
ദുബായ്: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ജേതാക്കൾക്കുള്ള സമ്മാനത്തുക വർധിപ്പിച്ചു. ഇരട്ടിയിലേറെയായാണ് വർധിപ്പിച്ചത്. ജൂൺ 11 മുതൽ ഇംഗ്ലണ്ടിലെ ലോർഡ്സിലാണ് ഇത്തവണ ഫൈനൽ പോരാട്ടം. ഓസ്ട്രേലിയ- ദക്ഷിണാഫ്രിക്ക ടീമുകളാണ് മാറ്റുരയ്ക്കുന്നത്. വിജയികൾക്കു 30.77 കോടി രൂപ (36 ലക്ഷം ഡോളർ) യാണ് സമ്മാനമായി ലഭിക്കുക. കഴിഞ്ഞ തവണ 16 ലക്ഷം ഡോളറായിരുന്നു സമ്മാനത്തുക.
ഫൈനലിൽ തോറ്റ് രണ്ടാം സ്ഥാനത്തെത്തുന്ന ടീമിന് 17.95 കോടി (21ലക്ഷം ഡോളർ) യാണ് സമ്മാനത്തുക. കഴിഞ്ഞ തവണ ഇന്ത്യയാണ് രണ്ടാം സ്ഥാനത്തെത്തിയത്. 8 ലക്ഷം ഡോളറായിരുന്നു സമ്മാനത്തുക. ടെസ്റ്റ് ക്രിക്കറ്റിന്റെ പ്രാധാന്യം ഉൾക്കൊണ്ടാണ് സമ്മാനത്തുക വർധിപ്പിക്കുന്നതെന്നു ഐസിസി വ്യക്തമാക്കി.
ഇത്തവണ ഇന്ത്യക്ക് ഫൈനലിലെത്താൻ സാധിച്ചില്ല. എന്നാൽ സമ്മാനമായി നല്ലൊരു തുക ഇന്ത്യയേയും കാത്തിരിക്കുന്നു. പോയിന്റ് ടേബിളിൽ ഇന്ത്യയാണ് മൂന്നാം സ്ഥാനത്തെത്തിയത്. 12.31 കോടി രൂപ ഇന്ത്യക്ക് കിട്ടും. ടേബിളിലെ എല്ലാ ടീമുകൾക്കും പ്രകടനത്തിനു അനുസരിച്ചുള്ള തുക ലഭിക്കും. അവസാന സ്ഥാനത്തുള്ള പാകിസ്ഥാന് 4.10 കോടി കിട്ടും.

Whatsapp Group 1 | Whatsapp Group 2 |Telegram Group