വിദേശത്തേക്ക് പണം കടത്തുന്നവരിൽ കേരളത്തിലെ ഹാരിസൺസും; കോടികൾ ഒഴുകുന്നത് ബ്രിട്ടനിലെ ചാനൽ ഐലൻറിലെ ബാങ്കുകളിലേക്ക്; കമ്പനിയുടെ വാർഷിക റിപ്പോർട്ടുകൾ തെളിവാകുന്നു

Spread the love

സ്വന്തം ലേഖിക

പത്തനംതിട്ട: വിദേശത്തേക്ക് പണം കടത്തുന്നവരിൽ കേരളത്തിലെ ഹാരിസൺസ് മലയാളം ലിമിറ്റഡ് കമ്പനിയും.

കള്ളപ്പണ നിക്ഷേപകരുടെ പറുദീസകളിലൊന്നായ ബ്രിട്ടനിലെ ചാനൽ ഐലൻറിലെ ബാങ്കുകളിലേക്കാണ് ഹാരിസൺസ് മലയാളം കമ്പനിയിൽ നിന്ന് കോടികൾ ഒഴുകുന്നത്. കമ്പനിയുടെ വാർഷിക റിപ്പോർട്ടുകൾ ഇതിന് തെളിവാകുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇക്കാര്യം ഹാരിസൺസ് ഭൂമി ഏറ്റെടുക്കുന്നതിന് നിയോഗിച്ച സ്പെഷ്യൽ ഓഫിസർ എം.ജി. രാജമാണിക്യം 2016 സെപ്റ്റംബർ 24ന് സർക്കാറിന് സമർപ്പിച്ച റിപ്പോർട്ടിൽ ചൂണ്ടികാട്ടിയിരുന്നു. ഹാരിസൺസിന്‍റെ ഉടമയായ ഗോയങ്ക ബ്രിട്ടനിലെ ചാനൽ ഐലൻഡിലേക്ക് പണംകടത്തുന്നുവെന്നാണ് റിപ്പോർട്ടിൽ രാജമാണിക്യം സൂചിപ്പിച്ചത്. ഇതുസംബന്ധിച്ച് സി.ബി.ഐ, എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് എന്നിവയുടെ അന്വേഷണം വേണമെന്നും രാജമാണിക്യം ശിപാർശ ചെയ്തെങ്കിലും റിപ്പോർട്ട് സംസ്ഥാന സർക്കാർ പൂഴ്ത്തി.

ബ്രിട്ടീഷ് കമ്പനിയായ മലയാളം പ്ലാൻ്റെഷൻസിന്‍റെ പിൻഗാമികളാണെന്നാണ് ഹാരിസൺസ് അവകാശപ്പെടുന്നത് . മലയാളം പ്ലാൻ്റേഷൻസിന് ഹാരിസൺസിൽ 2017 ഫെബ്രുവരി വരെ 19.72 ശതമാനം ഓഹരി പങ്കാളിത്തം ഉണ്ടായിരുന്നു. അതെ ചൊല്ലി വിവാദങ്ങളും കേസുമായതോടെ കഴിഞ്ഞ ഒാഹരി പങ്കാളിത്തം ഒഴിഞ്ഞു എന്ന് വരുത്തി.

മലയാളം പ്ലാൻ്റേഷൻസിന്‍റെ (ഹോൾഡിംങ് – യു.കെ) 2015 – 2016 വർഷത്തെ വാർഷിക റിപ്പോർട്ടിൽ പറയുന്നത് അവരുടെ എല്ലാ സ്ഥാവര വസ്തുക്കളും ഇന്ത്യയിലെ ഹാരിസൺസ് മലയാളം, സെസ്ക്, സെൻറിനൽ ടീ ലിമിറ്റഡ് എന്നിവയുടെ പക്കലാണെന്നാണ്. ഇതു ശരിവക്കുന്നതാണ് ഹാരിസൺസിന്‍റെ 2015 –16 വർഷത്തെ വാർഷിക റിപ്പോർട്ട്.

അതിൽ പറയുന്നത് തങ്ങൾക്ക് ആസ്തി വകയായി ആകെ ഉള്ളത് 31 ലക്ഷം രൂപയുടെ സ്വത്തുക്കൾ മാത്രമാണെന്നും ഭൂമി അടക്കം ബാക്കി സ്വത്തുക്കൾ മുഴുവൻ ബ്രട്ടീഷ് കമ്പനിയായ മലയാളം പ്ലാൻ്റേഷൻസിൻ്റേതാണെന്നുമാണ്. എച്ച്.എം.എൽ, സെൻറിനൽ ടീ ലിമിറ്റഡ്, െസസ്ക് എന്നിവയിൽ മലയാളം പ്ലാൻ്റേഷൻസിന് 19.72 ശതമാനം ഓഹരികളാണുണ്ടായിരുന്നത്.

2015 സെപ്റ്റംബർ 19ന് ഈ മൂന്നു കമ്പനികളിലെയും ഓഹരി ഇന്ത്യൻ കമ്പനിയായ റെയിൻബോ ഇൻവെസ്റ്റ്മെൻറ്സ് ലിമിറ്റഡിന് വിൽക്കുന്നതായി കാട്ടി സെക്യൂരിറ്റീസ് ആൻഡ് എക്സ്ഞ്ചേഞ്ച് ബോർഡ് ഓഫ് ഇന്ത്യക്ക് അറിയിപ്പ് നൽകിയിരുന്നു. റെയിൻബോ ഇൻവെസ്റ്റ്മെൻറ്സ് ലിമിറ്റഡ് ഷെയർമാർക്കറ്റിൽ ലിസ്റ്റ് ചെയ്ത കമ്പനിയല്ല. അതിനാൽ റെയിൻബോയുടെ ഓഹരി പങ്കാളികൾ ആരെല്ലാമെന്ന് വ്യക്തമല്ല. ഇതോടെ ബ്രിട്ടീഷ് ബന്ധം ഹാരിസൺസിന് രഹസ്യമാക്കാനും കഴിഞ്ഞു.

മലയാളം പ്ലാന്‍റേഷൻസിന്‍റെ (ഹോൾഡിംങ് ) 100 ശതമാനം ഓഹരികളും ആമ്പിൾഡൗൺ എന്ന ബ്രിട്ടീഷ് കമ്പനിയുടേതാണ്. ആമ്പിൾഡൗണിന്‍റെ 100 ശതമാനം ഓഹരികളുടെയും ഉടമ ആന്തണി ജാക് ഗിന്നസ് എന്ന ഓസ്ട്രേലിയൻ പൗരനാണ്. ആമ്പിൾഡൗൺ നികുതി രഹിത നിക്ഷേപകരുടെ പറുദീസയെന്നറിയപ്പെടുന്ന ചാനൽ ഐലൻഡിൽ രജിസ്റ്റർ ചെയ്ത കമ്പനിയാണ്.

ഹാരിസൺ മലയാളം ലിമിറ്റഡ് കമ്പനിയുമായി ബന്ധപ്പെട്ട കേസില്‍ നടക്കുന്നത് സര്‍ക്കാരും കമ്പനിയും തമിലുള്ള ഒത്തുകളിയാണ്.