
സ്വന്തം ലേഖകൻ
പീരുമേട്: കോവിഡ് പ്രതിസന്ധിക്ക് ശേഷം ജില്ലയിലെ വിനോദസഞ്ചാര മേഖലകള്‍ വീണ്ടും ഉണരുന്നു.
ലോക്ക് ഡൗണ്‍ മൂലം ഏറെക്കാലം പുറത്തിറങ്ങാതിരുന്നവര്‍ ഇപ്പോള്‍ വാഗമണ്ണിലെ പൈന്‍കാട്ടിലും മൊട്ടകുന്നുകളിലും പരുന്തന്‍പാറയിലും പാഞ്ചാലിമേട്ടിലുമെത്തി ആവോളം കാഴ്ചകളാണ് ആസ്വദിക്കുകയാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അവധി ദിവസങ്ങളായ ശനിയും ഞായറും ജില്ലയിലെ വിനോദ സഞ്ചാര മേഖലകളില്‍ വന്‍തിരക്കാണ് അനുഭവപ്പെട്ടത്. കുറച്ച് ദിവസങ്ങളായി ഉച്ചയ്ക്ക് ശേഷം ജില്ലയില്‍ മിക്ക ദിവസങ്ങളിലും മഴ പെയ്യുന്നുണ്ട്.
എന്നാല്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളായ തേക്കടി, വാഗമണ്‍, പരുന്തുംപാറ, പാഞ്ചാലിമേട് എന്നിവിടങ്ങളില്‍ മഴയെയും അവഗണിച്ച് നിരവധിപ്പേരാണെത്തുന്നത്. അന്താരാഷ്ട്ര വിനോദസഞ്ചാര കേന്ദ്രമായ തേക്കടിയില്‍ കേരളത്തില്‍ നിന്നുളളവരെ കൂടാതെ തമിഴ്നാട്, ആന്ധ്രാപ്രദേശ്, തെലുങ്കാന, കര്‍ണ്ണാടക തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നും വിനോദ സഞ്ചാരികളെത്തി തുടങ്ങി.
തേക്കടി ജലാശയത്തിലെ ബോട്ടിംഗിന് ഇത്തവണ ആദ്യമായി ചാര്‍ട്ട് ചെയ്ത എല്ലാ ബോട്ടുകളിലും തിരക്ക് അനുഭവപ്പെട്ടു. ഏപ്രില്‍ ഒന്നു മുതല്‍ കുമളിയില്‍ ആരംഭിച്ച തേക്കടി പുഷ്പമേള കാണാന്‍ കേരളത്തിന് പുറത്ത് നിന്നുള്ള വിനോദ സഞ്ചാരികളും എത്തുന്നുണ്ട്.
കാരവാന്‍ ടൂറിസത്തിന്റെ വരവോടെ സഞ്ചാരികളുടെ പറുദീസയായി വാഗമണ്‍ മാറി. മാര്‍ച്ച് 31ന് ഒൻപതാം ക്ലാസുവരെയുള്ള കുട്ടികളുടെ പരീക്ഷ അവസാനിച്ചതും വിനോദ സഞ്ചാരകേന്ദ്രങ്ങളിലെ തിരക്ക് കൂടാന്‍ കാരണമായിട്ടുണ്ട്.
എസ്.എസ്.എല്‍.സി, പ്ലസ്ടു പരീക്ഷകള്‍ കൂടി പൂര്‍ത്തിയാകുന്നതോടെ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷയിലാണ് വിനോദ സഞ്ചാര മേഖല. അടുത്ത ആഴ്ച വിഷുവും ഈസ്റ്ററും വരുന്നതോടെ വിനോദ സഞ്ചാരികളുടെ ഒഴുക്ക് ആരംഭിക്കും.