
നിയമന പരീക്ഷകളില്‍ ഹിജാബിന് വീണ്ടും വിലക്ക്; റിക്രൂട്ട്‌മെന്റ് പരീക്ഷകളില്‍ ഹിജാബിന് അനുമതി നല്‍കിയ ഉത്തരവ് പിൻവലിച്ച് കര്‍ണാടക സര്‍ക്കാര്‍.
ബംഗളൂരു: കര്‍ണാടക എക്‌സാമിനേഷൻ അഥോറിറ്റിയാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയത്. തല മറക്കുന്ന വസ്ത്രങ്ങള്‍ നിയമന പരീക്ഷകളില്‍ ഒഴിവാക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. തലയോ വായോ ചെവിയോ മറയ്ക്കുന്ന വസ്ത്രമോ തൊപ്പിയോ പരീക്ഷാ ഹാളില്‍ അനുവദിക്കില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് കര്‍ണാടക പരീക്ഷാ അഥോറിറ്റി (കെ.ഇ.എ) നിബന്ധനകള്‍ പുറത്തിറക്കി.
ഇതില്‍ ഹിജാബും തൊപ്പിയും ഉള്‍പ്പെടും. ഹിജാബ് വിലക്കില്ലെന്ന കര്‍ണാടക സര്‍ക്കാരിന്റെ മുൻ നിലപാടിന് വിരുദ്ധമാണ് പുതിയ നിബന്ധനകള്‍. ബ്ലൂടൂത് പോലുള്ള സാങ്കേതിക വിദ്യകളുടെ ഉപയോഗം നിരോധിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് ഉത്തരവില്‍ പരാമര്‍ശിക്കുന്നത്. നേരത്തെ മത്സര പരീക്ഷകളില്‍ ശിരോവസ്ത്രം ധരിക്കാമെന്ന് കോണ്‍ഗ്രസ് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. ഇത് പിൻവലിച്ചാണ് പുതിയ ഉത്തരവിറങ്ങിയിരിക്കുന്നത്. നിരോധനം താത്ക്കാലികമായിരിക്കുമെന്നാണ് റിപ്പോര്‍ട്ട്.
സംസ്ഥാനത്തെ മുൻ ബിജെപി സര്‍ക്കാര്‍ കൊണ്ടുവന്ന ഹിജാബ് നിരോധന നിയമം നിലനില്‍ക്കുന്നതിനാല്‍ നിയമക്കുരുക്കുണ്ടായേക്കാമെന്നതിനാലാണ് എക്‌സാമിനേഷൻ കമ്മിറ്റി ഹിജാബ് അനുവദിച്ച് ഉത്തരവ് റദ്ദാക്കികൊണ്ട് ഉത്തരവിറക്കിയത്. കോണ്‍ഗ്രസിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ധാനമായിരുന്നു ഹിജാബ് നിരോധനം. ഉത്തരവില്‍ ഹിജാബ് എന്ന് പ്രത്യേകം പരാമര്‍ശിച്ചിട്ടില്ലെങ്കിലും തല മറയ്ക്കുന്ന വസ്ത്രങ്ങള്‍ പരീക്ഷകളില്‍ നിരോധിച്ചിരിക്കുന്നുവെന്നാണ് പറയുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

നവംബര്‍ ആറിന് നടന്ന പരീക്ഷയില്‍ സ്ത്രീകളോട് താലിമാല നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ടിരുന്നു. ഹിന്ദുത്വ ഗ്രൂപ്പുകളുടെ പ്രതിഷേധത്തെ തുടര്‍ന്ന് ഇത് പിന്നീട് പിൻവലിക്കുകയായിരുന്നു. കഴിഞ്ഞ മാസം വിവിധവകുപ്പുകളിലെ ഒഴിവുനികത്താനായി സര്‍ക്കാര്‍ നടത്തുന്ന യോഗ്യതാ പരീക്ഷയില്‍ ഉദ്യോഗാര്‍ഥികള്‍ ഹിജാബ് ധരിക്കുന്നതിന് വിലക്കില്ലെന്ന് കര്‍ണാടക സര്‍ക്കാര്‍ അറിയിച്ചിരുന്നു. ഈ തീരുമാനത്തിന് വിരുദ്ധമാണ് നിലവില്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
2023 ഒക്ടോബറില്‍ കെഇഎ നടത്തിയ പരീക്ഷയില്‍ കല്‍ബുര്‍ഗി, യാദ്ഗിര്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ ഉദ്യോഗാര്‍ഥികള്‍ ബ്ലൂടൂത്ത് ഉപകരണങ്ങള്‍ ഉപയോഗിച്ചതായി ആരോപണമുയര്‍ന്നിരുന്നു. ഈ സംഭവത്തില്‍ നവംബര്‍ 11ന് സിഐഡി അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുകയാണ് സര്‍ക്കാര്‍. 2022 ഫെബ്രുവരിയില്‍ അന്നത്തെ ബിജെപി സര്‍ക്കാര്‍ കര്‍ണാടകയിലെ വിദ്യാലയങ്ങളില്‍ ഹിജാബ് നിരോധിച്ചിരുന്നു. ഇതിനെതിരേ സുപ്രീംകോടതി വരെ നിയമപോരാട്ടങ്ങളും നടന്നു. സുപ്രീംകോടതി ഇക്കാര്യത്തില്‍ ഭിന്നവിധിയാണ് പുറപ്പെടുവിച്ചത്.