
കട്ടപ്പന: കൊലപാതകത്തിന് ശേഷം നാടുവിട്ട രജനിയുടെ ഭർത്താവ് സുബിൻ തിരിച്ചെത്തിയതായി സൂചന. വിവരം കിട്ടിയതോടെ മത്തായിപ്പറ എം.സി. കവല, കുര്യൻകണ്ടം തുടങ്ങിയ പ്രദേശങ്ങളിൽ പൊലീസ് തെരച്ചിൽ നടത്തി. തമിഴ്നാടിന് കടന്ന സുബിൻ ബുധനാഴ്ച വൈകിട്ട് നാട്ടിൽ എത്തിയെന്നാണ് പൊലീസിന് കിട്ടിയ വിവരം.
പൊലീസ് നായയുടെ സഹായത്തോടെയാണ് തെരച്ചിൽ നടത്തിയത്. പ്രത്യേക അന്വേഷണ സംഘമാണ് ലോക്കൽ പൊലീസിന്റെ സഹായത്തോടെ തെരച്ചിൽ നടത്തുന്നത്. മത്തായിപ്പാറ എം.സി കവലയ്ക്ക് സമീപം മലേക്കാവിൽ രതീഷിന്റെ (സുബിൻ) ഭാര്യ രജനി (38) ചൊവ്വാഴ്ചയാണ് തലയ്ക്കടിയേറ്റ് മരിച്ചത്.
ഇരുമ്പ് കമ്പി കൊണ്ടുള്ള അടിയേറ്റ് രജനിയുടെ തലയോട്ടി പിളർന്നിരുന്നു. ആഴമേറിയ മുറിവിൽ നിന്ന് അമിതമായി രക്തം വാർന്നാണ് രജനി മരിച്ചത്. ചൊവ്വാഴ്ച നാലോടെ ഇളയമകൻ രാജീവ് സ്‌കൂളിൽ നിന്ന് വീട്ടിലെത്തിയപ്പോഴാണ് കൊലപാതക വിവരം പുറംലോകം അറിയുന്നത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സുബിനാണ് രജനിയെ കൊലപ്പെടുത്തിയതെന്ന് പൊലീസ് ഉറപ്പിച്ചിരുന്നു. കല്യാണം കഴിഞ്ഞതു മുതൽ സുബിനും രജനിയും തമ്മിൽ വഴക്കിടുന്നത് പതിവായിരുന്നു. വീട്ടിലും പരസ്യമായും സുബിൻ രജനിയെ മർദിക്കുമായിരുന്നു.
ഇത്തരം വിവരങ്ങളാണ് രജനിയെ കൊലപ്പെടുത്തിയത് സുബിനാണെന്ന് പൊലീസ് ഉറപ്പിക്കാൻ കാരണം. സംഭവം നടന്ന ദിവസം ഉച്ചയ്ക്ക് രണ്ടോടെ സുബിൻ ഉപ്പുതറയിൽ നിന്ന് ഓട്ടോയിൽ പരപ്പിലെത്തി ബസിന് കയറിപ്പോകുന്നത് കണ്ടവരുണ്ട്.
കുട്ടിക്കാനം വഴി കുമളിയിലെത്തി തമിഴ്നാട്ടിലേയ്ക്ക് കടന്നതിന്റെ വിവിധ സ്ഥലങ്ങളിൽ നിന്നുള്ള സി.സി ടി.വി ദൃശ്യങ്ങൾ പൊലീസിന് കിട്ടിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പ്രത്യേക സംഘം അന്വേഷണം തുടരുന്നതിനിടെയാണ് സുബിൻ നാട്ടിലെത്തിയുണ്ടെന്ന് പൊലീസിന് സൂചന കിട്ടിയത്.



