
സ്വന്തം ലേഖകൻ
ഇടുക്കി: അധികാരത്തിന്റെ ബലത്തിൽ സിപിഎമ്മിന് എന്തുവേണമങ്കിലും ചെയ്യാമെന്ന് അവർ പലതവണ തെളിയിച്ചതാണ്. മുഖ്യമന്ത്രിയുടെ മകൾ വീണ വിജയന്റെ മാസപ്പടി വിവാദം പുറത്തു കൊണ്ടുവന്നതിന് പിന്നാലെയാണ് മാത്യുവിനെ വേട്ടയാടാൻ സിപിഎം നീക്കം തുടങ്ങിയത്. ഇതോടെ മാത്യു തൊട്ടതെല്ലാം കുറ്റമായി മാറി. ചിന്നക്കനാലിലെ റിസോർട്ട് നിർമ്മാണത്തിന്റെ പേരിലാണ് മാത്യുവിനെതിരെ സിപിഎം രംഗത്തുവന്നത്.
റിസോർട്ട് അനധികൃതമാണെന്നും സിപിഎം വാദിച്ചു. എന്നാൽ, മാത്യുവിന്റെ കാര്യത്തിൽ പറഞ്ഞ കാര്യം തങ്ങൾക്ക് ബാധകമല്ലെന്നാണ് സിപിഎം ഇപ്പോൾ പറയുന്നത്. ശാന്തൻപാറയിൽ സിപിഎമ്മിന്റെ ഏരിയ കമ്മിറ്റി ഓഫീസ് നിർമ്മാണമാണത്തിന്റെ കാര്യത്തിലാണ് സിപിഎം ഉരുണ്ടു കളിക്കുന്നത്. ഭൂപതിവ് ലംഘിച്ചെന്ന് പരാതി ഉയർന്നിട്ടും സിപിഎം വിഷയത്തിൽ ന്യായീകരണ ക്യാപ്‌സ്യൂളുമായി രംഗത്തുണ്ട്. രണ്ടുതവണ വില്ലേജ് ഓഫീസർ സ്റ്റോപ് മെമോ നൽകിയിട്ടും കെട്ടിട നിർമ്മാണം പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. മൂന്നാർ – കുമളി സംസ്ഥാന പാതയോരത്താണ് കെട്ടിട നിർമ്മാണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ദേവികുളം താലൂക്കിലെ ഏഴ് വില്ലേജുകളിൽ എവിടേയും വീട് നിർമ്മിക്കുന്നതിനടക്കം റവന്യു വകുപ്പിന്റെ എൻഒസി. വേണം. എന്നാൽ സിപിഎം. ശാന്തൻപാറ ഏരിയ കമ്മിറ്റി നിർമ്മിക്കുന്ന ഓഫീസ് കെട്ടിടത്തിന് എൻഒസി ഇല്ല. കെട്ടിടത്തിന്റെ ആദ്യനില വാണിജ്യ ആവശ്യത്തിന് വേണ്ടിയുള്ളതാണ്. ഭൂപതിവ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണിത്.
വില്ലേജ് ഓഫീസർ രണ്ടുതവണ കെട്ടിടത്തിന് സ്റ്റോപ് മെമോ നൽകി. ജില്ലാ സെക്രട്ടറി സി.വി. വർഗീസിന്റെ പേരിലാണ് സ്റ്റോപ് മെമോ നൽകിയത്. എന്നാൽ മാത്യുകുഴൽനാടനുമായി ബന്ധപ്പെട്ട് ഉയർന്ന ഭൂപതിവ് ചട്ട ലംഘന വിവാദവുമായി ഇതിനെ താരതമ്യം ചെയ്യേണ്ടതില്ല എന്നാണ് സിപിഎം. ജില്ലാ സെക്രട്ടറിയുടെ വിശദീകരണം.
പാർപ്പിട ആവശ്യത്തിനായി അനുമതി നൽകിയ കെട്ടിടം റിസോർട്ടാക്കി മാറ്റിയതിന്റെ രേഖകൾ ചൂണ്ടിക്കാട്ടിയാണ് സിപിഎം മാത്യുവിനെതിരെ രംഗതതുവന്നത്. രണ്ട് കെട്ടിടങ്ങളാണ് റിസോർട്ടാക്കി മാറ്റിയത്. ചിന്നക്കനാൽ പഞ്ചായത്ത് മാത്യു കുഴൽനാടന് റിസോർട്ട് ലൈസൻസ് നൽകിയതിനും തെളിവുകളുണ്ട്.
ചിന്നക്കനാൽ സൂര്യനെല്ലിയിൽ കുഴൽനാടനും മറ്റ് രണ്ട് പേരും ഉടമസ്ഥരായുള്ള മൂന്ന് ഭൂമികളാണുള്ളത്. 4000 ചതുരശ്ര അടി വിസ്തൃതിയുള്ള ഒരു കെട്ടിടവും 850 ചതുരശ്ര അടി ഉള്ള രണ്ട് കെട്ടിടങ്ങളുമാണ് ഇവിടെയുള്ളത്. ഇതിൽ ആദ്യത്തെ കെട്ടിടം റിസോർട് ആവശ്യത്തിനായി നിർമ്മിച്ചതെന്നാണ് പഞ്ചായത്ത് രേഖയിലുള്ളത്. 2012 മുതൽ ഇവിടെ റിസോർട്ട് പ്രവർത്തിക്കുന്നുണ്ട്.
