‘കാര്‍ത്ത്യായനി അമ്മ’ നഗർ, ചിറ്റൂര്‍ കോളനിക്ക് പേര് മാറ്റം ; ഇനി മുതല്‍ അക്ഷര മുത്തശ്ശി കാര്‍ത്ത്യായനി അമ്മയുടെ പേരില്‍ അറിയപ്പെടും ; സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കോളനികളുടെ പേരുകള്‍ പുനര്‍നാമകരണം ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി
സ്വന്തം ലേഖകൻ
ആലപ്പുഴ: ഹരിപ്പാട് ചേപ്പാട് പഞ്ചായത്തിലെ ചിറ്റൂര്‍ കോളനിക്ക് പേര് മാറ്റം. ഇനി മുതല്‍ അക്ഷര മുത്തശ്ശി കാര്‍ത്ത്യായനി അമ്മയുടെ പേരില്‍ ‘കാര്‍ത്ത്യായനി അമ്മ’ എന്ന പേരിലാവും ചിറ്റൂര്‍ കോളനി അറിയപ്പെടുക. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം കോളനികളുടെ പേരുകള്‍ പുനര്‍നാമകരണം ചെയ്യുന്നതിന്റെ ഭാഗമായാണ് നടപടി.
നാരീ പുരസ്‌കാര ജേതാവ് കൂടിയായ കാര്‍ത്ത്യായനി അമ്മയുടെ ഒന്നാം ചരമ വാര്‍ഷിക ദിനത്തില്‍ കാര്‍ത്തികപ്പള്ളി തഹസില്‍ദാര്‍ പി എ സജീവ് ആണ് പേര് പ്രഖ്യാപിച്ചത്. ലോക്‌സഭാ എംപിയായി തിരഞ്ഞെടുക്കപ്പെട്ട കെ രാധാകൃഷ്ണന്‍ മന്ത്രി പദം ഒഴിയുന്നതിന് മുമ്പായിരുന്നു പേരിനൊപ്പമുള്ള ‘കോളനി’ എന്ന വാക്ക് ഒഴിവാക്കുന്ന സുപ്രധാന ഉത്തരവ് പുറത്തിറക്കിയത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കോളനി, ഊര്, സങ്കേതം എന്നിവ ഒഴിവാക്കി പകരം നഗര്‍, ഉന്നതി, പ്രകൃതി എന്നിങ്ങനെ ഉപയോഗിക്കാനാണ് നിര്‍ദേശം. കോളനി എന്ന പദം അടിമത്തത്തിന്റേതാണ്. അത് മേലാളന്മാര്‍ ഉണ്ടാക്കിയതാണ്. പേര് കേള്‍ക്കുമ്പോള്‍ അപകര്‍ഷതാബോധം തോന്നുമെന്നും ഉത്തരവിന് പിന്നാലെ കെ രാധാകൃഷ്ണന്‍ പ്രതികരിച്ചിരുന്നു. രാജ്യത്തെ ഏറ്റവും കൂടിയ സാക്ഷരതാ പഠിതാവായിരുന്ന കാര്‍ത്ത്യായനി അമ്മ കേരള സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. 53 രാജ്യങ്ങള്‍ ഉള്‍പ്പെടുന്ന കോമണ്‍വെല്‍ത്ത് ലേണിംഗിന്റെ ഗുഡ്‌വില്‍ അംബാസിഡറായും കാര്‍ത്ത്യായനി അമ്മയെ തിരഞ്ഞെടുത്തിരുന്നു.