
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഇടിമിന്നലോട് കൂടിയ മഴയാണ് അനുഭവപ്പെടുക. ഒറ്റപ്പെട്ട ഇടങ്ങളിൽ മണിക്കൂറിൽ 30 കിലോമീറ്റർ മുതൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ട്. നാളെ മുതൽ വെള്ളിയാഴ്ച വരെയാണ് കനത്ത മഴ അനുഭവപ്പെടുക.
ഇന്നലെ തെക്ക്, വടക്ക് ജില്ലകളിൽ ശക്തമായ മഴയാണ് ലഭിച്ചത്. ചുഴലിക്കാറ്റിന്റെ സ്വാധീന ഫലമായാണ് ഇരുമേഖലകളിലും മഴ ലഭിച്ചത്. ഏറ്റവും അധികം മഴ ലഭിച്ചത് കോഴിക്കോട്, തിരുവനന്തപുരം ജില്ലകളിലാണ്. മഴയെത്തുടർന്ന് തിരുവനന്തപുരം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴ ലഭിച്ച പ്രദേശങ്ങളിൽ ഉള്ളവരും, മലയോര മേഖലയിൽ ഉള്ളവരും ജാഗ്രത പാലിക്കേണ്ടതാണ്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
കഴിഞ്ഞ ദിവസം പെയ്ത അതിശക്തമായ മഴയിൽ തിരുവനന്തപുരം ജില്ലയിലെ നിരവധി വീടുകളിൽ വെള്ളം കയറിയിട്ടുണ്ട്. ഗൗരീശപട്ടം മുറിഞ്ഞ പാലത്ത് തോട് കരകവിഞ്ഞൊഴുകിയതിനെ തുടർന്ന് 15 വീടുകളിലാണ് വെള്ളം കയറിയത്. തിരുവനന്തപുരത്ത് ഇന്നലെ ഉച്ച മുതൽ ആരംഭിച്ച ശക്തമായ മഴ ഇപ്പോഴും തുടരുകയാണ്. മലയോര മേഖലയിലാണ് കൂടുതൽ മഴ ലഭിക്കുന്നത്.



