
ഇടുക്കി: രാജാക്കാട് വില്‍പ്പനയ്ക്കായി കൊണ്ടുവന്ന നാല് കിലോ കഞ്ചാവുമായി രണ്ടുപേർ പിടിയിലായി.
കഞ്ചാവ് കടത്താൻ ഉപയോഗിച്ച ബൈക്കും കസ്റ്റഡിയിലെടുത്തു. ഇടുക്കി കീരിത്തോട് ഇരമംഗലത്ത് സന്തോഷ്, കത്തിപ്പാറ കടുമ്പുകളത്തിൽ അശ്വിൻ സോമരാജ് എന്നിവരെയാണ് രാജാക്കാട് പൊലീസ് പിടികൂടിയത്.
രാജാക്കാട് ടൗണില്‍ പ്രവര്‍ത്തിക്കുന്ന പെട്രോൾ പമ്പിന് സമീപത്ത് വെച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. രണ്ട് കിലോയുടെ പൊതികളാക്കി കവറിൽ പൊതിഞ്ഞ് ബിഗ്ഷോപ്പറിലാക്കി ബൈക്കിലാണ് കഞ്ചാവ് കൊണ്ടുവന്നത്.
ഇരുവരും കഞ്ചാവ് കച്ചവടം നടത്തുന്നതായി പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. അതിനാൽ സന്തോഷിനെയും അശ്വിനെയും നിരീക്ഷിച്ചു വരികയായിരുന്നു. രണ്ടാം തവണയാണ് കഞ്ചാവ് കടത്തുന്നതെന്നാണിവർ പൊലീസിനോട് പറഞ്ഞത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സന്തോഷിൻ്റെ ഭാര്യയുടെ സ്വർണം പണയം വെച്ചു കിട്ടിയ തുകയിൽ നിന്നും ഒരു ലക്ഷത്തി അയ്യായിരം രൂപ മുടക്കിയാണ് കഞ്ചാവ് വാങ്ങിയത്. കുത്തുങ്കൽ സ്വദേശിയുടെ പക്കൽ നിന്നാണ് വാങ്ങിയതെന്നാണ് പറഞ്ഞെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല.
കഞ്ചാവ് ഉപയോഗിച്ചാണ് സന്തോഷും അശ്വിനും തമ്മിൽ പരിചയപ്പെട്ടത്. കടത്തിക്കൊടുത്താൽ 100 ഗ്രാം കഞ്ചാവ് പ്രതിഫലമായി അശ്വിന് ലഭിക്കും.
ഇവർക്കാ കഞ്ചാവെത്തിച്ചു നൽകിയ ആളെ കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി. പ്രതികളെ അടിമാലി ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു.



