ഉറങ്ങിക്കിടക്കവെ ഭാര്യയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; കത്രികയെടുത്തു മുതുകിലും നെഞ്ചിലും തോളിലും കുത്തി പരിക്കേല്‍പ്പിച്ചു; മകള്‍ ഉറക്കമുണര്‍ന്ന് പ്രതിരോധിച്ചു; ഒടുവില്‍ പ്രതി അറസ്റ്റിൽ

Spread the love

തിരുവനന്തപുരം: ഉറങ്ങിക്കിടക്കവേ ഭാര്യയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായി.

video
play-sharp-fill

ഇടവ കാപ്പില്‍ എച്ച്‌.എസിന് സമീപം ഹരിദാസ് ഭവനില്‍ ഷിബുവിനെയാണ് (47) അയിരൂര്‍ പൊലീസ് അറസ്റ്റ്‌ ചെയ്‍തത്.

സെപ്റ്റംബര്‍ 28ന് രാത്രി 12.30 ഓടെയാണ് സംഭവം. ഇളയമകള്‍ക്കൊപ്പം ഉറങ്ങിക്കിടന്ന ഭാര്യ ബീനയെ ഷിബു കട്ടിലില്‍ നിന്നും വലിച്ചു നിലത്തിട്ടശേഷം മെത്തയ്ക്ക് അടിയില്‍ സൂക്ഷിച്ചിരുന്ന കത്തികൊണ്ട് കുത്തി കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബീനയുടെ നിലവിളി കേട്ട് മൂത്തമകള്‍ മുറിയിലെത്തുകയും ബലപ്രയോഗത്തിനൊടുവില്‍ അമ്മയും മകളും ചേര്‍ന്ന് കത്തി പിടിച്ചു വാങ്ങി ദൂരേക്ക് എറിയുകയുമായിരുന്നു. ബഹളം കേട്ട് ഉണര്‍ന്ന ഇളയ മകളെയും കൂട്ടി മൂത്തമകള്‍ മുറിക്ക് പുറത്തേയ്ക്ക് കടന്നപ്പോള്‍ ഷിബു മുറിയുടെ വാതില്‍ കുറ്റിയിട്ട് ബീനയെ മര്‍ദ്ദിച്ചു.

ബീനയെ കട്ടിലില്‍ തള്ളിയിട്ടശേഷം അലമാരയില്‍ നിന്നും ചെറിയ കത്രികയെടുത്തു മുതുകിലും നെഞ്ചിലും തോളിലും കുത്തി പരിക്കേല്‍പ്പിച്ചു. ബീനയുടെ ദേഹത്തുള്ള ഏഴോളം മുറിവുകള്‍ ആഴത്തിലുള്ളതായിരുന്നു. മക്കള്‍ ബഹളമുണ്ടാക്കിയതിനെ തുടര്‍ന്ന് സമീപവാസികള്‍ ഓടികൂടുകയും പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു.

അയിരൂര്‍ പൊലീസ് സ്ഥലത്തെത്തിയ ശേഷമാണ് ഷിബു മുറി തുറക്കാൻ തയ്യാറായത്. ഷിബുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. ബീന തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മൂത്ത മകളുടെ ഇരു കൈ വിരലുകള്‍ക്കും പിടിവലിയില്‍ പരിക്കേറ്റു.

ഷിബുവിന്റെ ദേഹത്തും പരിക്കുകള്‍ ഉണ്ടായിരുന്നതായും പൊലീസ് പറഞ്ഞു. ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് കോടതിയില്‍ പരാതി നല്‍കി പ്രൊട്ടക്ഷൻ ഓര്‍ഡര്‍ കാരസ്ഥമാക്കുന്നതിന് ബീന ശ്രമിച്ചതാണ് അക്രമിക്കാൻ കാരണമെന്ന് ഷിബു പൊലീസിന് മൊഴി നല്‍കി. ഇയാളെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു.