എന്നാലും എന്റെ കൃഷ്ണാ… ഈ ക്യൂ കഴിഞ്ഞ് എപ്പോ കണ്ണനെ കാണും! ഗുരുവായൂരിൽ വൻതിരക്കിന്റെ നാളുകൾ; ക്യൂ നിന്ന് കാലുകഴച്ച് ഭക്തർ;ഇന്ന് മുതൽ പ്രദക്ഷിണത്തിന് നിയന്ത്രണം

Spread the love

ഗുരുവായൂർ: ഗുരുവായൂരിൽ ഇനി തിരക്കിന്റെ നാളുകളാണ് പക്ഷേ അതിനനുസരിച്ച സൗകര്യമുണ്ടോ ഇവിടെ …? പലപല ക്യൂകളിൽ നിന്ന് കാലുകഴയ്ക്കാനാണ് ഭക്തരുടെ യോഗം.

video
play-sharp-fill

സാധാരണ ഭക്തന് ആദ്യം ചെരിപ്പും മൊബൈൽ ഫോണും വയ്ക്കാൻ ക്യൂ നിൽക്കണം. പിന്നെ ദർശനത്തിന് മണിക്കൂറുകൾ ക്യൂ …അതു കഴിഞ്ഞാൽ പ്രസാദം ശീട്ടാക്കാൻ ക്യൂ, പ്രസാദം വാങ്ങാൻ ക്യൂ, പാൽപായസം വാങ്ങണമെങ്കിൽ പ്ലാസ്റ്റിക് പാത്രം വാങ്ങാനും ക്യൂ,

പ്രസാദ ഊട്ടോ പ്രഭാത ഭക്ഷണമോ കഴിക്കണമെങ്കിൽ അതിനും ക്യൂ തന്നെ. എല്ലാം കഴിഞ്ഞ് എത്രയും വേഗം ബസോ ട്രെയിനോ പിടിക്കാമെന്നു വച്ചാൽ ചെരിപ്പും ഫോണും തിരിച്ചു വാങ്ങാനും ഏറെ നേരം ക്യൂ .

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ക്യൂവിൽ നിൽക്കുന്നവർക്ക് ഒരു സൗകര്യവും ദേവസ്വം ഏർപ്പെടുത്തുന്നില്ല. ഇരിപ്പിടങ്ങൾ പോലും പരിമിതം. ഒരു ഭക്തൻ സംഭാവന ചെയ്ത സ്റ്റീൽ ഇരിപ്പിടങ്ങളും അന്നലക്ഷ്മി ഹാളിൽ ബാക്കി വന്ന ഇരിപ്പിടങ്ങളുമാണ് തെക്കേ നടപ്പുരയിൽ നിരത്തിയിട്ടുള്ളത്.

സത്രം അങ്കണത്തിൽ ആധുനിക സൗകര്യങ്ങളോടെ ക്യൂ കോംപ്ലക്സിന് ടി.വി.ചന്ദ്രമോഹൻ ചെയർമാനായിരുന്ന കാലത്ത് തറക്കല്ലിട്ടിരുന്നു. എൽഡിഎഫ് സർക്കാർ വന്നപ്പോൾ പദ്ധതി ഉപേക്ഷിച്ചു. എൽഡിഎഫിലെ കെ.ബി.മോഹൻദാസ് ചെയർമാൻ ആയപ്പോൾ പഴക്കമേറിയ വൈജയന്തി കെട്ടിടം പൊളിച്ചു നീക്കി അവിടെ ആധുനിക സൗകര്യങ്ങളുള്ള ക്യൂ കോംപ്ലക്സ് സ്ഥാപിക്കാൻ പദ്ധതി തയാറാക്കി.

ഒരേ സമയം 2000 പേർക്ക് ഭക്ഷണം കഴിക്കാവുന്ന അന്നലക്ഷ്മി ഹാളിന് പൂതേരി ബംഗ്ലാവ് പൊളിച്ചു സ്ഥലം കണ്ടെത്തി, ഡിപിആർ തയാറാക്കി. ഭക്തർക്ക് വിശ്രമിക്കാനുള്ള സ്ഥലവും ലിഫ്റ്റും അഗ്രശാലയുമെല്ലാം അടങ്ങിയ 5 നില പ്രോജക്ട് സൗജന്യമായി ശോഭ ഡവലപേഴ്സ് തയാറാക്കി നൽകി.

കെ.ബി.മോഹൻദാസിന്റെ 4 വർഷ കാലാവധി കഴിഞ്ഞ്‍ എൽഡിഎഫിലെ തന്നെ ഡോ. വി.കെ.വിജയൻ ചെയർമാൻ ആയി. മോഹൻദാസ് തുടങ്ങാനിരുന്ന 2 പദ്ധതികളും ഉപേക്ഷിച്ചു. പകരം തെക്കെനടപ്പുരയിൽ ഇരുനിലകളിലായി ക്യൂ കോംപ്ലക്സ് നിർമിക്കുമെന്നു പ്രഖ്യാപനം നടത്തി.

ഡോ.വി.കെ.വിജയന്റെ ഭരണ കാലാവധി കഴിയാൻ ഇനി ഒരു മാസവും ഏതാനും ദിവസങ്ങളും മാത്രം. ഭക്തർക്ക് സൗകര്യമൊരുക്കാൻ ക്യൂ കോംപ്ലക്സോ അന്നലക്ഷ്മി ഹാളോ കടലാസിൽ പോലും വരച്ചിടാൻ 4 വർഷത്തെ ഭരണത്തിനായില്ല.

ഗുരുവായൂർ ∙ ക്ഷേത്രം ഇടത്തരികത്തുകാവിൽ ഭഗവതിക്ക് ദേവസ്വം വക താലപ്പൊലി നടക്കുന്ന വെള്ളിയാഴ്ച ഗുരുവായൂർ ക്ഷേത്രനട രാവിലെ 11ന് അടച്ചാൽ വൈകിട്ട് 4.30ന് മാത്രമേ തുറക്കുകയുള്ളൂ.

നട അടച്ച സമയത്ത് ദർശനമോ വിവാഹം, ചോറൂണ്, തുലാഭാരം വഴിപാടുകളോ നടത്താൻ സാധിക്കില്ല. ഉച്ചയ്ക്ക് 12ന് താലപ്പൊലിയുടെ പുറത്തേക്ക് എഴുന്നള്ളിപ്പ് ഉള്ളതിനാലാണ് ഗുരുവായൂരപ്പന്റെ നട നേരത്തെ അടയ്ക്കുന്നത്. താലപ്പൊലി എഴുന്നള്ളിപ്പിനെ വരവേറ്റ് നടയ്ക്കൽപറ വയ്ക്കുന്നതിന് നാളെ ഉച്ചയ്ക്ക് 12 വരെ ഭക്തർക്ക് അഡ്വാൻസ് കൗണ്ടറിൽ പറ വഴിപാട് ബുക്ക് ചെയ്യാം.

ക്ഷേത്രത്തിലെ തെക്കും പടിഞ്ഞാറും വടക്കും ഭാഗങ്ങളിലെ ശീവേലിപ്പുരയുടെ മേൽക്കൂരയിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ ഇന്നും നാളെയും മറ്റന്നാളും രാവിലെ 9 മുതൽ വൈകിട്ട് 5 വരെ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയന പ്രദക്ഷിണം എന്നിവയ്ക്ക് നിയന്ത്രണം ഉണ്ടാകും