
ചെറതോണി: ഇടുക്കി ഹിൽവ്യൂ പാർക്കിന് സമീപം രാത്രി കടുവയിറങ്ങിയതായി അഭ്യൂഹത്തെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി തെരച്ചിൽ നടത്തി. ചൊച്ചാഴ്ച രാത്രി രണ്ടിന് മലപ്പുറത്ത് നിന്ന് ലോഡുമായി കുമളിക്ക് പോയ പിക്കപ്പ് ലോറിയുടെ ഡ്രൈവർ റിൻഷാദാണ് കടുവയെ കണ്ടത്.
ഇടുക്കി പാർക്കിനോട് ചേർന്ന് വലതു വശത്തെ കാട്ടിലേക്ക് പോകുന്നതാണ് കണ്ടതെന്ന് ഡ്രൈവർ പറഞ്ഞു. ഒരു നിമിഷം പരിഭ്രാന്തനായ ഡ്രൈവർ പാർക്കിലെ സെക്യൂരിറ്റിക്കാരനെ വിവരം അറിയിച്ചു. ഇയാൾ ഇടുക്കി പൊലിസിൽ വിവരമറിയിച്ചു.
പൊലീസ് അറിയിച്ചതനുസരിച്ച് രാത്രി തന്നെ ഇടുക്കി ഫോറസ്റ്റ് സ്റ്റേഷനിൽ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെത്തി തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. രാവിലെ വീണ്ടും കൂടുതൽ വനപാലകരെത്തി പരിശോധന നടത്തി.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എരുമേലിയിൽ നിന്ന് കൊണ്ടുവന്ന ഡ്രോൺ ഉപയോഗിച്ച് തിരച്ചിൽ തുടരാനാണ് തീരുമാനം. എട്ടുകിലോമീറ്റർ ചുറ്റളവിലുള്ളതെല്ലാം കണ്ടുപിടിക്കാൻ കഴിയുന്നതാണ് കഞ്ഞിക്കുഴിയിൽ പുലിയെ തിരയുന്നതിനായി കൊണ്ടുവന്ന ഈ ഡ്രോൺ.
നഗരംപാറ റേഞ്ച് ഓഫീസർ ടി. രഘുലാൽ, ഡെപ്യൂട്ടി റേഞ്ച് ഓഫീസർ കെ.പി. ശ്രീജിത്ത്, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കെ.ആർ. സന്തോഷ് എന്നിവരുടെ നേതൃത്വത്തിൽ ബി.എഫ്.ഒമാരായ ആൽബർട്ട് കെ. സണ്ണി, അനിത്ത് സി, ആൽബിൻ, വാച്ചർമാരായ മനു, ലാലു, തുടങ്ങിയവരുടെ ടീമാണ് രണ്ടു ഭാഗമായി തിരച്ചിൽ നടത്തുന്നത്. കണ്ടെത്താൻ പറ്റിയില്ലങ്കിൽ ഇന്ന് മൂന്നാറിൽ നിന്ന് ആർ.ആർ. ടീമിനെ കൊണ്ടു വന്നു തിരച്ചിൽ നടത്തും.



