
തിരുവനന്തപുരം: ആരോഗ്യ സർവകലാശാല വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന് അഞ്ച് വർഷത്തേക്കുകൂടി പുനർനിയമനം നൽകുകയും കേരള സർവകലാശാല വി സിയുടെ അധിക ചുമതല നൽകുകയും ചെയ്ത ചാൻസലറായ ഗവർണറുടെ നടപടിയിൽ നിയമയുദ്ധത്തിന് വഴി തുറക്കുന്നു.
ഗവർണറുടെ നടപടി ഹൈക്കോടതിയിൽ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി അഡ്വക്കറ്റ് ജനറലിൽനിന്ന് സർക്കാർ നിയമോപദേശം തേടും. പശ്ചിമ ബംഗാളിൽ വൈസ് ചാൻസലർമാരെ നിയമിക്കുന്നതുമായി ബന്ധപ്പെട്ട കേസിൽ സംസ്ഥാന സർക്കാറിന്റെ അഭിപ്രായം പരിഗണിക്കണമെന്ന സുപ്രീംകോടതി വിധി ആയുധമാക്കിയാകും സർക്കാർ കോടതിയിലേക്ക് നീങ്ങുക.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനിൽക്കെ വി സി നിയമനം നടത്തിയതിലെ നിയമപ്രശ്നവും സർക്കാർ ഉയർത്തിയേക്കും. ആരോഗ്യ സർവകലാശാലയിൽ ഡോ. മോഹനൻ കുന്നുമ്മലിന് അഞ്ച് വർഷത്തേക്ക്/70 വയസ്സ് പൂർത്തിയാകുന്നത് വരെ കാലാവധി നീട്ടി നൽകിയതുവഴി ഗവർണർ സ്വന്തംനിലക്ക് സ്ഥിരം വി. സി നിയമനമാണ് നടത്തിയത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
സംസ്ഥാനത്തെ സർവകലാശാലകളിലെ വിസി നിയമനത്തിൽ ഇന്നുവരെയുണ്ടാകാത്ത സാഹചര്യമാണിതെന്നാണ് വിലയിരുത്തൽ. സർക്കാർ-ഗവർണർ ഏറ്റുമുട്ടലിനിടെ പല സർവകലാശാലകളിലും സർക്കാർ പാനൽ പരിഗണിക്കാതെ ഗവർണർ താൽക്കാലിക വിസിമാരെ നിയമിച്ചിട്ടുണ്ടെങ്കിലും സ്ഥിരം വിസി നിയമനം ആരോഗ്യ സർവകലാശാലയിലേതാണ്.
ഈ നീക്കത്തെ പ്രതിരോധിച്ചില്ലെങ്കിൽ വിസി പദവി ഒഴിവുള്ള 14 സർവകലാശാലകളിലും ഈ തന്ത്രം ഗവർണർ പ്രയോഗിക്കുമെന്ന ആശങ്കയും സർക്കാറിനുണ്ട്. കണ്ണൂർ സർവകലാശാല വിസി പുനർനിയമനവുമായി ബന്ധപ്പെട്ട കേസിൽ ചാൻസലർ ബാഹ്യ ഇടപെടലുകൾക്ക് വഴങ്ങേണ്ടതില്ലെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
ഈ വിധിയും പുനർനിയമനത്തിന് സെർച് കമ്മിറ്റിയും പ്രായപരിധിയും ബാധകമല്ലെന്ന അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശവുമാണ് ഗവർണർക്ക് ആയുധം. എന്നാൽ, കണ്ണൂർ വി.സി പുനർനിയമന വിധിക്കുശേഷം പശ്ചിമ ബംഗാൾ വിസി നിയമന കേസിൽ ഒടുവിൽ വന്ന സുപ്രീംകോടതി വിധിയിൽ സർക്കാറിന്റെ അധികാരം വ്യക്തമാക്കിയിട്ടുണ്ടെന്നും ഒടുവിൽ വന്ന വിധിയാണ് നിലനിൽക്കുകയെന്നുമാണ് സർക്കാർ കേന്ദ്രങ്ങൾ ചൂണ്ടിക്കാട്ടുന്നത്.
അതേസമയം, ആരോഗ്യ സർവകലാശാല വി.സിയുടെ കാലാവധി പൂർത്തിയാക്കാനിരിക്കെ പുതിയ വി.സിക്ക് ചുമതല നൽകുന്ന നടപടിയിൽ ആരോഗ്യവകുപ്പ് ജാഗ്രത പുലർത്തിയില്ലെന്ന് വിമർശനമുണ്ട്. ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളിൽ താൽക്കാലിക വിസി നിയമനത്തിനായി സർക്കാർ ഗവർണർക്ക് മുന്നിൽ പാനൽ എത്തിച്ചപ്പോൾ ആരോഗ്യ സർവകലാശാലയുടെ കാര്യത്തിൽ അതുണ്ടാകാതിരുന്നത് ഗവർണർക്ക് കാര്യങ്ങൾ എളുപ്പമാക്കി.
കേരള സർവകലാശാലയിൽ താൽക്കാലിക വി.സി നിയമനത്തിനുള്ള പാനൽ ഉന്നത വിദ്യാഭ്യാസ വകുപ്പിൽനിന്ന് രാജ്ഭവനിലെത്തിയതാകട്ടെ മോഹനൻ കുന്നുമ്മലിന് അധിക ചുമതല നൽകി ഉത്തരവിറങ്ങിയ ശേഷവും. സർക്കാർ പാനൽ സമർപ്പിച്ച ഡിജിറ്റൽ, സാങ്കേതിക സർവകലാശാലകളുടെ വി.സി നിയമനത്തിൽ ഗവർണർ ഹൈക്കോടതിയിൽനിന്ന് വ്യക്തത തേടാൻ തീരുമാനിക്കുകയും ചെയ്തിട്ടുണ്ട്.