
തിരുവനന്തപുരം: പാക്കിസ്ഥാന് വിവരങ്ങള്‍ ചോർത്തി നല്കിയ കേസില്‍ അറസ്റ്റിലായ ഹരിയാന സ്വദേശി വ്ലോഗർ ജ്യോതി മല്‍ഹോത്ര കേരളത്തിലെത്തിയത് ടൂറിസം വകുപ്പിന്റെ ക്ഷണപ്രകാരമെന്ന വിവരാവകാശരേഖ പുറത്ത്.
വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ പ്രചാരണത്തിനായി സമൂഹമാധ്യമങ്ങളിലൂടെ പ്രശസ്തരായ 41 പേരെയാണ് സർക്കാർ കേരളത്തിലേക്ക് ക്ഷണിച്ചത്. ഇക്കൂട്ടത്തില്‍ ജ്യോതിയും ഉള്‍പ്പെട്ടിട്ടുണ്ടെന്നു വിവരാവകാശ രേഖകള്‍ പറയുന്നു.
അതേസമയം നല്ല ഉദ്ദേശ്യത്തോടെയാണു കാര്യങ്ങള്‍ ചെയ്തതെന്ന് ടൂറിസം മന്ത്രി റിയാസ് പ്രതികരിച്ചു. ഇതുവരെയുള്ള സർക്കാരുകള്‍ തുടർന്ന കാര്യങ്ങളാണ് ഈ സർക്കാരും ചെയ്തത്.
ബോധപൂർവം സർക്കാർ അവരെ കൊണ്ടുവരുമോ? ചാരവൃത്തിക്ക് സൗകര്യം ചെയ്തു കൊടുക്കുന്ന സർക്കാരാണോ ഇത്? എങ്ങനെയാണ് സർക്കാർ സംവിധാനങ്ങള്‍ പ്രവർത്തിക്കുന്നതെന്നു മാധ്യമങ്ങള്‍ മനസിലാക്കണമെന്നും മന്ത്രി പറഞ്ഞു.
ജ്യോതി ഉള്‍പെടെയുള്ളവരുടെ യാത്ര, ഭക്ഷണം, താമസം തുടങ്ങിയ ചെലവുകളും ദൃശ്യങ്ങള്‍ പകർത്താനുള്ള സൗകര്യവും അധികൃതർ ഒരുക്കിയിരുന്നുവെന്നാണ് രേഖകള്‍ പറയുന്നത്. കൂടാതെ വേതനവും സർക്കാർ നല്കി. ഇതിനായി ടൂറിസം വകുപ്പ് സ്വകാര്യ ഏജൻസിക്ക് കരാർ നല്‍കുകയായിരുന്നു.

Whatsapp Group 1 | Whatsapp Group 2 |Telegram Group
അതേസമയം ജ്യോതി കേരളത്തിലെത്തുന്ന സമയത്ത് ചാരവൃത്തി നടത്തിയതായി തെളിഞ്ഞിരുന്നില്ല. രണ്ടു വർഷം മുൻപാണ് ജ്യോതി ആദ്യമായി കേരളത്തെപ്പറ്റി വ്ലോഗ് ചെയ്തത്. ട്രാവല്‍ വിത്ത് ജോ എന്ന തന്റെ വ്ലോഗിലൂടെ ഇവർ കേരള സന്ദർശനത്തിന്റെ വീഡിയോകളും പങ്കുവച്ചിരുന്നു.
ചാരവൃത്തി കണ്ടെത്തിയതോടെ കേരളത്തില്‍ കേന്ദ്ര ഏജൻസികള്‍ അന്വേഷണം നടത്തിയിരുന്നു. ജ്യോതി സന്ദർശിച്ച സ്ഥലങ്ങള്‍ കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. . തന്ത്രപ്രധാനമായ സ്ഥലങ്ങള്‍ ജ്യോതി സന്ദർശിച്ചോ, പ്രമുഖ വ്യക്തികളെ ബന്ധപ്പെട്ടോ തുടങ്ങിയ കാര്യങ്ങളാണ് ഏജൻസികള്‍ പരിശോധിച്ചത്. ഡല്‍ഹിയില്‍ നിന്ന് ബെംഗളുരുവിലെത്തിയ ജ്യോതി കണ്ണൂരിലാണ് വിമാനമിറങ്ങിയത്. കണ്ണൂരില്‍ യാത്ര ചെയ്യുന്നതിന്റെയും തെയ്യം കാണുന്നതിന്റെയും വീഡിയോകള്‍ സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്തിരുന്നു.
പിന്നീട് കൊച്ചി, മൂന്നാർ, ആലപ്പുഴ, തിരുവനന്തപുരം എന്നിവിടങ്ങള്‍ സന്ദർശിച്ചു. തുടർന്നു രാജധാനി എക്സ്പ്രസില്‍ ഡല്‍ഹിക്ക് മടങ്ങി
പഹല്‍ഗാം ഭീകരാക്രമണത്തിനു മുൻപ് ജ്യോതി പാക്കിസ്ഥാൻ സന്ദർശിച്ചതായി ഹരിയാന പോലീസ് കണ്ടെത്തിയിരുന്നു. പാക്കിസ്ഥാൻ യാത്രയ്ക്കിടെ ജ്യോതി പാക്ക് രഹസ്യാന്വേഷണ വിഭാഗത്തിലെ ഉന്നതരെ കണ്ടിരുന്നെന്നും പോലീസ് വ്യക്തമാക്കിയിരുന്നു.