ജലനിരപ്പ് ക്രമീകരിക്കാന്‍ ഇടക്കിയില്‍ നിന്നും ഒഴിക്കളഞ്ഞത് 109.713 ദശലക്ഷം ക്യുബിക് മീറ്റര്‍ വെള്ളം; നിലവിലുള്ളത് സംഭരണ ശേഷിയുടെ 30 ശതമാനം മാത്രം; കേരളം നേരിടാന്‍ പോകുന്നത് വമ്പന്‍ വൈദ്യുതി പ്രതിസന്ധി; പുതുപ്പള്ളി വോട്ടെടുപ്പ് കഴിഞ്ഞാൽ പിറ്റേന്ന് വൈദ്യുതി ചാർജ് വർദ്ധിപ്പിക്കും

Spread the love

സ്വന്തം ലേഖിക

തിരുവനന്തപുരം: വൈദ്യുതി നിരക്ക് കൂട്ടാനുള്ള തീരുമാനം ഇന്ന് എടുത്തേക്കില്ല.

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് സാഹചര്യത്തിലാണ് ഇത്. വോട്ടെടുപ്പിന് ശേഷം മാത്രമേ ഇക്കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാകൂ.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മഴ പെയ്തില്ലെങ്കില്‍ സംസ്ഥാനത്തു വൈദ്യുതി നിരക്കു കൂട്ടേണ്ടിവരുമെന്നു സൂചന നല്‍കി മന്ത്രി കെ. കൃഷ്ണൻകുട്ടി രംഗത്തു വന്നിരുന്നു. നിലവില്‍ വൈദ്യുതി നിരക്കു കൂട്ടുന്നതുമായി ബന്ധപ്പെട്ടു തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും ഇന്നു വൈദ്യുതി ബോര്‍ഡ് യോഗത്തില്‍ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എന്നാല്‍ ഇന്നത്തെ വൈദ്യുതി ബോര്‍ഡ് യോഗം അന്തിമ തീരുമാനം എടുക്കില്ല. നിലവില്‍ വൈദ്യുതി നിയന്ത്രണം നടപ്പാക്കാൻ ഉദ്ദേശ്യമില്ലെന്നും മന്ത്രി പറഞ്ഞു.

കേരളത്തിലെ ഡാമുകളില്‍ 30% പോലും വെള്ളമില്ലാത്ത സ്ഥിതിയാണ്. മഴ പെയ്താല്‍ വൈദ്യുതി നിരക്കു കൂട്ടേണ്ടി വരില്ല. ഉപയോക്താക്കളെ വിഷമിപ്പിക്കാത്ത നടപടിയാവും കഴിയുന്നത്ര സ്വീകരിക്കുക.

വൈദ്യുതി ബോര്‍ഡോ സര്‍ക്കാരോ അല്ല, റെഗുലേറ്ററി കമ്മിഷനാണു നിരക്കു വര്‍ധിപ്പിക്കുന്നത്. വൈദ്യുതി വാങ്ങുന്നതിനുള്ള നിരക്കു വിലയിരുത്തിയ ശേഷം മാത്രമേ, വര്‍ധനയില്‍ തീരുമാനമെടുക്കുകയുള്ളൂവെന്നും മന്ത്രി പറഞ്ഞിരുന്നു.

ഉപതിരഞ്ഞെടുപ്പിന്റെ സാഹചര്യത്തില്‍ തീരുമാനം ഉടൻ എടുക്കരുതെന്നാണ് ഇടതുപക്ഷ മുന്നണിയുടെ നിലപാട്. ഇക്കാര്യം സിപിഎം വൈദ്യുത മന്ത്രിയെ അറിയിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിന് ശേഷം നിരക്ക് കൂട്ടുകയും ചെയ്യും.

പ്രതിദിന ഉല്‍പാദനം ശരാശരി 12 ദശലക്ഷം യൂണിറ്റാണ്. ഡാമുകളിലെ ജലം കുറഞ്ഞതോടെ ഇതു 10 ദശലക്ഷം യൂണിറ്റില്‍ താഴെ നിര്‍ത്തണമെന്നു നിര്‍ദേശമുണ്ടെങ്കിലും നടപ്പാക്കാനാവാത്ത സ്ഥിതിയിലാണ് ബോര്‍ഡ്. തല്‍ക്കാലം ലോഡ്‌ഷെഡിങ്ങിന്റെ സാഹചര്യമില്ലെന്നു കെഎസ്‌ഇബി അധികൃതര്‍ പറയുന്നു.

ഓഗസ്റ്റില്‍ ശരാശരി 80 ദശലക്ഷം യൂണിറ്റാണ് സാധാരണ പ്രതിദിന ഉപയോഗം. എന്നാല്‍ കഴിഞ്ഞയാഴ്ച ഇത് 85 വരെയായി. തിങ്കളാഴ്ച 83.46 ദശലക്ഷവും. 80 ദശലക്ഷത്തിനു മുകളിലെത്താറുള്ളതു വേനലില്‍ മാത്രമാണ്. കഴിഞ്ഞ മാര്‍ച്ചില്‍ 87 ദശലക്ഷം ആയിരുന്നു പ്രതിദിന ശരാശരി.

ഡാമുകളിലെ വെള്ളക്കുറവ് കാരണം ദിവസം 10-15 കോടി രൂപയുടെ വരെ വൈദ്യുതി അധികം വാങ്ങേണ്ട സ്ഥിതിയാണ്. കഴിഞ്ഞ വര്‍ഷം അധികം വെള്ളമുണ്ടായിരുന്നതിനാല്‍ 1000 കോടി രൂപയ്ക്കു വിറ്റു. ഇത്തവണ 400 മെഗാവാട്ടിന്റെ കുറവാണുള്ളത്.

വൈദ്യുതി വാങ്ങുന്നതിനു ടെൻഡര്‍ വിളിച്ചിട്ടുണ്ട്. നിരക്കു കൂട്ടുന്നതിനെതിരായ കേസ് ഹൈക്കോടതി പരിഗണിക്കുന്നുണ്ട്. ഇതുകൂടി വിലയിരുത്തിയ ശേഷമാകും നിരക്കു വര്‍ധന സംബന്ധിച്ച കാര്യത്തില്‍ അന്തിമ തീരുമാനം ഉണ്ടാവുക ന്നൊണ് മന്ത്രി നല്‍കിയ സൂചന.