
ജിമ്മും യോഗാകേന്ദ്രങ്ങളും ബുധനാഴ്ച മുതൽ; ആളുകൾ തമ്മിൽ ആറടി ശാരീരികാകലം ഉറപ്പാക്കുന്നതടക്കമുള്ള : മാർഗരേഖയും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി
സ്വന്തം ലേഖകൻ
ന്യൂഡൽഹി : കർശന നിയന്ത്രണങ്ങളോടെ ജിമ്മുകളും യോഗാകേന്ദ്രങ്ങളും ബുധനാഴ്ചമുതൽ പ്രവർത്തിക്കാൻ കേന്ദ്രസർക്കാർ അനുമതി. ആളുകൾ തമ്മിൽ ആറടി ശാരീരികാകലം ഉറപ്പാക്കുന്നതടക്കമുള്ള മാർഗരേഖയും കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തിറക്കി.
കൺടെയ്ൻമെന്റ് സോണുകളിലുള്ളവ തുറക്കാൻ പാടില്ല. സ്പാ, സ്വിമ്മിങ് പൂൾ, സ്റ്റീം ബാത്ത് തുടങ്ങിയവയും തുറക്കില്ല. 65 വയസ്സിനു മുകളിലുള്ളവർ, പത്തു വയസ്സിൽ താഴെയുള്ളവർ, ഗർഭിണികൾ, രോഗമുള്ളവർ തുടങ്ങിയവരെ പരമാവധി പ്രവേശിപ്പിക്കരുത്. വ്യായാമം ചെയ്യുന്ന വേളയിൽ മാസ്ക് ഉപയോഗിച്ചാൽ ശ്വാസമെടുക്കാൻ ബുദ്ധിമുട്ടുമെന്നതിനാൽ മുഖകവചം (ഫെയ്സ് ഷീൽഡ്) ധരിക്കണം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

പ്രധാനപ്പെട്ട നിർദേശങ്ങൾ ഇങ്ങനെ
വ്യായാമത്തിനുള്ള ഉപകരണങ്ങൾ ആറടി അകലത്തിൽ സ്ഥാപിക്കണം
ശീതീകരിച്ച ഹാളുകളിൽ എ.സി. 24-40 ഡിഗ്രിയിലായിരിക്കണം. അന്തരീക്ഷ ഈർപ്പം 40-70 ശതമാനവും.
ആളുകൾ തമ്മിലുള്ള സമ്പർക്കം ഒഴിവാക്കാൻ ഓരോ സെഷനും തമ്മിൽ 15-30 മിനിറ്റ് ഇടവേളയുണ്ടാവണം.
പ്രവേശിക്കാനും പുറത്തുപോവാനും പ്രത്യേകം വഴി ഉണ്ടാവണം.
പ്രവേശനകവാടങ്ങൾ, വ്യായാമസ്ഥലങ്ങൾ, ഉപകരണങ്ങൾ, ടോയ്ലറ്റുകൾ, ജീവനക്കാരും മറ്റും ഇടപെടുന്ന സ്ഥലങ്ങൾ തുടങ്ങിയവയൊക്കെ തുറക്കുമ്പോഴും അടയ്ക്കുമ്പോഴും അണുവിമുക്തമാക്കണം.
സംഘം ചേർന്നുള്ള ക്ലാസുകൾ പരമാവധി ഓൺലൈൻ വഴിയാക്കണം.
പരിശീലകനും വ്യായാമം നടത്തുന്ന ആളുകളും തമ്മിൽ തൊടാത്ത നിലയിലുള്ള വ്യായാമമുറകൾക്കു ശ്രദ്ധിക്കണം.
അടച്ചിട്ട മുറികൾക്കുപകരം പരമാവധി പുറത്തെ സ്ഥലങ്ങൾ വിനിയോഗിക്കുക.
മാസ്ക്, മുഖംമൂടി, സാനിറ്റൈസർ തുടങ്ങിയവ ജീവനക്കാർക്കും സന്ദർശകർക്കുമായി ലഭ്യമാക്കണം
ജാഗ്രതാനിർദേശങ്ങൾ പ്രത്യേകം പോസ്റ്ററുകളായോ മറ്റോ ആളുകൾക്കു കാണാവുന്ന തരത്തിൽ പ്രദർശിപ്പിക്കണം
ഓക്സിജൻ നില അളക്കാൻ പൾസ് ഓക്സീമീറ്ററുകൾ ഉറപ്പാക്കണം. ഓക്സീമീറ്ററിൽ 95-ൽ താഴെ രേഖപ്പെടുത്തുന്നവരെ വ്യായാമം ചെയ്യാൻ അനുവദിക്കരുത്.