
ഇടുക്കി: അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾക്കെതിരെ ശക്തമായ നടപടിയുമായി ജില്ലാ ഭരണകൂടം രംഗത്ത്. ഇത്തരം സ്ഥാപനങ്ങൾ അടച്ചുപൂട്ടുമെന്ന് ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട് അറിയിച്ചു.
സാഹസിക വിനോദ കേന്ദ്രങ്ങളിലെ പരിശോധന ഫെബ്രുവരി 14 മുതൽ ആരംഭിക്കും. മാർച്ച് 31നകം പരിശോധനകൾ പൂർത്തിയാക്കി സർക്കാരിന് വിശദമായ റിപ്പോർട്ട് സമർപ്പിക്കുമെന്നും കളക്ടർ വ്യക്തമാക്കി. അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ ഉടൻ നിയമനടപടികൾ സ്വീകരിച്ച് പ്രവർത്തനം നിർത്തിവെക്കും.
ആനച്ചാൽ സ്കൈ ഡൈനിംഗിൽ സഞ്ചാരികൾ കുടുങ്ങിയ സംഭവത്തെ തുടർന്നാണ് കർശന പരിശോധനക്ക് തീരുമാനം. ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ വിവരങ്ങൾ പഞ്ചായത്ത് ജോയിന്റ് ഡയറക്ടർ കൈമാറിയിട്ടുണ്ട്. അനുമതിയില്ലാത്ത കേന്ദ്രങ്ങളിലായിരിക്കും ആദ്യം പരിശോധന നടത്തുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പരിശോധനയ്ക്കായി വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി പ്രത്യേക സംഘം രൂപീകരിക്കും. പുതിയതരം സാഹസിക വിനോദങ്ങൾക്കുള്ള സുരക്ഷാ മാനദണ്ഡങ്ങൾ വേഗത്തിൽ തയ്യാറാക്കാനും സർക്കാരിനോട് ആവശ്യപ്പെടുമെന്നും കളക്ടർ കൂട്ടിച്ചേർത്തു.



