play-sharp-fill
ജില്ലയിൽ 12 ഗുണ്ടകൾക്കെതിരെ കൂടി കാപ്പ; കൊടുംക്രിമിനലുകൾക്കെതിരെ കർശന നടപടികളുമായി പൊലീസ്; കഞ്ചാവ് വിൽപ്പന മുതൽ കൊലപാതകം വരെ; ജില്ലയെ വിറപ്പിക്കുന്ന ഗുണ്ടകളെ കുടുക്കാൻ പൊലീസ്

ജില്ലയിൽ 12 ഗുണ്ടകൾക്കെതിരെ കൂടി കാപ്പ; കൊടുംക്രിമിനലുകൾക്കെതിരെ കർശന നടപടികളുമായി പൊലീസ്; കഞ്ചാവ് വിൽപ്പന മുതൽ കൊലപാതകം വരെ; ജില്ലയെ വിറപ്പിക്കുന്ന ഗുണ്ടകളെ കുടുക്കാൻ പൊലീസ്

തേർഡ് ഐ ബ്യൂറോ

കോട്ടയം: ജില്ലയെ വിറപ്പിക്കുന്ന ഗുണ്ടകൾക്കെതിരെ കർശന നടപടിയുമായി പൊലീസ്. ഗുണ്ടാ സംഘത്തലവൻ അലോട്ടിയ്‌ക്കെതിരെ കാപ്പ ചുമത്തി അറസ്റ്റ് ചെയ്തതിനു പിന്നാലെ ജില്ലയിലെ കൂടുതൽ ഗുണ്ടകൾക്കെതിരെ നടപടികൾക്ക് പൊലീസ് ഒരുങ്ങുകയാണ്. ജില്ലയിലെ 12 ഗുണ്ടകളുടെ പട്ടികയാണ് പൊലീസ് തയ്യാറാക്കിയിരിക്കുന്നത്. ഇവർക്കെതിരെ കാപ്പ ചുമതി നാട് കടത്തുകയോ, കരുതൽ തടങ്കലിൽ സൂക്ഷിക്കുകയോ ചെയ്യാനുള്ള നടപടികൾ പൊലീസ് ആരംഭിച്ചിട്ടുണ്ട്. ഗുണ്ടകളുടെ വിശദമായ പട്ടിക തയ്യാറാക്കി, ഇവരുടെ കുറ്റകൃത്യങ്ങളുടെ വിശദാംശങ്ങൾ സഹിതം ജില്ലാ കളക്ടർ എം.അഞ്ജനയ്ക്ക് സമർപ്പിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാവും തുടർന്നുള്ള നടപടികൾ.


കാപ്പ വരുന്ന വഴി
ജില്ലയിൽ ഇതുവരെ 348 ഗുണ്ടകളുണ്ടെന്നാണ് പൊലീസിന്റെ റിപ്പോർട്ട്. ഇതിൽ 21 പേർ ഇപ്പോഴും സജീവമായി രംഗത്തുണ്ട്. കഴിഞ്ഞ ദിവസം ആർപ്പൂക്കര പനമ്പാലം കൊപ്രായിൽ ജെയിസ് മോൻ ജേക്കബിനെ (അലോട്ടി -27)തിരെ ജില്ലാ പൊലീസ് മേധാവി ജി.ജയദേവിന്റെ നേതൃത്വത്തിൽ കാപ്പ ചുമത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ കൂടുതൽ പ്രതികൾക്കെതിരെ കാപ്പ ചുമത്താൽ പൊലീസ് തയ്യാറെടുക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ബ്ലേഡും കഞ്ചാവും ക്വട്ടേഷനും
ജില്ലയിലെ ഗുണ്ടാ സംഘങ്ങൾക്കു തണലേകുന്നത് ബ്ലേഡ് മാഫിയ സംഘങ്ങളാണ്. ഇത് കൂടാതെ ചീട്ടുകളി മാഫിയയും ജില്ലയിലെ ഗുണ്ടാ സംഘങ്ങളെ വളർത്തുന്നുണ്ട്. മണർകാട് ക്രൗൺ ക്ലബിൽ നടന്ന ചീട്ടുകളിയ്ക്ക് തണലേകിയിരുന്നത് ജില്ലയിലെ ഗുണ്ടാ സംഘങ്ങളായിരുന്നു. ചീട്ടുകളി കളങ്ങളിലുണ്ടാകുന്ന തർക്കങ്ങൾ പറഞ്ഞു തീർക്കുന്നതും, ഇവിടെ വിതരണം ചെയ്യുന്ന ബ്ലേഡ് പണത്തിന്റെ പലിശ പിടിക്കുന്നതും ഇതേ ഗുണ്ടാ സംഘങ്ങൾ തന്നെയാണ്. ഇത്തരത്തിൽ ഗുണ്ടകളെ ഉപയോഗിക്കുന്ന സംഘങ്ങൾ തന്നെയാണ് ഇവർക്കു കേസുകളുണ്ടാകുമ്പോൾ സഹായത്തിനായി രംഗത്ത് എത്തുന്നതും.

