play-sharp-fill
കോട്ടയത്തു നിന്നും വണ്ടികൾ ഓടില്ല: മൂന്നാർ ആലപ്പുഴ ചേർത്തല കുമരകം കെ.എസ്.ആർ.ടി.സി സർവീസുകൾ നിർത്തി; ഇറഞ്ഞാലിലും പാറമ്പുഴയിലും വണ്ടികൾ എത്തില്ല

കോട്ടയത്തു നിന്നും വണ്ടികൾ ഓടില്ല: മൂന്നാർ ആലപ്പുഴ ചേർത്തല കുമരകം കെ.എസ്.ആർ.ടി.സി സർവീസുകൾ നിർത്തി; ഇറഞ്ഞാലിലും പാറമ്പുഴയിലും വണ്ടികൾ എത്തില്ല

സ്വന്തം ലേഖകൻ

കോട്ടയം: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ ജില്ലയിലെ റോഡ് ഗതാഗതം ഭാഗീകമായി തടസപ്പെട്ടു. മൂന്നാർ, ആലപ്പുഴ, കുമരകം ഭാഗങ്ങളിലേയ്ക്കുള്ള കെ.എസ്.ആർ.ടി.സി സർവീസുകൾ നിർത്തി വച്ചു. ഇതു കൂടാതെ പാറമ്പുഴ ഇറഞ്ഞാൽ മേഖലകൾ ഏതാണ്ട് ഒറ്റപ്പെട്ട നിലയിലാണ്. ക്രമാതീതമായി ജല നിരപ്പ് ഉയർന്ന സാഹചര്യത്തിൽ ഈ പ്രദേശത്തേയ്ക്കുളള വാഹന ഗതാഗതം പൂർണമായും നിർത്തി വച്ചിരിക്കുകയാണ്. ഇല്ലിക്കലിലും താഴത്തങ്ങാടിയിലും പതിനാറിൽചിറയിലും പതിനഞ്ചിൽക്കടവിലും അടക്കമുള്ള മേഖലകളിലേയ്ക്ക് വാഹനങ്ങൾ പോകുന്നതേയില്ല.


ഈ പ്രദേശങ്ങളെല്ലാം പ്രളയജലത്തിൽ ഏതാണ്ട് മുങ്ങിയിരിക്കുകയാണ്.
കഴിഞ്ഞ അഞ്ചു ദിവസമായി തുടരുന്ന മഴയും, മുണ്ടക്കയം, ഈരാറ്റുപേട്ട മേഖലയിലുണ്ടായ ഉരുൾപൊട്ടലുമാണ് പടിഞ്ഞാറൻമേഖലയിൽ ജലനിരപ്പ് ഉയരാൻ ഇടയാക്കിയത്. പ്രദേശത്തു നിന്ന് നൂറുകണക്കിന് കുടുംബങ്ങളെയാണ് ഇതിനിടെ മാറ്റി പാർപ്പിച്ചിരിക്കുന്നത്.
്കഞ്ഞിക്കുഴി ഇറഞ്ഞാൽ റോഡിൽ ഇറഞ്ഞാൽ പാലത്തിനു സമീപം റോഡിൽ വെള്ളം കയറി തുടങ്ങിയതോടെ ഈസ്റ്റ് പൊലീസ് ഇതുവഴിയുള്ള ഗതാഗതം പൂർണമായും നിരോധിച്ചിരുന്നു. ഇറഞ്ഞാൽ പാലത്തിന് സമീപം വടംകെട്ടിയാണ് ഈ വഴിയിലേയ്ക്കുള്ള വാഹനങ്ങളുടെ ഗതാഗതം പൂർണമായും നിരോധിച്ചത്. ശനിയാഴ്ച ഉച്ചയോടെ തന്നെ ഇത്തരത്തിൽ ഗതാഗതം നിരോധിച്ചിരുന്നു. ഇതിനു പിന്നാലെ മണർകാട് നാലുമണിക്കാറ്റിൽ റോഡിൽ വെള്ളം കയറുക കൂടി ചെയ്തതോടെ പാറമ്പുഴ ഭാഗത്തേയ്ക്കുള്ള പ്രധാന വഴികളെല്ലാം അടഞ്ഞു. തുടർന്ന് ശനിയാഴ്ച ഉച്ച മുതൽ സ്വകാര്യ ബസുകൾ സർവീസ് നിർത്തി വയ്ക്കുകയായിരുന്നു.
ശനിയാഴ്ച വൈകിട്ട് വരെയുള്ള ഇല്ലിക്കൽ കുമരകം റോഡ് വഴി ആലപ്പുഴ ചേർത്തല ഭാഗത്തേയ്ക്ക് കെ.എസ്.ആർ.ടി.സി സ്വകാര്യ ബസുകൾ സർവീസ് നടത്തിയിരുന്നു. എന്നാൽ, ഇല്ലിക്കൽ റോഡിലും, തിരുവാർപ്പ് റോഡിലും അടക്കം ജല നിരപ്പ് ക്രമാതീതമായി ഉയർന്നതോടെ ശനിയാഴ്ച വൈകുന്നേരത്തോടെ ബസുകൾ സർവീസ് പൂർണമായും അവസാനിപ്പിക്കാൻ നിർബന്ധിതമാകുകയായിരുന്നു.
എ.സി റോഡിൽ വെള്ളം കയറിയതോടെയാണ് ആലപ്പുഴ റൂട്ടിലെ സർവീസ് കെ.എസ്.ആർ.ടി.സി നിർത്തി വച്ചത്. മുണ്ടക്കയത്തും പാലായിലും ഈരാറ്റുപേട്ടയിലും വെള്ളമില്ലാത്തതിനെ തുടർന്ന് ഇവിടെയുള്ള ദുരിതാശ്വാസ ക്യാമ്പുകൾ പിരിച്ചു വിട്ടിട്ടുണ്ട്.
എന്നാൽ, മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ പടിഞ്ഞാറൻ മേഖലയിൽ വീണ്ടും വെള്ളം ഉയർന്നേക്കുമെന്ന ആശങ്കയാണ് ഇപ്പോഴും ഉയരുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group