
കൊച്ചി: പാതയോരമടക്കമുള്ള പൊതുസ്ഥലങ്ങളിലും പുറമ്പോക്കുകളിലും നിയമപരമായ അനുമതിയില്ലാതെ പുതിയ കൊടിമരങ്ങൾ സ്ഥാപിക്കുന്നത് നിരോധിച്ച് ഹൈക്കോടതി.
മുമ്പ് സ്ഥാപിച്ച കൊടിമരങ്ങൾ നീക്കം ചെയ്യുന്നതിന് സർക്കാർ ആറു മാസത്തിനകം നയം രൂപവത്കരിക്കണമെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉത്തരവിട്ടു. കോടതി ഉത്തരവ് കർശനമായി പാലിക്കണമെന്ന് നിർദേശിച്ച് തദ്ദേശഭരണ സെക്രട്ടറി രണ്ടാഴ്ചക്കകം എല്ലാ തദ്ദേശസ്ഥാപനങ്ങൾക്കും സർക്കുലർ നൽകണം.
തുടർന്ന് സ്വീകരിച്ച നടപടികൾ സംബന്ധിച്ച് ആക്ഷൻ ടേക്കൺ റിപ്പോർട്ട് ഒരുമാസത്തിനകം ഹൈകോടതിയിൽ സമർപ്പിക്കണമെന്നും കോടതി അറിയിച്ചു. പന്തളം മന്നം ഷുഗർമില്ലിന് മുന്നിൽ സി.പി.എം, ബി.ജെ.പി, ഡി.വൈ.എഫ്.ഐ സംഘടനകൾ അനധികൃതമായി സ്ഥാപിച്ച കൊടിമരങ്ങൾ നീക്കുന്നത് സംബന്ധിച്ച ഹർജി തീർപ്പാക്കിയാണ് ഉത്തരവ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കൊടിമരങ്ങൾ താൽക്കാലം നീക്കിയെങ്കിലും വീണ്ടും സ്ഥാപിക്കാൻ സാധ്യതയുള്ളതിനാൽ കോടതി കർശനമായി ഇടപെടണമെന്നായിരുന്നു ഹർജിക്കാരുടെ ആവശ്യം. അനധികൃത കൊടിമരങ്ങൾ സംസ്ഥാനത്ത് സർവവ്യാപിയാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കോടതിയിൽ നിന്ന് തുടർച്ചയായ നിർദേശങ്ങളുണ്ടായിട്ടും ഫലപ്രദമായ നടപടിയുണ്ടായില്ല.
2022 മുതൽ സർക്കാർ പല ഉറപ്പുകളും നൽകി. കോടതി അത് രേഖപ്പെടുത്തുകയും ചെയ്തു. എന്നാൽ, ലക്ഷ്യത്തിലെത്തിയില്ലെന്ന് വ്യക്തമാക്കിയാണ് കർശന നിർദേശങ്ങളുമായി ഉത്തരവിറക്കിയത്.



