മഴയ്ക്കൊപ്പം കനത്ത കാറ്റും, പൊന്മുടി റോഡിലും ബോണക്കാടും മരം വീണു; ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു

Spread the love

തിരുവനന്തപുരം: തലസ്ഥാനത്തിന്റെ മലയോര മേഖലയിൽ മഴയിലും കാറ്റിലും മരം വീണു. പൊന്മുടിയിലും ബോണക്കാടും മരം കടപുഴകി റോഡിലേക്ക് വീണ് ഗതാഗതം തടസപ്പെട്ടു. പുലർച്ചെയുണ്ടായ കനത്ത കാറ്റിലും മഴയിലും പൊന്മുടി ആറാം വളവിലും ബോണക്കാടിന് സമീപവുമാണ് മരം കടപുഴകി റോഡിലേക്ക് വീണത്. ഗതാഗത തടസമുണ്ടായതോടെ പ്രദേശവാസികൾ അറിയിച്ചതിനെത്തുടർന്ന് വിതുരയിൽ നിന്നും ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി മരങ്ങൾ മുറിച്ചുമാറ്റി ഗതാഗതം പുനസ്ഥാപിച്ചു. പ്രദേശത്ത് ഇടവിട്ടുള്ള മഴയും കാറ്റും തുടരുന്നതിനാൽ യാത്രക്കാർ ശ്രദ്ധിക്കണമെന്ന് അധികൃതർ അറിയിച്ചു.

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. ഒറ്റപ്പെട്ട അതിതീവ്ര മഴക്കും മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റിനും സാധ്യതയുണ്ട്. ബംഗാൾ ഉൾക്കടലിലെ ചക്രവാതച്ചുഴിയുടെ സ്വാധീനവും കേരളത്തിന് മുകളിൽ പടിഞ്ഞാറൻ കാറ്റ് ശക്തമായി തുടരുന്നതുമാണ് കനത്ത മഴയ്ക്ക് കാരണം. ബുധനാഴ്ച വരെ മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

കാറ്റും മഴയും ശക്തമാകുന്ന സാഹചര്യത്തിൽ മലയോര മേഖലകളിൽ അതീവജാഗ്രത നിർദ്ദേശം ഉണ്ട്. കടൽക്ഷോഭവും ഉയർന്ന തിരമാലകളും ഉണ്ടായേക്കാമെന്ന് തീരദേശത്തും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മോശം കാലാവസ്ഥ തുടരുന്നതിനാൽ 19 – തീയതി വരെയാണ് മത്സ്യബന്ധനത്തിനുള്ള വിലക്ക്. അടിയന്തര സാഹചര്യങ്ങൾ കരുതി ഇരിക്കുന്നതിനോടൊപ്പം അപകട മേഖലകളിൽ നിന്ന് മാറി താമസിക്കുന്നതിന് മടിക്കരുതെന്നും അധികൃതർ നൽകുന്ന നിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കണമെന്നും പൊതുജനങ്ങളോടും അഭ്യർത്ഥിച്ചിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group