
കേരളം കണ്ട ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് ഹൈറിച്ച് കമ്പനി വീണ്ടും മറ്റൊരു പേരിൽ പണപ്പിരിവ് ആരംഭിച്ചു: മണി ചെയിൻ പദ്ധതി വഴി 1360 കോടി രൂപ ഊറ്റിയെടുത്ത് മുങ്ങിയവരാണ് അടുത്ത കെണിയൊരുക്കി പൊങ്ങിയത്
തിരുവനന്തപുരം: ആയിരം കോടി രൂപ തട്ടിപ്പ് നടത്തിയ ഹൈറിച്ച് കമ്പനി വീണ്ടും തട്ടിപ്പിനായി പദ്ധതി തയ്യാറാക്കുന്നതായി റിപ്പോർട്ട്.
ഹൈറിച്ച് കമ്യൂണല്‍ റിവൈവല്‍ സൊസൈറ്റി എന്ന പേരില്‍ പണപ്പിരിവ് നടത്തുന്നതായാണ് കണ്ടെത്തല്‍. കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ വിഭാഗങ്ങളാണ് ഇതു സംബന്ധിച്ച് വിശദമായ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് യോഗം വിളിച്ച് പുതിയ രീതിയില്‍ തട്ടിപ്പ് തുടരാൻ ഹൈറിച്ച് ലീഡർമാർ പദ്ധതിയിടുന്നതായും കണ്ടെത്തിയിട്ടുണ്ട്.ഹൈറിച്ച് മാനേജിങ് ഡയറക്ടർ കെ.ഡി. പ്രതാപൻ ജാമ്യവ്യവസ്ഥകള്‍ ലംഘിച്ചെന്നും ഇഡി കണ്ടെത്തി.
കേസില്‍ കൂടുതല്‍ പ്രതികളുടെ അറസ്റ്റ് ഉണ്ടായേക്കും. പ്രതികളായ സീനാ പ്രതാപൻ, ജിനില്‍, റിയാസ്, ദിനുരാജ്, ലക്ഷ്മണൻ, ദിലീപ്, കനകരാജ്, സുരേഷ്ബാബു, പ്രശാന്ത് നായർ, ബഷീർ, അമ്പിളി, ഫിജീഷ്, ഷമീറ എന്നിവരെ അറസ്റ്റ് ചെയ്യാനാണ് ഇഡിയുടെ നീക്കം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഹൈറിച്ച് മണിചെയിൻ തട്ടിപ്പ് കേരളം കണ്ട ഏറ്റവും വലിയ മണിചെയിൻ തട്ടിപ്പായിട്ടാണ് കേരള പൊലീസും ക്രൈം ബ്രാഞ്ചും, ഇഡിയും വിലയിരുത്തുന്നത്. പ്രതികള്‍ തട്ടിപ്പ് നടത്തുക എന്ന ഉദ്ദേശ്യത്തോടെ മാത്രമാണ് ‘ഹൈറിച്ച്’ തുടങ്ങിയത് എന്നാണ് ഇഡിയുടെ ആദ്യഘട്ട കുറ്റപത്രത്തില്‍ പറയുന്നത്.
1000 കോടി രൂപയാണ് പ്രതികള്‍ ചേർന്ന് വിദേശത്തേക്ക് കടത്തിയത്. കമ്പനിയിലൂടെ നടന്നത് കള്ളപണം വെളുപ്പിക്കലാണെന്നും ഇഡി ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു. 1,360 കോടി രൂപയാണ് പലരില്‍ നിന്നായി കമ്പനി പിരിച്ചെടുത്തതെന്നായിരുന്നു അന്വേഷണത്തില്‍ നിന്ന് ഇഡിക്ക് ലഭിച്ച വിവരം.
ഉടമകളായ പ്രതാപന്‍, ശ്രീന പ്രതാപന്‍, എന്നിവരുടേയും 15 ലീഡര്‍മാരുടേയും 33.7 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടിയിരുന്നു. കറന്‍സി ഇടപാടിലൂടെ കോടികള്‍ വിദേശത്ത് കടത്തിയ സംസ്ഥാനത്തെ ഏറ്റവും വലിയ സാമ്പത്തിക തട്ടിപ്പ് കേസുകളില്‍ ഒന്നായിരുന്നു ഹൈറിച്ച് മണിചെയിന്‍ തട്ടിപ്പ്. മള്‍ട്ടി ചെയിന്‍ മാര്‍ക്കറ്റിങ്, ഓണ്‍ലൈന്‍ ഷോപ്പിങ് എന്നിവ വഴിയാണ് കള്ളപ്പണ ഇടപാട് നടത്തിയതെന്ന് ഇഡി കണ്ടെത്തിയിരുന്നു.