
ഇടുക്കി:പട്ടാപ്പകൽ വൃദ്ധയെ വീട്ടിനുള്ളിൽ കെട്ടിയിട്ട് സ്വർണവും പണവും കവർന്നു. നടുമറ്റം സ്വദേശി മറിയക്കുട്ടിയെയാണ് കെട്ടിയിട്ട ശേഷം ഒന്നരപ്പവൻ സ്വർണവും അയ്യായിരം രൂപയും മോഷ്ടിച്ചത്.
രാവിലെ ഒമ്പതു മണിയോടെയാണ് സംഭവം. രാജകുമാരി നടുമറ്റം സ്വദേശിയായ എൺപതുകാരി പാലത്തിങ്കൽ മറിയക്കുട്ടി ഒറ്റക്കാണ് ഈ സമയം വീട്ടിലുണ്ടായിരുന്നത്. കുടിവെള്ളം ചോദിച്ചാണ് മൂന്നംഗം സംഘം വീട്ടിലെത്തിയത്.
വെള്ളമെടുക്കാനായി മറിയക്കുട്ടി അകത്തേക്ക് പോയപ്പോൾ മോഷ്ടാക്കളും വീട്ടിനുള്ളിൽ കടന്നു. തുടർന്ന് മറിയക്കുട്ടിയെ കൈകൾ ബന്ധിച്ച് ഊണു മേശയിൽ കെട്ടിയിട്ട ശേഷം ദേഹത്തുണ്ടായിരുന്ന ഒന്നരപ്പവൻ സ്വർണം മോഷ്ടിച്ചു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
തുടർന്ന് മുറിയിലെ അലമാരയിലുണ്ടായിരുന്ന അയ്യായിരം രൂപ എടുക്കാനായി അകത്തേക്ക് കയറി. ഈ സമയം മറിയക്കുട്ടി സ്വയം കെട്ടഴിച്ച ശേഷം പുറത്തെത്തി സമീപത്ത് തടിപ്പണിയിലേർപ്പെട്ടിരുന്ന തൊഴിലാളികളെ വിവരമറിയിച്ചു.
ഇവർ ഓടിയെത്തിയപ്പോഴേക്കും മോഷ്ടാക്കൾ രക്ഷപെട്ടു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് രാജാക്കാട് പോലീസ് സ്ഥലത്തെത്തി.
പോലീസും നാട്ടുകാരും ചേർന്ന് നടത്തിയ തെരച്ചിലിൽ മോഷ്ടാക്കൾ എത്തിയെന്ന് കരുതപ്പെടുന്ന ബൈക്ക് പ്രദേശത്ത് ഉപേക്ഷിച്ച് നിലയിൽ കണ്ടെത്തി.
വാഴൂർ ചാമംപതാൽ സ്വദേശി ആഷിക് മുഹമ്മദിന്റെ പേരിലുള്ളതാണ് ബൈക്ക്. തന്റെ ബന്ധുവായ അൽത്താഫ് എന്നയാൾ തിങ്കളാഴ്ച ബൈക്ക് വാങ്ങിക്കൊണ്ടു പോയതായാണ് ആഷിക് പോലീസിന് മൊഴി നൽകിയിരിക്കുന്നത്.
ബൈക്ക് കേന്ദ്രീകരിച്ചും സമീപത്തെ സിസിടിവി ദൃശ്യങ്ങൾ ശേഖരിച്ചും പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.



