
സ്വന്തം ലേഖിക
തിരുവനന്തപുരം :ഉത്തര സൂചികയിലെ പിഴവ് ആരോപിച്ച് ഹയർസെക്കൻഡറി കെമിസ്ട്രി മൂല്യനിർണയം രണ്ടാം ദിവസവും ബഹിഷ്‌കരിച്ച് അധ്യാപകർ. ഒൻപത് ജില്ലകളിലാണ് അധ്യാപകർ മൂല്യനിർണയം ബഹിഷ്‌കരിച്ചത്.
ചോദ്യം തയ്യാറാക്കിയ അധ്യാപകൻ നൽകുന്ന ഉത്തര സൂചിക പരിശോധിച്ച് 12 അധ്യാപകർ ചേർന്നാണ് മൂല്യനിർണ്ണയത്തിനുള്ള അന്തിമ ഉത്തരസൂചിക തയ്യാറാക്കുക.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാൽ ചോദ്യകർത്താവ് തയ്യാറാക്കിയ ഉത്തര സൂചികയാണ് മൂല്യ നിർണയത്തിനായി സർക്കാർ നൽകിയത്. ഇതിലെ പിഴവുകൾ ശ്രദ്ധയിൽ പെടുത്തിയെങ്കിലും മൂല്യ നിർണയം തുടരാനായിരുന്നു വിദ്യാഭ്യാസ വകുപ്പിന്റെ നിർദേശം.
തെറ്റിദ്ധാരണ കൊണ്ടാണ് അധ്യാപകർ ബഹിഷ്‌കരണം നടത്തുന്നതെന്നും, മൂല്യനിർണയത്തിൽ പങ്കെടുത്തില്ലെങ്കിൽ സർക്കാർ ആലോചിച്ച് നടപടി സ്വീകരിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി പ്രതികരിച്ചു.
12 അധ്യാപകർ ചേർന്ന് തയ്യാറാക്കിയ ഉത്തര സൂചിക അനർഹമായി മാർക്ക് നൽകാവുന്ന രീതിയിലാണെന്നാണ് വിദ്യഭ്യാസ വകുപ്പിന്റെ വിശദീകരണം. ഇവർക്ക് കാരണം കാണിക്കൽ നോട്ടിസും നൽകിയിരുന്നു.
അപാകതകൾ പരിഹരിക്കാതെ മൂല്യനിർണയം തുടരില്ലെന്ന നിലപാടിലാണ് അധ്യാപകർ. പ്രശ്‌നത്തിന് ഉടൻ പരിഹാരമായില്ലെങ്കിൽ രണ്ട് ലക്ഷത്തിലധികം വിദ്യാർത്ഥികളുടെ കെമിസ്ട്രി മൂല്യനിർണയം പ്രതിസന്ധിയിലാകും.