play-sharp-fill
ആ പേരാണ് പ്രശ്‌നം: ഇരയായത് മുസ്ലീം നാമധാരി, പ്രതി ചേർക്കപ്പെട്ടത് ഹിന്ദു നാമധാരി; ശ്രീറാമിനെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചേർത്തത് ഹിന്ദുവായതിനാൽ; വിവാദ വിഷയത്തിൽ ശ്രീറാമിനെ പിൻതുണച്ച ബിജെപി – സംഘപരിവാർ ഗ്രൂപ്പുകൾ

ആ പേരാണ് പ്രശ്‌നം: ഇരയായത് മുസ്ലീം നാമധാരി, പ്രതി ചേർക്കപ്പെട്ടത് ഹിന്ദു നാമധാരി; ശ്രീറാമിനെതിരെ ജാമ്യമില്ലാത്ത വകുപ്പ് ചേർത്തത് ഹിന്ദുവായതിനാൽ; വിവാദ വിഷയത്തിൽ ശ്രീറാമിനെ പിൻതുണച്ച ബിജെപി – സംഘപരിവാർ ഗ്രൂപ്പുകൾ

സ്വന്തം ലേഖകൻ

തിരുവനന്തപുരം: ഈ പേരാണ് പ്രശ്‌നം..! മാധ്യമപ്രവർത്തകനെ ഇടിച്ച് കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമനെ പൊലീസ് അറസ്റ്റ് ചെയ്യുകയും, പിന്നാലെ സോഷ്യൽ മീഡിയ ശ്രീറാമിനെ കൊന്ന് കൊലവിളിക്കുകയും ചെയ്തതോടെ മറ്റൊരു കൂട്ടർ ശ്രീറാമിനെ പിൻതുണച്ച് രംഗത്ത് എത്തിയിരിക്കുകയാണ്. ഹിന്ദു നാമധാരികളെ ഏതു വിഷയത്തിലും പിൻതുണയ്ക്കുന്ന സംഘപരിവാർ തന്നെയാണ് ഇപ്പോൾ ശ്രീറാമിനെ പിൻതുണച്ചും രംഗത്ത് എത്തിയിരിക്കുന്നത്. കല്ലട ബസിൽ അതിക്രമമുണ്ടായപ്പോൾ കേരളം മുഴുവൻ കല്ലടയ്ക്ക് എതിരെ രംഗത്ത് എത്തിയിരുന്നു. എന്നാൽ, അന്നും സംഘപരിവാർ അനുകൂല ഗ്രൂപ്പുകൾ ഹിന്ദു എന്ന പേരുള്ളത് കൊണ്ട് മാത്രം കല്ലട സുരേഷിനെ പിൻതുണച്ച് രംഗത്ത് എത്തുകയായിരുന്നു.
അപകട മരണം കേരളത്തിൽ ആദ്യമല്ലെന്നും ശ്രീറാം വെങ്കിട്ടരാമന് എതിരെ സർക്കാരും ഭൂമാഫിയയും മൂന്നാറിലെ ഇടപെടലിന്റെ പേരിലുളള പക തീർക്കുകയുമാണ് എന്നാണ് വിചിത്രമായ ഗൂഢാലോചന തിയറി സോഷ്യൽ മീഡിയയിൽ ബിജെപി അനുകൂലികൾ പങ്കു വയ്ക്കുന്നത്. ശ്രീറാമിനെ പിൻതുണച്ച് സംഘപരിവാർ ഗ്രൂപ്പുകളിൽ  അടക്കം പങ്കുവെയ്ക്കുന്നത്. ബിജെപിയുടെ കാസർഗോഡ് ജില്ലാ പ്രസിഡണ്ടായ അഡ്വക്കേറ്റ് കെ ശ്രീകാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് ശ്രീറാമിനെ പിന്തുണയ്ക്കുന്നതും സർക്കാരിനെതിരെ ‘ഗൂഢാലോചനാ സിദ്ധാന്തം’ മുന്നോട്ട് വെയ്ക്കുന്നതുമാണ്. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം:

കൊലകുറ്റത്തിന് കേസ്സെടുക്കുന്നത് ശരിയാണോ?

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

” യുവ മാധ്യമ പ്രവർത്തകൻ കെ..എം.ബഷീറിന് ആദരാഞ്ജലികൾ. സിറാജ് പത്രത്തിന്റെ പത്രപ്രവർത്തകൻ ബഷീറിനെ കുറിച്ച് അറിയാൻ സാധിക്കുന്നത് അദ്ദേഹം മികച്ച ഒരു മാധ്യമ പ്രവർത്തകനെന്നാണ്. അദ്ദേഹത്തിന്റെ വിയോഗം കനത്ത നഷ്ടം തന്നെ. ബഷീറിന്റെ മരണത്തിനു കാരണക്കാരനായ യുവ ഐഎഎസ്സുകാരനെ അറസ്റ്റും ചെയ്തു. വേണ്ടതു തന്നെ. പക്ഷെ….. ഒരു റോഡ് അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടാൽ അതിനു കൊലകുറ്റത്തിന് കേസ്സെടുക്കുന്നത് ശരിയാണോ?

