കഞ്ചാവ് വിൽപ്പന, അടിപിടി ഉൾപ്പെടെ ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതി; കോട്ടയം ജില്ലയിലെ കുപ്രസിദ്ധ ഗുണ്ട ജസ്റ്റിൻ സണ്ണിയെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ ആക്കി

കഞ്ചാവ് വിൽപ്പന, അടിപിടി ഉൾപ്പെടെ ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതി; കോട്ടയം ജില്ലയിലെ കുപ്രസിദ്ധ ഗുണ്ട ജസ്റ്റിൻ സണ്ണിയെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ ആക്കി

സ്വന്തം ലേഖിക

കോട്ടയം: കുപ്രസിദ്ധ ഗുണ്ടയെ കാപ്പാ ചുമത്തി കരുതൽ തടങ്കലിൽ ആക്കി.

കോട്ടയം ജില്ലയിലെ അറിയപ്പെടുന്ന ഗുണ്ടയും നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയുമായ ഏറ്റുമാനൂർ വെട്ടി മുകൾ പള്ളിമല ഭാഗത്ത് കല്ലുവെട്ട് കുഴി വീട്ടിൽ സണ്ണി മകൻ ജസ്റ്റിൻ സണ്ണിയെയാണ് കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ അടച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കോട്ടയം ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇയാൾ കഴിഞ്ഞ കുറെ വർഷങ്ങളായി കോട്ടയം ജില്ലയിലെ വിവിധ സ്റ്റേഷനുകളിലായി ഇരുപതോളം ക്രിമിനൽ കേസുകളിൽ പ്രതിയാണ്.

ആന്ധ്ര പ്രദേശിൽ നിന്നും കേരളത്തിലേക്ക് 30 കിലോ കഞ്ചാവ് കടത്തിയതിന് ഇയാൾക്കെതിരെ ആന്ധ്രപ്രദേശ് പോലീസ് കേസെടുത്തിരുന്നു. ഈ കേസിൽ ജാമ്യത്തിൽ ഇറങ്ങി ഏറ്റുമാനൂർ എത്തിയശേഷം വെട്ടിമുകൾ കള്ളുഷാപ്പിൽ ഉണ്ടായ അടിപിടിയെ തുടർന്ന് ജയിലിൽ കഴിഞ്ഞു വരവെയാണ് ഇയാളെ കാപ്പാ നിയമപ്രകാരം വിയ്യൂർ സെൻട്രൽ ജയിലിൽ കരുതൽ തടങ്കലിൽ അടച്ചത്.

ജനങ്ങളുടെ ജീവിതത്തിനു തടസ്സം സൃഷ്ടിക്കുന്ന നിരന്തര കുറ്റവാളികൾക്കെതിരെ ശക്തമായ നിയമ നടപടിയാണ് ജില്ലാ പോലീസ് സ്വീകരിച്ചു വരുന്നത്. തുടർന്നും ഇത്തരക്കാർക്കെതിരെ കാപ്പാ പോലുള്ള ശക്തമായ നിയമ നടപടികൾ സ്വീകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു.