play-sharp-fill
ആശുപത്രി വാസം കഴിഞ്ഞു: ശ്രീറാം ഇനി ജയിലിലേയ്ക്ക്; ശ്രീറാം വെങ്കിട്ടരാമനെ ജയിലിൽ അടയ്ക്കാൻ മജിസ്‌ട്രേറ്റിന്റെ നിർദേശം; രക്ഷിക്കാനുള്ള പൊലീസിന്റെ ശ്രമങ്ങളെല്ലാം വിഫലം; നിർണ്ണായകമായത് മാധ്യമങ്ങളുടെ ഇടപെടൽ

ആശുപത്രി വാസം കഴിഞ്ഞു: ശ്രീറാം ഇനി ജയിലിലേയ്ക്ക്; ശ്രീറാം വെങ്കിട്ടരാമനെ ജയിലിൽ അടയ്ക്കാൻ മജിസ്‌ട്രേറ്റിന്റെ നിർദേശം; രക്ഷിക്കാനുള്ള പൊലീസിന്റെ ശ്രമങ്ങളെല്ലാം വിഫലം; നിർണ്ണായകമായത് മാധ്യമങ്ങളുടെ ഇടപെടൽ

സ്വന്തം ലേഖകൻ
തിരുവനന്തപുരം: മാധ്യമപ്രവർത്തകനെ കാറിടിച്ച് ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻ ഇനി ജയിലിലേയ്ക്ക്. തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിൽ ആഡംബര മുറിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ശ്രീറാമിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് എന്നു അറിയിച്ചാണ് ഡിസ്ചാർജ് ചെയ്തു വാങ്ങിയത്. തുടർന്ന് മജിസ്‌ട്രേറ്റിനു മുന്നിൽ ഹാജരാക്കുകയും, റിമാൻഡ് ചെയ്യുകയുമായിരുന്നു. ശ്രീറാമിനെ തുടർന്ന് തിരുവനന്തപുരം പൂജപ്പുരയിലെ സബ് ജയിലിലേയ്ക്ക് റിമാൻഡ് ചെയ്യുകയായിരുന്നു. കിംസ് ആശുപത്രിയിൽ നിന്നും സ്ട്രച്ചറിൽ കിടത്തി മുഖം മറച്ചാണ് ശ്രീറാമിനെ പുറത്തിറക്കിയത്. തുടർന്ന് മജിസ്‌ട്രേറ്റിന്റെ വീട്ടിൽ എത്തിച്ച് ശ്രീറാമിനെ റിമാൻഡ് ചെയ്യുകയായിരുന്നു. കിംസ് ആശുപത്രിയുടെ ആംബുലൻസ് മജിസ്‌ട്രേറ്റിന്റെ വീടിനു മുന്നിൽ എത്തിക്കുകയും, ആംബുലൻസിൽ എത്തി മജിസ്‌ട്രേറ്റ് തന്നെ റിമാൻഡ് എഴുതുകയുമായിരുന്നു.
ശ്രീറാമിന് കാര്യമായ പരിക്കുകളോ, ആരോഗ്യ പ്രശ്‌നങ്ങളോ ഇല്ലെന്ന് കിംസ് ആശുപത്രിയിലെ ഡോക്ടർമാർ റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്നാണ് മജിസ്‌ട്രേറ്റ് ശ്രീറാമിനെ റിമാൻഡ് ചെയ്യാനുള്ള നടപടികൾ ആരംഭിച്ചത്. ശ്രീറാമിനെ നേരിട്ട് ആംബുലൻസിൽ എത്തി പരിശോധിച്ച മജിസ്‌ട്രേറ്റിനു ഇദ്ദേഹത്തിന് ആരോഗ്യ പ്രശ്‌നങ്ങളുള്ളതായി ബോധ്യപ്പെട്ടില്ല. തുടർന്നാണ് മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റാതെ തിരുവനന്തപുരം പൂജപ്പുര സബ് ജയിലിലേയ്ക്ക് മാറ്റാൻ തന്നെ നിർദേശം നൽകിയത്. വൈകിട്ട് ആറരയോടെ പൂജപ്പുരയിലെ തിരുവനന്തപുരം സബ് ജയിലിൽ ശ്രീറാമിനെ എത്തിച്ച് റിമാൻഡ് ചെയ്യുകയായിരുന്നു.
കഴിഞ്ഞ ദിവസം പുലർച്ചെ ഒരു മണിയോടെയാണ് മാധ്യമപ്രവർത്തകനായ ബഷീറിനെ ശ്രീറാം സഞ്ചരിച്ച വാഹനം ഇടിച്ചത്. മദ്യലഹരിയിൽ ശ്രീറാം അമിത വേഗത്തിൽ ഓടിച്ചിരുന്ന വാഹനം ഇടിച്ച് ബഷീർ മരിക്കുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് ശ്രീറാമിനെ അറസ്റ്റ് ചെയ്തത്. എന്നാൽ, രക്ത പരിശോധനയ്ക്ക് തയ്യാറാകാതിരുന്ന ശ്രീറാം, ജനറൽ ആശുപത്രിയിൽ നിന്നും സ്വന്തം ഇഷ്ടപ്രകാരം തിരുവനന്തപുരത്തെ കിംസ് ആശുപത്രിയിലേയ്ക്ക് മാറുകയായിരുന്നു. ഇതേ തുടർന്ന് മാധ്യമങ്ങൾ കടുത്ത സമ്മർദം ചെലുത്തിയതോടെയാണ് ശ്രീറാമിനെ അറസ്റ്റ് ചെയ്യാനും, റിമാൻഡ് ചെയ്യാനും പൊലീസ് തയ്യാറായത്.
രണ്ടു ദിവസമായി കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ശ്രീറാമിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് മാറ്റുകയാണെന്നാണ് നാലു മണിയോടെ പൊലീസ് സ്വീകരിച്ച നിലപാട്. ഇതേ തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലെ ജയിൽ വാർഡിൽ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. ഇതോടെയാണ് ശ്രീറാം മെഡിക്കൽ കോളേജിലേയ്ക്ക് തന്നെ എത്തുമെന്ന സൂചന പരന്നത്. ഇതിനിടെ അഞ്ചരയോടെ ശ്രീറാമിനെ കിംസ് ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തു. തുടർന്നാണ് വഞ്ചിയൂർ കോടതിയുടെ സമീപത്തെ മജിസ്‌ട്രേറ്റിന്റെ വീട്ടിൽ ശ്രീറാമിനെ എത്തിച്ചത്.
ശ്രീറാമിനു കിംസ് ആശുപത്രിയിൽ തന്നെ ചികിത്സ നൽകാനുള്ള പൊലീസിന്റെ ശ്രമങ്ങളെല്ലാം മാധ്യമങ്ങളുടെ കനത്ത സമ്മർദത്തെ തുടർന്നാണ് പൊളിഞ്ഞത്.