‘മകള്‍ ഷാള്‍ ധരിച്ചുവരുന്നത് മറ്റ് കുട്ടികളില്‍ ഭയമുണ്ടാക്കുമെന്ന്; സമാന വേഷം ധരിച്ച കന്യാസ്ത്രീകളായ അധ്യാപകര്‍ പറഞ്ഞത് മകളെ തളര്‍ത്തി’: ഫേസ്ബുക്ക് പോസ്റ്റുമായി സ്കൂളില്‍ ശിരോവസ്ത്ര വിലക്ക് നേരിട്ട വിദ്യാര്‍ത്ഥിനിയുടെ പിതാവ് അനസ്

Spread the love

കൊച്ചി: മകള്‍ ഷാള്‍ ധരിച്ചുവരുന്നത് മറ്റ് കുട്ടികളില്‍ ഭയമുണ്ടാക്കുമെന്ന്, സമാനമായ വേഷം ധരിച്ച കന്യാസ്ത്രീകളായ അധ്യാപകർ പറഞ്ഞത് മകളെ അങ്ങേയറ്റം തളർത്തിയെന്ന് പള്ളുരുത്തി സെന്റ് റീത്താ സ്കൂളില്‍ ശിരോവസത്ര വിലക്ക് നേരിട്ട എട്ടാം ക്ലാസ് വിദ്യാർത്ഥിനിയുടെ പിതാവ് അനസ്.

നാട്ടിലെ സമാധാനം തകർക്കുന്ന തരത്തിലുള്ള നടപടിയാണ് ഉണ്ടായതെന്ന ആക്ഷേപം കുടുംബത്തെ മാനസികമായി തകർത്തു. ചില രാഷ്ട്രീയ പാർട്ടി നേതാക്കളും ജനപ്രതിനിധികളും മകളെയും എന്നെയും കുറ്റക്കാരാക്കി ചിത്രീകരിക്കുകയും ആവശ്യം പിൻവലിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്തെന്നും അനസ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ പറയുന്നു.

ഇത്തരം സമ്മർദങ്ങള്‍ താങ്ങാനാകാതെ മനോനില തന്നെ തകരാറിലാകുന്ന സ്ഥിതിയിലാണ് ഞങ്ങള്‍. ന്യായമായ ആവശ്യമാണെങ്കിലും അതിന്റെ പേരില്‍ രാഷ്ട്രീയവും വർഗീയവുമായ മുതലെടുപ്പിന് പലരും ശ്രമിക്കുന്നുവെന്നാണ് ഈ ദിവസങ്ങളില്‍ ഞങ്ങള്‍ മനസ്സിലാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

എന്റെ മകളുടെ മൗലികാവകാശമായ തലമറച്ച്‌ സ്കൂളില്‍ പോകാൻ അനുവദിക്കണമെന്ന മകളുടെ ആവശ്യത്തോട് വളരെ പോസിറ്റീവായാണ് കേരള സർക്കാറും വിദ്യാഭ്യാസ വകുപ്പും പ്രതികരിച്ചത്. ഇക്കാര്യത്തില്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ അന്വേഷണവും അതിന്റെ റിപ്പോർട്ടും മകള്‍ ഉന്നയിച്ച ആവശ്യം ന്യായമാണെന്നും ഗൗരവമുള്ള വിഷയമാണെന്നും വ്യക്തമാക്കുന്നതുമാണ്. എന്നാല്‍ തികച്ചും ന്യായമായ ഈ ആവശ്യത്തോട് സ്കൂള്‍ അധികൃതരില്‍ നിന്നും ഉണ്ടായ പ്രതികരണങ്ങള്‍ വളരെ വേദനയുണ്ടാക്കുന്നതാണ്.

നാട്ടിലെ സമാധാനം തകർക്കുന്ന തരത്തിലുള്ള നടപടിയാണ് ഉണ്ടായതെന്ന ആക്ഷേപം കുടുംബത്തെ മാനസികമായി തകർത്തു. മകള്‍ ഷാള്‍ ധരിച്ചുവരുന്നത് മറ്റ് കുട്ടികളില്‍ ഭയമുണ്ടാക്കുമെന്ന്, സമാനമായ വേഷം ധരിച്ച കന്യാസ്ത്രീകളായ അധ്യാപകർ പറഞ്ഞത് മകളെ അങ്ങേയറ്റം തളർത്തി. ചില രാഷ്ട്രീയ പാർട്ടി നേതാക്കളും ജനപ്രതിനിധികളും മകളെയും എന്നെയും കുറ്റക്കാരാക്കി ചിത്രീകരിക്കുകയും ആവശ്യം പിൻവലിക്കാൻ സമ്മർദം ചെലുത്തുകയും ചെയ്തു.

ഇത്തരം സമ്മർദങ്ങള്‍ താങ്ങാനാകാതെ മനോനില തന്നെ തകരാറിലാകുന്ന സ്ഥിതിയിലാണ് ഞങ്ങള്‍. ന്യായമായ ആവശ്യമാണെങ്കിലും അതിന്റെ പേരില്‍ രാഷ്ട്രീയവും വർഗീയവുമായ മുതലെടുപ്പിന് പലരും ശ്രമിക്കുന്നുവെന്നാണ് ഈ ദിവസങ്ങളില്‍ ഞങ്ങള്‍ മനസ്സിലാക്കിയത്. അതില്‍ സ്കൂളിലെ PTA പ്രസിഡന്റിന്റെ നേതൃത്വത്തില്‍ നടത്തിയ വർഗീയമായ ഇടപെടല്‍ എനിക്കും എന്റെ മകള്‍ക്കും വലിയ മാനസികാഘാതമാണ് ഉണ്ടാക്കിയത്. അതിനാല്‍ ഈ സ്കൂളിലെ മകളുടെ പഠനം അവസാനിപ്പിക്കുകയാണ്. ടി.സി വാങ്ങി മറ്റേതെങ്കിലും സ്കൂളില്‍ പഠനം തുടരാമെന്നാണ് ഞങ്ങളുടെ തീരുമാനം.

അതോടെ ദുർവാശിയും ദുരഭിമാനവും മാറ്റിവച്ച്‌ മറ്റ് കുട്ടികളുടെ പഠനം തടസ്സപ്പെടുത്താതെ മുന്നോട്ടുപോകാൻ സ്കൂള്‍ അധികൃതർ തയാറാകുമെന്ന് കരുതട്ടെ. നാട്ടിലെ സമാധാനം തകർക്കാൻ ഞങ്ങളുടെ പേര് ദുരുപയോഗം ചെയ്യുന്നതില്‍നിന്ന് സ്കൂള്‍ അധികൃതരം പി ടി എയും മറ്റ് തത്പര കക്ഷികളും പിൻമാറണമെന്നും അഭ്യർഥിക്കുന്നു.