
ഡൽഹി: പാതി വില തട്ടിപ്പ് കേസുകളില്‍ നിന്നും റിട്ട ജസ്റ്റിസ് സി എൻ രാമചന്ദ്രനെ ഒഴിവാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍.
ഹൈക്കോടതി ഉത്തരവ് റദ്ദാക്കി, പ്രത്യേക സംഘത്തിന് അന്വേഷണം കൈമാറണമെന്നാണ് ആവശ്യം. സന്നദ്ധ സംഘടനയ്ക്ക് വേണ്ടി അഭിഭാഷകൻ സുവിദത്ത് സുന്ദരമാണ് ഹർജി സമർപ്പിച്ചത്. കൃത്യമായ റിപ്പോർട്ടില്ലാതെ, അന്വേഷണം പൂർത്തിയാകുന്നതിന് മുൻപ് ധൃതി പിടിച്ച നടപടിയാണ് ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടിയാണ് അപ്പീല്‍.
നടപടി ക്രമങ്ങള്‍ പാലിക്കാതെയും, ശരിയായ അന്വേഷണം നടത്താതെയുമാണ് ജസ്റ്റിസ് രാമചന്ദ്രൻ നായരുടെ പേര് കേസില്‍ നിന്ന് നീക്കിയത് എന്നാണ് ഹർജിക്കാരുടെ ആരോപണം. ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷൻ എഴുതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ആണ് പേര് നീക്കം ചെയ്തത്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
എന്നാല്‍ ഇക്കാര്യത്തില്‍ അന്വേഷണ ഉദ്യോഗസ്ഥനില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് ഹൈക്കോടതി തേടിയിട്ടില്ല. പാതി വില തട്ടിപ്പുമായി ബന്ധപ്പെട്ട മറ്റ് കേസുകളുടെ അന്വേഷണം പ്രാഥമിക ഘട്ടത്തില്‍ മാത്രമാണെന്ന് ഡയറക്ടർ ജനറല്‍ ഓഫ് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചിരുന്നു. പ്രാഥമിക അന്വേഷണ ഘട്ടത്തില്‍ ആരോപണ വിധേയനായ വ്യക്തിയെ അന്വേഷണത്തിന്റ പരിധിയില്‍ നിന്ന് ഒഴിവാക്കുന്നത് ഗുരുതരമായ കീഴ് വഴക്കം സൃഷ്ടിക്കുമെന്നും സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത ഹർജിയില്‍ ഹർജിക്കാർ ആരോപിച്ചിട്ടുണ്ട്.