ലോക്ക് ഡൗണിൽ
കഞ്ചാവ് കച്ചവടം
കൊവിഡ് വ്യാപനം അതിശക്തമായതിനു പിന്നാലെ ജില്ലയിലെ ഗുണ്ടാ സംഘങ്ങൾ കഞ്ചാവ് കച്ചവടത്തിലേയ്ക്കു തിരിയുകയായിരുന്നു. ലോക്ക് ഡൗൺ സമയത്ത് ജില്ലയിൽ പിടികൂടിയത് 120 കിലോ കഞ്ചാവായിരുന്നു. ഈ കഞ്ചാവ് എത്തിച്ചത് രണ്ടു ഗുണ്ടാ സംഘങ്ങളുമായിരുന്നു. ആദ്യം ഏറ്റുമാനൂരിൽ കഞ്ചാവ് എത്തിച്ചത് കുടമാളൂരിലെ ഒരു ഗുണ്ടയ്ക്കു വേണ്ടിയായിരുന്നു. പിന്നീട്, കടുത്തുരുത്തിയിൽ 60 കിലോ കഞ്ചാവ് എത്തിച്ച കേസിൽ പിടിയിലായത് കുപ്രസിദ്ധ ഗുണ്ടയായ അലോട്ടിയായിരുന്നു. ഈ കേസിൽ അലോട്ടി റിമാൻഡിൽ കഴിയുകയാണ്. ഇതിനിടെയാണ് ഇപ്പോൾ അലോട്ടിയ്‌ക്കെതിരെ കാപ്പ കൂടി ചുമത്തിയിരിക്കുന്നത്.

ഒടുവിൽ ഹണിട്രാപ്പും
ജില്ലയിലെ ക്വട്ടേഷൻ – ഗുണ്ടാ സംഘങ്ങളുടെ പ്രധാന വരുമാനമാർഗമായിരുന്നു മണർകാട് ക്രൗൺ ക്ലബും ജില്ലയിലെ വിവിധ സ്ഥലങ്ങൾ കേന്ദ്രീകരിച്ചും നടന്നിരുന്ന ചീട്ടുകളി. ദിവസം രണ്ടു മുതൽ അഞ്ചു ലക്ഷം രൂപ വരെ പല ഗുണ്ടാ സംഘങ്ങൾക്കും ചീട്ടുകളി കളത്തിൽ നിന്നും ലഭിച്ചിരുന്നു. എന്നാൽ, പൊലീസ് റെയിഡ് നടത്തി പിടികൂടിയതോടെ ജില്ലയിലെ വൻകിട ചീട്ടുകളികൾ എല്ലാം നിന്ന പോലെയായി. ചെറുകിട ചീട്ടുകളി കളങ്ങളിൽ നിന്നും ഗുണ്ടകൾ പ്രതീക്ഷിച്ച വരുമാനം ലഭിക്കാതെയുമായി. ഇതോടെയാണ് ഗുണ്ടാ സംഘങ്ങൾ വ്യവസായികളെയും വ്യാപാരികളെയും അടക്കം ലക്ഷ്യം വച്ച് ഹണി ട്രാപ്പ് ഒരുക്കിയത്.