ഹോം നഴ്‌സിംഗിന്റെ മറവിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതികളെ അയക്കുന്നത് സെക്‌സ് റാക്കറ്റിലേയ്ക്ക്: കുടുങ്ങിയ കണ്ണൂർ സ്വദേശിനി മടങ്ങിയെത്തിയത് പ്രവാസി സംഘടനകളുടെ സഹായത്തോടെ; ഒരു ലക്ഷം രൂപയിലധികം നഷ്ടമായി: യുവതിയെ കുടുക്കിയത് കോട്ടയം നഗരമധ്യത്തിലെ കൺസൾട്ടൻസി സ്ഥാപനം; സ്ഥാപനത്തിനെതിരെ നൂറിലേറെ കേസുകൾ

ഹോം നഴ്‌സിംഗിന്റെ മറവിൽ വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് യുവതികളെ അയക്കുന്നത് സെക്‌സ് റാക്കറ്റിലേയ്ക്ക്: കുടുങ്ങിയ കണ്ണൂർ സ്വദേശിനി മടങ്ങിയെത്തിയത് പ്രവാസി സംഘടനകളുടെ സഹായത്തോടെ; ഒരു ലക്ഷം രൂപയിലധികം നഷ്ടമായി: യുവതിയെ കുടുക്കിയത് കോട്ടയം നഗരമധ്യത്തിലെ കൺസൾട്ടൻസി സ്ഥാപനം; സ്ഥാപനത്തിനെതിരെ നൂറിലേറെ കേസുകൾ

തേർഡ് ഐ ബ്യൂറോ 

കോട്ടയം: ജോലി വാഗ്ദാനം ചെയ്ത് കണ്ണൂർ സ്വദേശിയായ യുവതിയെ സെക്‌സ് റാക്കറ്റിനു കൈമാറാൻ ശ്രമിച്ചതായി നഗരമധ്യത്തിലെ സ്വകാര്യ ജോബ് കൺസൾട്ടിംഗ് സ്ഥാപനത്തിനെതിരെ പരാതി. കെ.എസ്.ആർടി.സി ബസ് സ്റ്റാൻഡിനു സമീപം പ്രവർത്തിക്കുന്ന ജോബ് കൺസൾട്ടിംഗ് സ്ഥാപനത്തിനെതിരെയാണ് കണ്ണൂർ സ്വദേശിനിയായ യുവതി വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ സി.ഐ നിർമ്മൽ ബോസിനു പരാതി നൽകിയിരിക്കുന്നത്. ഈ യുവതിയ്‌ക്കൊപ്പം വിദേശത്ത് വീട്ടുജോലിക്കായി പോയ യുവതി അറബിയുടെ തടവറയിൽ കുടുങ്ങിയതായും ഇവർ തേർഡ് ഐ ന്യൂസ് ലