
പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ; ഒരാൾ പീഡിനത്തിനിരയായി; ഇടുക്കിയിൽ അച്ഛനും മകനും ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ; പിടിയിലായവരിൽ പതിനേഴുകാരനും
സ്വന്തം ലേഖകൻ
ഇടുക്കി: പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ തട്ടിക്കൊണ്ടുപോകുകയും ഒരാളെ പീഡിപ്പിക്കുകയും ചെയ്ത കേസിൽ പിതാവും മകനും ഉൾപ്പെടെ ഏഴുപേർ അറസ്റ്റിൽ. ഇടുക്കി, തങ്കമണി പോലീസ് സ്റ്റേഷൻ പരിധികളിൽനിന്ന് കാണാതായ പെൺകുട്ടികളെ കഴിഞ്ഞ ദിവസം എറണാകുളം പള്ളുരുത്തിയിൽ നിന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്.
ഒരാഴ്ച മുൻപാണ് 15കാരിയായ പെൺകുട്ടിയെ കാണാതായത്. ഇതിനു പിന്നാലെ സ്കൂളിലേയ്ക്ക് പോയ മറ്റൊരു പെൺകുട്ടിയെയും കാണാനില്ലെന്ന് കാട്ടി കഴിഞ്ഞ 28ന് തങ്കമണി പോലീസിനും ബന്ധുക്കളുടെ പരാതി ലഭിച്ചു. തുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം കട്ടപ്പന ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം മൊബൈൽ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പെൺകുട്ടികളെ വെള്ളിയാഴ്ച എറണാകുളത്തെ പള്ളുരുത്തിയിൽനിന്ന് കണ്ടെത്തുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പെൺകുട്ടികളെ ഒളിവിൽ പാർപ്പിച്ചിരുന്ന വീട്ടുടമ പള്ളുരുത്തി ഡോൺ ബോസ്‌കോ കോളനി മാളിയേക്കൽ ജസ്റ്റിൻ, ഇയാളുടെ മകൻ സ്പിൻവിൻ, ഈ സമയം വീട്ടിലുണ്ടായിരുന്ന ചെറുതോണി ചുരുളി സ്വദേശി കറുകയിൽ ആരോമൽ, ഇടുക്കി പാറേമാവ് ചെന്നാമാവുങ്കൽ ബിനീഷ്, തോപ്രാംകുടി പെരുംതൊട്ടി അത്യാലിൽ അലൻ, 17കാരൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. മോചിപ്പിച്ച പെൺകുട്ടികളിൽ ഒരാളെ പീഡിപ്പിച്ച നെടുങ്കണ്ടം കൊമ്പയാർ ആലാട്ട് അശ്വിനെയും പിന്നാലെ അറസ്റ്റു ചെയ്തു.
കൂട്ടുകാരിയുടെ വീട്ടിൽ പോകുകയാണെന്ന് പറഞ്ഞാണ് 15കാരി കാമുകനായ 17കാരനൊപ്പം എറണാകുളത്തേയ്ക്ക് പോയത്. പീഡനത്തിന് ഇരയായ പെൺകുട്ടി സ്കൂളിലേയ്ക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങി തോപ്രാംകുടി സ്വദേശി അലനൊപ്പം പള്ളുരുത്തിയിൽ എത്തുകയായിരുന്നു. പെൺകുട്ടികൾ തമ്മിൽ പരിചയമുണ്ടെന്നും സൂചനയുണ്ട്. പ്രതികൾ മയക്കുമരുന്ന് ഉപയോഗിക്കുന്നവരാണെന്ന് പോലീസ് പറഞ്ഞു.
മയക്കുമരുന്ന് കടത്ത് സംഘവുമായി ഇവർ ബന്ധമുണ്ടെന്നും കേസിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും കട്ടപ്പന ഡിവൈഎസ്പി വിഎ നിഷാദ് മോൻ പറഞ്ഞു. എസ്‌ഐമാരായ ബെന്നി ബേബി, പിപി വിനോദ് തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു. പ്രതികളിൽ പ്രായപൂർത്തിയാകാത്തയാളെ ജാമ്യത്തിൽ വിട്ടയക്കുകയും മറ്റുള്ളവരെ റിമാൻഡ് ചെയ്യുകയും ചെയ്തു.