മറ്റ് രണ്ട് ഇരുനില കെട്ടിടങ്ങളും പാർപ്പിട ആവശ്യങ്ങൾക്കായി നിർമ്മിച്ചതെന്നാണ് രേഖകൾ. റവന്യൂ വകുപ്പ് എൻഒസി നൽകിയതും പാർപ്പിട അവശ്യ നിർമ്മാണത്തിനാണ്. വീടിനായി നിർമ്മിച്ച കെട്ടിടം റിസോർട്ടിന്റെ ഭാഗമാക്കിയതോടെ ഭൂപതിവ് ചട്ടങ്ങളുടെ ലംഘനമാണ് ഉണ്ടായിരിക്കുന്നതെന്നാണ് ആക്ഷേപം. 2014 മുതൽ ചിന്നകനാൽ ഉൾപ്പടെയുള്ള എട്ട് വില്ലേജുകളിൽ വീട് വെയ്ക്കുന്നതിന് മാത്രമാണ് നിർമ്മാണ അനുമതി നൽകുക.
അതിനിടെ മാത്യു കുഴൽനാടൻ എംഎൽഎയുടെ കുടുംബ വീട് അടങ്ങുന്ന ഭൂമിയിൽ പരിശോധന പൂർത്തിയാക്കിയ താലൂക്ക് സർവേ വിഭാഗം തിങ്കളാഴ്ചയോടെ തഹസിൽദാർക്ക് റിപ്പോർട്ട് നൽകും. അളന്ന് തിട്ടപ്പെടുത്തിയ ഭൂമിയിൽ നിലം ഉൾപ്പെടുന്നുണ്ടോ, ഉണ്ടെങ്കിൽ അവിടം മണ്ണിട്ട് നികത്തിയോ എന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കുക. സ്ഥലത്ത് 4 മാസം മുൻപ് കടവൂർ വില്ലേജ് ഓഫീസറുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ നിയമലംഘനങ്ങൾ കണ്ടെത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് വീണയുടെ മാസപ്പടി വിവാദത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും പരിശോധന നടന്നത്. ഇപ്പോഴത്തെ നീക്കത്തിന് പിന്നിൽ രാഷ്ട്രീയ താൽപ്പര്യങ്ങൾ തന്നെയാണെന്നത് വ്യക്തമാണ്.
മാത്യു കുഴൽനാടന്റെ കടവൂർ വില്ലേജിലെ ആയങ്കരയിലുള്ള കുടുംബവീടിനോടു ചേർന്നുള്ള 786/1, 812/2, 812/3ആ, 812/1ആ, 812/22, 786/1 എന്നീ സർവേ നമ്പരുകളിലെ 4.5 ഏക്കർ ഭൂമിയിലാണ് സർവേ നടന്നത്. താലൂക്ക് സർവേയർമാരായ എം വിസജീഷ്, രതീഷ് വി.പ്രഭു എന്നിവരുടെ നേതൃത്വത്തിലുള്ള അഞ്ചംഗ സംഘമാണ് സർവേ നടത്തിയത്. സർവേ നടക്കുമ്പോൾ എംഎൽഎ സ്ഥലത്ത് ഉണ്ടായിരുന്നില്ല.
രാവിലെ പതിനൊന്നോടെയാണ് കോതമംഗലം താലൂക്ക് ഓഫിസിൽ നിന്നുള്ള സംഘം സ്ഥലത്തെത്തിയത്. വൻ പൊലീസ് സംഘവും സ്ഥലത്തുണ്ടായിരുന്നു. സ്ഥലത്തിന്റെ അതിർത്തി ആദ്യം പരിശോധിച്ച് ഉറപ്പിച്ചു. തുടർന്നു മണ്ണിട്ടു നികത്തിയിട്ടുണ്ടോ എന്നും അനുമതിയോടെയാണോ എന്നും പരിശോധിച്ചു. 11നു തുടങ്ങിയ സർവേ നടപടികൾ 3 മണിയോടെ അവസാനിച്ചു. സർവേയർമാർ സ്‌കെച്ചും പ്ലാനും തയാറാക്കി കോതമംഗലം ഭൂരേഖ തഹസിൽദാർക്ക് റിപ്പോർട്ട് നൽകും. 2 ദിവസത്തിനുള്ളിൽ റിപ്പോർട്ട് തഹസിൽദാർക്ക് കൈമാറുമെന്ന് ഭൂരേഖ തഹസിൽദാർ കെ.എം.നാസർ അറിയിച്ചു.
അതേസമയം ഇടുക്കി ജില്ലയിലെ ശാന്തൻപാറയിൽ നിയമങ്ങൾ ലംഘിച്ച് നിർമിക്കുന്ന ജില്ലാ കമ്മിറ്റി ഓഫിസ് ഇടിച്ചുനിരത്തി കുറ്റക്കാർക്കെതിരെ കേസെടുക്കണമെന്ന് സതീശൻ ആവശ്യപ്പെട്ടു.