
സ്വര്‍ണവും പണവും കൈക്കലാക്കി യുവതിയെ മര്‍ദിച്ച് വീട്ടില്‍ നിന്ന് ഇറക്കിവിട്ടു; തലയ്ക്കും പുറത്തും പരിക്കേറ്റ വൈക്കം സ്വദേശിനി ചികിത്സയിൽ; ഭർത്താവിനെതിരെ കേസെടുത്ത് പോലീസ്
സ്വന്തം ലേഖിക
വൈക്കം: സ്വര്‍ണാഭരണങ്ങളും പണവും കൈക്കലാക്കിയ ശേഷം ഭര്‍ത്താവ് യുവതിയെ മര്‍ദിച്ച് പരിക്കേല്‍പ്പിച്ച് വീട്ടില്‍ നിന്ന് ഇറക്കിവിട്ടതായി പരാതി.
തലയ്ക്കും പുറത്തും പരിക്കേറ്റ വൈക്കം പോളശേരി പാടത്തു പറമ്പില്‍ പെരുമാശേരിയില്‍ പി.എസ്. രേഖയെ വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് പോലീസ് ടിവി പുരം കോട്ടച്ചിറ കിടപ്പുറത്തു ചിറയില്‍ കെ.കെ. റോയിക്കെതിരേ കേസെടുത്തു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

12 വര്‍ഷമായി ആദ്യ ഭര്‍ത്താവില്‍ നിന്ന് പിരിഞ്ഞ് രണ്ടു പെണ്‍മക്കളുമായി താമസിച്ചു വരുന്ന രേഖ ഒന്നരവര്‍ഷം മുൻപാണ് ഭാര്യ മരണപ്പെട്ട ശേഷം രണ്ടു മക്കളുമായി കഴിയുന്ന കെഎസ്‌ഇബിയില്‍ ലൈന്‍മാനായ റോയിയെ വിവാഹം കഴിക്കുന്നത്.
രേഖയുടെ ആദ്യ ഭര്‍ത്താവുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്തുന്നതിനുള്ള കേസ് ഇപ്പോഴും നടന്നു വരുന്നതിനാല്‍ റോയിയുമായുള്ള വിവാഹ ബന്ധം രജിസ്റ്റര്‍ ചെയ്തിട്ടില്ല.
രേഖയുടെ പക്കലുണ്ടായിരുന്ന ഇരുപതര പവന്‍റെ സ്വര്‍ണാഭരണങ്ങളും മൂന്നു ലക്ഷം രൂപയും വാങ്ങിയാണ് റോയി വീട് നിര്‍മിച്ചത്. പകരം തന്‍റെ നാലു സെന്‍റ് സ്ഥലം രേഖയുടെ പേരില്‍ എഴുതി നല്‍കാമെന്ന് പറഞ്ഞ് സ്ഥലത്തിന്‍റെ ആധാരം രേഖയുടെ അമ്മയ്ക്ക് നല്‍കുകയും ചെയ്തു.
പിന്നീട് വാക്കുപാലിക്കാതെ റോയി ആധാരം തിരിച്ചു തരണമെന്നാവശ്യപ്പെട്ട് കലഹമാരംഭിച്ചു.
കഴിഞ്ഞ ഡിസംബര്‍ 17ന് രേഖയുടെ വൈക്കത്തെ വീടിന് മുന്നിലെത്തി ആധാരം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് റോയി ദേഹത്ത് പെട്രോള്‍ ഒഴിച്ചു ജീവനൊടുക്കാന്‍ ശ്രമിച്ചത് പോലീസെത്തിയാണ് വിഫലമാക്കിയതെന്നു രേഖ പറയുന്നു.
പിന്നീട് ആധാരം നഷ്ടപ്പെട്ടെന്നു കാട്ടി ഡ്യൂപ്ലിക്കേറ്റ് എടുക്കുന്നതിനായി റോയി പത്രപരസ്യവും നല്‍കി. കഴിഞ്ഞ ഡിസംബര്‍ 19ന് വൈക്കം കൊച്ചുകവല ഭാഗത്തുകൂടി രേഖ സ്കൂട്ടറില്‍ വീട്ടിലേക്കു പോകുമ്പോള്‍ സ്കൂട്ടറിന് പിന്നില്‍ റോയി ബൈക്കിടിപ്പിച്ച് വീഴ്ത്തി പരിക്കേല്‍പ്പിച്ചെന്നും രേഖ ആരോപിച്ചു.
നടുവിനും കൈകള്‍ക്കും പരിക്കേറ്റ രേഖ വൈക്കം ആയുര്‍വേദ ആശുപത്രിയില്‍ ചികിത്സ തേടി.
കഴിഞ്ഞ 28ന് ഉച്ചകഴിഞ്ഞ് മൂന്നോടെ ടിവി പുരത്തെ റോയിയുടെ വീട്ടില്‍ അമ്മയെയും കൂട്ടിയെത്തിയ രേഖയെ റോയി വീട്ടില്‍ കയറ്റാന്‍ കൂട്ടാക്കാതെ മര്‍ദിച്ച് വീട്ടില്‍ നിന്ന് ഇറക്കിവിടുകയായിരുന്നെന്ന് രേഖ പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.