
കോട്ടയം;: ആലപ്പുഴ സ്വദേശിയും എൻജീനീയറുമായ യുവാവിനെ ഹണി ട്രാപ്പിൽ കുടുക്കി 60 ലക്ഷവും 61 പവൻ സ്വർണവും തട്ടിയെടുത്തുവെന്ന പരാതിയിൽ അതിരമ്പുഴ സ്വദേശിനിയായ യുവതിക്കും ഭർത്താവിനും യുവതിയുടെ സുഹൃത്തായ തിരുവഞ്ചൂർ സ്വദേശിയായ യുവാവിനുമെതിരേ ഗാന്ധിനഗർ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അതിരമ്പുഴ അമ്മഞ്ചേരി സ്വദേശി ധന്യ, ഭർത്താവ് അർജുൻ, സുഹൃത്ത് തിരുവഞ്ചൂർ സ്വദേശി അലൻ തോമസ് എന്നിവരാണ് കേസിലെ പ്രതികൾ. പരാതിക്കാരൻ അമേരിക്ക ആസ്ഥാനമായ കമ്പനിയിൽ സോഫ്റ്റ്‌വെയർ എൻജീനീയറാണ്. ഭാര്യ എം.ജി. യൂണിവേഴ്‌സിറ്റിയിൽ പഠിച്ചിരുന്ന 2021 കാലത്ത് പരാതിക്കാരനും കുടുംബവും അമ്മഞ്ചേരിയിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്.
ഈ സമയത്ത് അയൽവാസിയായിരുന്ന ധന്യ പരാതിക്കാരനോട് അടുപ്പം സ്ഥാപിക്കുകയും അടുത്ത് ഇടപഴകിയ ശേഷം പരാതിക്കാരന്റെ സ്വകാര്യ ചിത്രങ്ങൾ പകർത്തുകയും ചെയ്തു. പിന്നീട് 2022 മുതൽ ഈ ചിത്രങ്ങൾ പരാതിക്കാരന്റെ ബന്ധുക്കൾക്കും മറ്റും അയച്ചുകൊടുക്കും എന്ന് ഭീഷണിപ്പെടുത്തി 60 ലക്ഷം രൂപ ധന്യയും ഭർത്താവ് അർജുനും ചേർന്ന് വാങ്ങിയെടുത്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതിനിടെ പ്രതികളുടെ സുഹ്യത്തായ മണർകാട് സ്വദേശി അലൻ തോമസ് പരാതിക്കാരനെ ഭീഷണിപ്പെടുത്തി തന്റെ അക്കൗണ്ടിലേക്കും പണം അയച്ചുവാങ്ങി. പരാതിക്കാരന്റെ കൈവശമുള്ള പണം മുഴുവൻ തട്ടിയെടുത്തശേഷം പ്രതികൾ ഭീഷണിപ്പെടുത്തി പരാതിക്കാരന്റെ ബാങ്ക് ലോക്കർ തുറപ്പിച്ച് അതിലുണ്ടായിരുന്ന കുടുംബാംഗങ്ങളുടെ 61 പവൻ സ്വർണാഭരണളും വാങ്ങിയെടുത്തുവെന്നും പരാതിയിൽ പറയുന്നു.
ഭീഷണി തുടർന്നപ്പോൾ പരാതിക്കാരൻ ഉന്നത പോലീസ് അധികൃതരെ സമീപിക്കുകയായിരുന്നു. പ്രതികൾ മൂന്നുപേരും ഒളിവിലാണ്. ഇതേ പ്രതികൾ സമാനമയ തട്ടിപ്പു നടത്തി നിരവധി ആളുകളിൽനിന്നും പണം തട്ടിയതായി വിവരമുണ്ട്.