ഐബി ഉദ്യോഗസ്ഥയുടെ മരണം; അവസാന ഫോൺകോളുകളുടെ ദൈർഘ്യം സെക്കൻഡുകൾ മാത്രമെന്ന് പോലീസ്; മലപ്പുറം സ്വദേശിയായ ആൺസുഹൃത്തിനെ ചോദ്യം ചെയ്യും

Spread the love

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയായ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് യുവതിയുടെ ആണ്‍സുഹൃത്തിനെയും ചോദ്യം ചെയ്യും.

പത്തനംതിട്ട സ്വദേശിനി മേഘയുടെ മരണത്തിലാണ് മലപ്പുറം സ്വദേശിയായ യുവാവിനെ ചോദ്യം ചെയ്യുക. ഇയാളും ഐബിയില്‍ ഉദ്യോഗസ്ഥനാണ്. ഇയാളുമായുള്ള പ്രണയബന്ധം തകർന്നതിന്റെ നിരാശയിലാണ് മേഘ ജീവനൊടുക്കിയത് എന്നാണ് പൊലീസിന്റെ നിഗമനം.

മേഘയുടെ ഫോണ്‍ കോളുകളില്‍ അസ്വാഭാവികത ഇല്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അവസാന ഫോണ്‍ കോളുകളുടെ ദൈർഘ്യം സെക്കന്റുകള്‍ മാത്രമെന്നും പൊലീസ് കണ്ടെത്തി. മേഘയുടെ ആണ്‍സുഹൃത്തായ ഐ ബി ഉദ്യോഗസ്ഥനെ നടപടിക്രമങ്ങള്‍ പാലിച്ചു ചോദ്യം ചെയ്യുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. യുവാവ് ബന്ധത്തില്‍ നിന്നും പിന്മാറിയതാണ് മേഘ ആത്മഹത്യ ചെയ്യുവാൻ കാരണമായതെന്ന് വിലയിരുത്തല്‍. ഇതിനു വേണ്ടി ഉടൻ നോട്ടീസ് നല്‍കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് യുവതിയുടെ കുടുംബം ആരോപിക്കുന്നത്. ഞയറാഴ്ച്ച രാവിലെയാണ് തിരുവനന്തപുരം പേട്ടയ്ക്കും ചാക്കയ്ക്കുമിടയിലെ റെയില്‍വേ ട്രാക്കില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. പ്രണയ നൈരാശ്യമെന്ന നിഗമനത്തിലായിരുന്നു ആദ്യം മുതല്‍തന്നെ പൊലീസ്. ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങളും പിന്നീട് പൊലീസ് പുറത്തുവിട്ടിരുന്നു.

ഐബിയിലെ തന്നെ ഒരു ഉദ്യോഗസ്ഥനുമായി മേഘ പ്രണയത്തിലായിരുന്നു എന്ന് പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഇയാള്‍ വിവാഹം കഴിക്കാൻ തയ്യാറാകാതെ വന്നതാണ് യുവതി ട്രെയിന് മുന്നില്‍ചാടി ജീവനൊടുക്കാൻ കാരണമെന്നാണ് പൊലീസ് അന്വേഷണത്തിലെ കണ്ടെത്തല്‍.

പഞ്ചാബില്‍ പരിശീലനത്തിനിടെയാണ് ഇരുവരും സൗഹൃദത്തിലായത്. ഇക്കാര്യം മേഘ വീട്ടുകാരോട് പറഞ്ഞിരുന്നു.ആദ്യം വീട്ടുകാരുടെ ഭാഗത്ത് നിന്ന് എതിർപ്പുയർന്നുവെങ്കിലും പിന്നീട് അവർ സമ്മതിച്ചു. എന്നാല്‍ വിവാഹത്തിലേക്ക് കാര്യങ്ങളിലേയ്‌ക്കെത്തിയപ്പോള്‍ ഇയാള്‍ ബന്ധത്തില്‍ നിന്നും പിന്മാറി. ഇതാണ്‌ മേഘയെ ട്രെയിന് മുമ്ബില്‍ ചാടി ജീവനൊടുക്കാൻ കാരണമെന്നാണ് ആരോപണം.

മരണത്തിന് പിന്നാലെ സഹപ്രവർത്തകർ പങ്കുവെച്ച വിവരങ്ങളില്‍ നിന്നാണ് വീട്ടുകാർ ദുരൂഹതകള്‍ മനസിലാക്കിയത്. അടുത്തകാലത്ത് അധികം ആരോടും സംസാരിക്കാതെ കൂടുതല്‍ സമയം മേഘ ഫോണില്‍ ചെലവഴിച്ചിരുന്നതായും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളില്‍ വീട്ടുകാരുടെയും കൂടുതല്‍ സഹപ്രവർത്തകരുടെയും മൊഴിയെടുത്ത ശേഷം പൊലീസ് കൂടുതല്‍ നടപടികളിലേക്ക് കടക്കും. മേഘയുടെ ഫോണ്‍ പൂർണമായും തകർന്നതിനാല്‍ അതില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാൻ പൊലീസിന് കഴിഞ്ഞില്ല. മേഘയുടെ ഫോണ്‍ നമ്ബരിലേക്ക് സംഭവത്തിന് തൊട്ടുമുമ്ബുള്ള കാള്‍ ലിസ്റ്റുകള്‍ പൊലീസ് ശേഖരിച്ചു.

മകളുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് പിതാവ് മധുസൂദനൻ ആരോപിക്കുന്നു. ഒരു വർഷം മുമ്ബാണ് മേഘ എമിഗ്രേഷൻ ഐ.ബിയില്‍ ജോലിയില്‍ പ്രവേശിച്ചത്. ഞായറാഴ്ച രാവിലെയും ഫോണില്‍ സംസാരിച്ചിരുന്നു. ജോലി കഴിഞ്ഞ് താമസസ്ഥലത്തേക്കാണ് മകള്‍ പോകുന്നത്. ആ വഴിയില്‍ റെയില്‍വേ ട്രാക്കില്ല. റെയില്‍വേ ട്രാക്കുള്ളിടത്തേക്ക് പോയതിന് പിന്നില്‍ ദുരൂഹതയുണ്ട്. ട്രാക്കിലൂടെ ഫോണില്‍ സംസാരിച്ച്‌ നടന്നെന്നാണ് ദൃക്സാക്ഷികള്‍ പറഞ്ഞത്. അന്വേഷിച്ചാല്‍ വിളിച്ചത് ആരെയാണെന്ന് കണ്ടെത്താം. മരണത്തില്‍ വിശദ അന്വേഷണം നടത്തണമെന്നും മധുസൂദനൻ ആവശ്യപ്പെട്ടു