
കോട്ടയം: വേനല്‍ കനത്തതോടെ കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ് ജനങ്ങൾ.
ചൂടിനൊപ്പം പകർച്ചവ്യാധികളും ജനങ്ങളെ അലട്ടാൻ തുടങ്ങി. അതിനാൽ ജലജന്യ രോഗങ്ങളില്‍ ജാഗ്രത പുലർത്തണമെന്ന മുന്നറിയിപ്പ് നൽകി ആരോഗ്യ വകുപ്പ്.
ഷിഗെല്ല ഉള്‍പ്പെടെയുള്ള വയറിളക്ക രോഗങ്ങള്‍, മഞ്ഞപ്പിത്തം പകർച്ചവ്യാധികള്‍ എന്നിവ പകരാൻ സാദ്ധ്യതയേറെയാണ്.
പുറത്തു നിന്നുള്ള ഭക്ഷണം, ശീതളപാനീയങ്ങള്‍, ചടങ്ങുകള്‍ക്ക് നല്‍കുന്ന വെല്‍ക്കം ഡ്രിങ്കുകള്‍, തിളച്ച വെള്ളത്തോടൊപ്പം പച്ചവെള്ളം ചേർത്തു കുടിക്കുന്ന ശീലം, ശുചിത്വക്കുറവ് തുടങ്ങിയവ ജലജന്യരോഗങ്ങള്‍ പിടിപെടാൻ കാരണമാകും.

Whatsapp Group 1 | Whatsapp Group 2 |Telegram Group
വയറിളക്കത്തിന് ശരിയായ ചികിത്സ ലഭിച്ചില്ലെങ്കില്‍ ശരീരത്തിലെ ജലവും ലവണങ്ങളും നഷ്ടപ്പെടുന്ന അവസ്ഥയായ നിർജ്ജലീകരണം മരണകാരണമായേക്കാം. വയറിളക്ക രോഗലക്ഷണങ്ങള്‍ ഉണ്ടായാല്‍ ഉടൻ പാനീയ ചികിത്സ തുടങ്ങണം.
ഇതിനായി ഒ ആർ എസ് ലായനി, ഉപ്പിട്ട കഞ്ഞിവെള്ളം, കരിക്കിൻ വെള്ളം, തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ ഉപ്പും പഞ്ചസാരയും ചേർത്ത് തയ്യാറാക്കിയ നാരങ്ങാവെള്ളം, തിളപ്പിച്ചാറ്റിയ വെള്ളത്തില്‍ ഒരു ഗ്ലാസിന് ഒരു സ്പൂണ്‍ പഞ്ചസാരയും ഒരു നുള്ള് ഉപ്പും എന്ന കണക്കില്‍ ചേർത്ത പാനീയവും നല്‍കാം.
കുട്ടികള്‍ക്ക് അര മണിക്കൂർ ഇടവിട്ട് ആവശ്യത്തിനും മുതിർന്നവർക്ക് ഓരോ ഗ്ലാസ് വീതവും നല്‍കണം.