നഷ്ടപരിഹാരവും കിട്ടാതാവുന്ന സാഹചര്യം

അശ്രദ്ധയിലും അതിവേഗത്തിലും വാഹനമോടിച്ച് റോഡപകടത്തിൽ ജീവൻ നഷ്ട്ടപ്പെട്ടാൽ എടുക്കേണ്ട കേസ് ഇന്ത്യൻ ശിക്ഷാ നിയമമനുസരിച്ച് 279, 338, 304 അ എന്നീ വകുപ്പുകൾ ചേർത്താണ് . മദ്യപിച്ചാണ് വാഹനമോടിച്ചതെങ്കിൽ 185-ാം വകുപ്പും കൂടി ചേർക്കാം. പക്ഷെ ഈ സംഭവത്തിൽ കേസ്സെടുത്തിരിക്കുന്നത് ബോധപൂർവമല്ലാത്ത കൊലപാതകത്തിന് ( ഐപിസി 304). ഇതോടെ വാഹന അപകടത്തിൽ മരിച്ച ബഷീറിന്റെ കുടുംബത്തിനു ലഭിക്കേണ്ട നഷ്ടപരിഹാരവും കിട്ടാതാവുന്ന സാഹചര്യമാണുള്ളത്.

ന്യായീകരിക്കുകയല്ല

മരിച്ച ബഷീറുമായി ശ്രീറാമിനു എന്തെങ്കിലും വിരോധമുള്ളതായി ആർക്കും ആക്ഷേപവുമില്ല. കൊല്ലാനുള്ള ഉദ്ദേശത്തോടെയാണ് പ്രതി ശ്രീറാം ബഷീറിന്റെ വാഹനമിടിച്ചതെന്ന ആരോപണവുമില്ല. പിന്നെന്തിനു 304 വകുപ്പനുസരിച്ച് ജാമ്യമില്ലാ കേസ്സെടുത്ത് അറസ്റ്റ്? ഈ സംഭവത്തിൽ ശ്രീറാം വെങ്കിട്ടരാമനെ ന്യായീകരിക്കുകയല്ല എന്റെ ഉദ്ദേശം. പക്ഷെ വിവാദങ്ങൾ ഉണ്ടാക്കുമ്പോൾ നിയമം വിവാദമുണ്ടാക്കുന്നവരുടെ വഴിയേ പോകുന്നു എന്നുള്ളത് ഗൗരവത്തിലെടുക്കേണ്ട ഒന്നാണ്.

കൊലപാതകത്തിന് കേസ്

ഇതിൽ അപകടത്തിൽ മരണപ്പെട്ടത് മാധ്യമ പ്രവർത്തകനായതുകോണ്ടോ അല്ല പ്രതി ഒരു ഐ എ എസ് കാരനായതുകൊണ്ടാണോ ? അഥവാ ഭൂമാഫിയക്കെതിരെ, ഭൂമി കൈയ്യേറ്റക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിച്ച ശ്രീറാം വെങ്കിട്ടരാമൻ എന്ന ഐഎഎസ്സ്‌കാരനായതു കൊണ്ടാണോ? വാഹനാപകടമായിട്ടു കൊലപാതകത്തിനു കേസ്സെടുത്തത്?

പിണറായി ശാസിച്ചിട്ടും

മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ തന്നെ പരസ്യമായി ശാസിച്ചിട്ടും സർക്കാർ ഭൂമി കൈയ്യേറ്റത്തിനെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ ധൈര്യം കാണിച്ച് ഒരു ഉദ്യോഗസ്ഥനെ എന്നെന്നേക്കുമായി ഇല്ലാതാക്കാൻ വീണു കിട്ടിയ അവസരം ഉപയോഗിക്കുകയാണോ ഇവിടെ? ഇടതു മാധ്യമ പ്രവർത്തകരുടെയും ന്യായീകരണ തൊഴിലാളികളുടെയും സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ കാണുമ്പോൾ ഈ സംശയം ബലപ്പെടുന്നു.

കൈയ്യടി വാങ്ങുകയാണോ പിണറായി സർക്കാർ

ശക്തമായി പ്രവർത്തിക്കുന്ന ഉദ്യോഗസ്ഥനെതിരെ പകപോക്കൽ ഗൂഡാലോചനയാണോ എന്ന സംശയം ജനിപ്പിക്കുന്നു. അല്ല മാധ്യമ വിവാദങ്ങൾ ഭയന്ന് മാധ്യമങ്ങളെ പ്രീണിപ്പിക്കാൻ കൊല കുറ്റത്തിനു കേസ്സെടുത്ത് അറസ്റ്റ് ചെയ്ത പ്രതിയായ ശ്രീറാമിനെ ജയിലിലാക്കി വിവാദങ്ങളിൽനിന്ന് തലയൂരി മാധ്യമങ്ങളുടെ കൈയ്യടി വാങ്ങുകയാണോ പിണറായി സർക്കാർ ചെയ്യുന്നത്? എന്തായാലും ഈ അവസരം മുതലാക്കി ഭൂമാഫിയ അട്ടഹസിക്കുന്നുണ്ടാകും. സംശയമില്ല. ഒരു യുവസഹപ്രവർത്തകനെ നഷ്ടപ്പെട്ട മാധ്യമ പ്രവർത്തകരുടെ വികാരം മനസ്സിലാക്കാം.

അംഗീകരിക്കാൻ സാധ്യമല്ല

പക്ഷെ പോലീസ് നടപടി നിയമ ബോധമുള്ള ആർക്കും അംഗീകരിക്കാൻ സാധ്യമല്ല. മാധ്യമങ്ങൾ സ്വയം ചിന്തിക്കാനും ആത്മ വിമർശനത്തിനു തയ്യാറാവുകയും വേണമെന്നാണ് എന്റെ അഭിപ്രായം . ജനങ്ങളിലേക്ക് ഏറ്റവും വേഗത്തിൽ എത്താൻ സാധിക്കുമെന്നതു കൊണ്ട് നിയമവാഴ്ചയുടെ കൈയ്യും വായയും വിവാദങ്ങൾ ഉണ്ടാക്കി മുടിക്കെട്ടാൻ ശ്രമിക്കരുതെന്നാണ് അഭ്യർത്ഥന” എന്നാണ് ബിജെപി നേതാവിന്റെ ഫേസ്ബുക്കിലെ കുറിപ്പ്.