
കോട്ടയം: ജില്ലാ ആശുപത്രികളിൽ കാൻസർ ചികിത്സാ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നതിന് കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ പുതിയ പദ്ധതി വരുന്നു. ആദ്യഘട്ടത്തിൽ 300 ആശുപത്രികളാണ് തെരഞ്ഞെടുക്കപ്പെട്ടത്. ഇവയെ ദേശീയ കാൻസർ ഗവേഷണ, ചികിത്സാ ശൃംഖലയിലെ 270 കേന്ദ്രങ്ങളുമായി ബന്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. എന്നാല്‍, കേരളത്തിൽ ഏതെല്ലാം ആശുപത്രികളാണ് ഉൾപ്പെടുത്തിയതെന്നത് ഇപ്പോഴും വ്യക്തമല്ല.
ടെലിമെഡിസിൻ സൗകര്യങ്ങൾ ഉപയോഗിച്ച് ജില്ലാ ആശുപത്രികളിലെ രോഗികളെ ഗവേഷണകേന്ദ്രങ്ങളിലെ വിദഗ്‌ധർക്ക് പരിശോധിക്കാം. കൂടാതെ റോബോട്ടിക് ശസ്ത്രക്രിയയ്ക്കായുള്ള അത്യാധുനിക സംവിധാനങ്ങളും തിരഞ്ഞെടുക്കപ്പെട്ട ജില്ലാശുപത്രികളിൽ ഒരുക്കും.
ആദ്യഘട്ടത്തിൽ 5000 ഡോക്ടർമാർക്കും നഴ്സുമാർക്കും പരിശീലനം ലഭിക്കും. ആയുഷ്മാൻ ഭാരത് പദ്ധതിയുടെ ഭാഗമായുള്ള അടിസ്ഥാന ആരോഗ്യസൗകര്യ വികസന പദ്ധതിയിൽ കാൻസറിനും ജീവിതശൈലീ രോഗങ്ങൾക്കുമെതിരായ ദേശീയ പരിപാടിയുടെ ഭാഗമാണിത്.
ഇന്ത്യയിൽ ഓരോ വർഷവും ഏകദേശം 1.4 ദശലക്ഷം പുതിയ കാൻസർ കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ രോഗികളുടെ എണ്ണത്തിൽ 12 ശതമാനം വർധന ഉണ്ടാകുമെന്ന് ആരോഗ്യവിഭാഗം കണക്കാക്കുന്നു. രാജ്യത്തെ 70 ശതമാനം കാൻസർ ചികിത്സാകേന്ദ്രങ്ങളും നഗരങ്ങളിലാണുള്ളത്. അതിനാൽ വിദഗ്‌ധ ചികിത്സയ്ക്ക് ഗ്രാമീണരോഗികൾ ഇവിടെക്കെത്താൻ വൈകുന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം വിലയിരുത്തുന്നു. ജില്ലാ ആശുപത്രികളിൽ തന്നെ കൃത്യമായി രോഗനിർണയവും വിദഗ്ധചികിത്സയും ഉറപ്പാക്കിയാൽ വ്യാപനം ചെറുക്കാം എന്നാണ് പ്രതീക്ഷ. സാമ്പത്തികസ്ഥിതിയുടെ അടിസ്ഥാനത്തിൽ സൗജന്യ ചികിത്സ സൗകര്യങ്ങളും ഒരുക്കും.

Whatsapp Group 1 | Whatsapp Group 2 |Telegram Group