
തൊടുപുഴ: മേഘാലയയില്‍ മധുവിധുവിന് പോയ ദമ്പതികളെ കാണാനില്ലെന്ന വാർത്തയായിരുന്നു ആദ്യം പുറത്തുവന്നത്.
പിന്നീട് ഭർത്താവ് കൊല്ലപ്പെട്ടതായി കണ്ടെത്തി. തുടർന്ന് നടത്തിയ അന്വേഷണത്തില്‍ ഭാര്യയെ തന്നെ പ്രതിയായി പിടികൂടുകയും ചെയ്തു. വാടകക്കൊലയാളികളെക്കൊണ്ടു നവവരനെ ഭാര്യ കൊലപ്പെടുത്തിയതിന് സമാനമായ സംഭവം പണ്ട് കേരളത്തിലും നടന്നിട്ടുണ്ട്.
2006ല്‍ മൂന്നാറില്‍ വച്ച് അനന്തരാമനെന്ന തമിഴ്നാട് സ്വദേശിയെ വിദ്യാലക്ഷ്മി എന്ന യുവതി കൊന്ന കേസ്. മേഘാലയയില്‍ ഇൻഡോർ സ്വദേശിയായ രാജാ രഘുവൻശിയെ വധു സോനം കൊലപ്പെടുത്തിയത് വിവാഹം കഴിഞ്ഞു 11-ാം ദിവസമാണെങ്കില്‍ അനന്തരാമനെ ഭാര്യ വിദ്യാലക്ഷ്മി കൊലപ്പെടുത്തിയത് വിവാഹം നടന്ന് 5-ാം നാളിലാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
2006 ജൂണ്‍ 18ന് ആണ് അനന്തരാമൻ കൊല്ലപ്പെട്ടത്. മധുവിധുവിന് മൂന്നാറിലെത്തിയതായിരുന്നു അനന്തരാമനും വിദ്യാലക്ഷ്മിയും. അനന്തരാമൻ അറിയാതെ, വിദ്യാലക്ഷ്മിയുടെ കാമുകൻ ആനന്ദും സുഹൃത്ത് അൻപുരാജും പിന്നാലെ മൂന്നാറിലെത്തി.
ഇവർ വിദ്യാലക്ഷ്മിയുമായി ഗൂഢാലോചന നടത്തി കുണ്ടളയിലെ വിജനമായ സ്ഥലത്തുവച്ച് അനന്തരാമനെ ക്യാമറയുടെ നൈലോണ്‍ വള്ളി ഉപയോഗിച്ച് കഴുത്തുമുറുക്കി കൊലപ്പെടുത്തി എന്നാണ് കേസ്. വിദ്യാലക്ഷ്മിയും ആനന്ദും തമ്മില്‍ 9-ാം ക്ലാസ് മുതല്‍ പ്രണയത്തിലായിരുന്നു. ഭർത്താവിനെ കൊലപ്പെടുത്തിയശേഷം ഒന്നിച്ചു ജീവിക്കാമെന്നായിരുന്നു തീരുമാനം.
ആനന്ദിന്റെ മൊബൈലിനു മൂന്നാറില്‍ റേഞ്ച് ഇല്ലാത്തതിനാല്‍, ഓട്ടോ ഡ്രൈവർ അൻപഴകന്റെ മൊബൈല്‍ ആനന്ദ് കടംവാങ്ങിയിരുന്നു. ഈ മൊബൈലിലേക്ക് ‘ഇൻ കുണ്ടള ലേക്’ എന്ന വിദ്യാലക്ഷ്മിയുടെ എസ്‌എംഎസ് എത്തി. കൊലപാതകത്തിനുള്ള ക്ഷണമായിരുന്നു ഇത്. അനന്തരാമൻ കൊലക്കേസില്‍ വിദ്യാലക്ഷ്മിക്കും ആനന്ദിനും ഇരട്ട ജീവപര്യന്തവും സുഹൃത്ത് അൻപുരാജിനു ജീവപര്യന്തം തടവും തൊടുപുഴ കോടതി ശിക്ഷ വിധിച്ചിരുന്നു.