സ്വന്തം ലേഖകൻ
തൃശൂര്‍ : ഹോം നേഴ്സിംഗിൻ്റെ മറവിൽ പെൺവാണിഭം നടത്തിവന്ന ഹോംനേഴ്സിംഗ് അസോസിയേഷൻ നേതാവായിരുന്ന കുന്നംകുളം സ്വദേശിനി ആലീസ് തോമസിന് ആറ് വർഷം കഠിനതടവ്.
സ്വകാര്യ സ്ഥാപനത്തില്‍ സെയില്‍സ് ഗേളായി ജോലിചെയ്തിരുന്ന പെണ്‍കുട്ടിയെ ആലീസ് തോമസ് വശീകരിച്ച് സുഹൃത്തായ ഓട്ടോ ഡ്രൈവറേ കൊണ്ട് വിവാഹം കഴിപ്പിക്കാമെന്ന് പറഞ്ഞ് കബളിപ്പിച്ച് 2006ലും 2009 ലും ആലീസിൻ്റെ വീട്ടിലെത്തിച്ച് ഓട്ടോ ഡ്രൈവർക്ക് കാഴ്ചവെച്ചെന്നാണ് കേസ്
ഓട്ടോ ഡ്രൈവറായ കുന്നംകുളം സീനിയര്‍ ഗ്രൗണ്ടില്‍ ചെറു പനക്കല്‍ വീട്ടില്‍ ഷാജി (47) ക്ക് രണ്ടു വകുപ്പുകളിലായി 20 വര്‍ഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും സഹായിയും കുന്നംകുളം തീയറ്റർ റോഡിൽ “അതുല്യാ ഹോം നഴ്‌സിങ് ” സ്ഥാപനം നടത്തുന്ന വടക്കേക്കാട് തൊഴിയൂര്‍ ചെറുവത്തൂര്‍ വീട്ടില്‍ ആലീസി (54) ന് ആറ് വര്‍ഷം കഠിന തടവും 25000 രൂപ പിഴയടക്കാനുമാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി ജഡ്ജ് എം.പി. ഷിബു ശിക്ഷിച്ചത്.
ഓട്ടോ ഡ്രൈവറായ ഷാജി 2006ല്‍ പെണ്‍കുട്ടിയെ ഗുരുവായൂര്‍ അമ്പലത്തില്‍വച്ച് തുളസി മാലയിട്ട് വിവാഹം കഴിച്ചെന്ന് വിശ്വസിപ്പിച്ച് അമ്പലത്തിനടുത്തുള്ള ലോഡ്ജില്‍വച്ച് ബലാത്സംഗം ചെയ്തു. എന്നാല്‍ വിവാഹം കഴിക്കാതെ കബളിപ്പിക്കുകയും പിന്നീട് പുറകെ നടന്ന് വിവാഹം കഴിച്ച് ഭാര്യയാക്കി വീട്ടില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് 2009 ല്‍ ഹോം നഴ്‌സിങ് സ്ഥാപനം നടത്തിയിരുന്ന ആലീസിന്റെ പുതുശ്ശേരിയിലുള്ള വാടക വീട്ടിലേക്ക് പെണ്‍കുട്ടിയെ കൊണ്ടുപോയി ആലീസിന്റെ ഒത്താശയോടും സഹായത്താലും ബലാത്സംഗം ചെയ്തു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ബലാത്സംഗത്തെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് അമിതമായ രക്തസ്രാവം ഉണ്ടായി. പ്രതികള്‍ പെണ്‍കുട്ടിയെ തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് മുങ്ങുകയുമായിരുന്നുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്. ഈ കേസിലാണ് കുന്നംകുളം ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ പോക്‌സോ കോടതി പ്രതികള്‍ കുറ്റക്കാരാണെന്ന് കണ്ടെത്തി വിധി പ്രസ്താവിച്ചത്.
കുന്നംകുളത്ത് ഹോംനേഴ്സിംഗ് ബിസിനസ് ചെയ്യുന്ന ആലീസിൻ്റെ പേരിൽ മുൻപും നിരവധി പരാതികൾ ഉണ്ടായിട്ടുണ്ട്. നിരവധി പേരെ കള്ളക്കേസിലും കുടുക്കിയിട്ടുമുണ്ട്. സ്ഥിരം തട്ടിപ്പുമായി നടക്കുന്ന ആലീസ് തോമസ് ഹോംനേഴ്സിംഗിൻ്റെ മറവിൽ വർഷങ്ങളായി പെൺവാണിഭം നടത്തുന്നയാളാണ്.
പ്ലെയ്സ്മെൻ്റ് സെക്യൂരിറ്റി & ഹോം നേഴ്സിംഗ് സർവ്വീസസ് ഓണേഴ്സ് വെൽഫെയർ അസോസിയേഷൻ (PHSOA) എന്ന സംഘടനയുടെ മുൻ തൃശൂർ ജില്ലാ പ്രസിഡൻ്റും നിലവിൽ സംസ്ഥാന നേതാവുമാണ് ആലീസ് തോമസ്.
പ്രോസിക്യൂഷനുവേണ്ടി സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ (പോക്‌സോ) അഡ്വ. കെ.എസ്. ബിനോയ് ഹാജരായി. 15 സാക്ഷികളെ വിസ്തരിക്കുകയും 22 രേഖകള്‍ ഹാജരാക്കുകയും തെളിവുകള്‍ നിരത്തുകയും ചെയ്തു. 2009 വര്‍ഷത്തില്‍ നടന്ന സംഭവത്തില്‍ കുന്നംകുളം പോലീസ് ഇന്‍സ്‌പെക്ടറായിരുന്ന പി.സി. ഹരിദാസനാണ് കേസ് അന്വേഷണം നടത്തി പ്രതികളെ അറസ്റ്റ് ചെയ്ത് പ്രതികളുടെ പേരില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനെ സഹായിക്കുന്നതിനായി കുന്നംകുളം പോലീസ് സ്റ്റേഷനിലെ സീനിയര്‍ സി.പി.ഒ. എം.ബി. ബിജുവും ഹാജരായിരുന്നു.