ഭക്ഷണം നല്‍കാന്‍ താമസിച്ചെന്ന് ആരോപിച്ച്‌ ഹോട്ടലുടമയ്ക്കും ജീവനക്കാര്‍ക്കും ക്രൂര മര്‍ദനം ; രണ്ട് പേർ പിടിയിൽ

Spread the love

തിരുവനന്തപുരം: ഭക്ഷണം നല്‍കാന്‍ താമസിച്ചെന്ന് ആരോപിച്ച്‌ ഹോട്ടലുടമയ്ക്കും ജീവനക്കാര്‍ക്കും ക്രൂര മര്‍ദനം. പരിക്കേറ്റ ഹോട്ടല്‍ ഉടമയുടെ പരാതിയില്‍ രണ്ട് പേര്‍ അറസ്റ്റിൽ.

കീഴാറൂർ വീട്ടില്‍ ആദിത്യന്‍ (24), മുട്ടച്ചല്‍ ആറടിക്കരവീട്ടില്‍ വിനീഷ് (25) എന്നിവരാണ് അറസ്റ്റിലായത്.

കഴിഞ്ഞ ദിവസം രാത്രി 8.30 ഓടെ വെള്ളറട കണ്ണൂര്‍കോണത്ത് ഹോട്ടല്‍ നടത്തുകയായിരുന്ന ആല്‍ഫ്രഡ് ജോണിനും (62) ജീവനക്കാര്‍ക്കും ആണ് മര്‍ദനമേറ്റത്. കടയിലെത്തിയ ഏഴംഗ സംഘം ഭക്ഷണം നല്‍കാന്‍ വൈകുന്നു എന്നും ആദ്യം ഭക്ഷണം തങ്ങള്‍ക്ക് നല്‍കണമെന്നും ആവശ്യപ്പെട്ട് അസഭ്യം പറയാന്‍ തുടങ്ങി. ഇത് ചോദ്യം ചെയ്തതോടെയാണ് ഹോട്ടല്‍ ഉടമയ്ക്ക് നേരെ ആക്രമണം അഴിച്ചുവിട്ടത്. അക്രമികളുടെ മര്‍ദനത്തില്‍ ആല്‍ഫ്രഡ് ജോണിന്റെ തലയ്ക്ക് കാര്യമായ പരിക്കേറ്റു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവരമറിഞ്ഞെത്തിയ ആല്‍ഫ്രഡ് ജോണിന്റെ മകന്‍ അഹുവിനെയും ജീവനക്കാരൻ സുരേഷ് കുമാറിനെയും ഇവർ മർദിച്ചു. ബഹളം കേട്ട് നാട്ടുകാരും സമീപവാസികളും ഓടിയെത്തിയപ്പോഴേക്കും സംഘം കടന്നു കളയുകയായിരുന്നു,

സംഭവത്തിൽ കേസെടുത്ത വെള്ളറട പോലീസ് രണ്ടുപേരെ പിടികൂടി,  കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു. ഒളിവില്‍ പോയവരെ കുറിച്ച്‌ അന്വേഷിച്ചു വരികയാണെന്നും അവരും ഉടന്‍ തന്നെ പിടിയിലാകുമെന്നും പൊലീസ് അറിയിച്ചു.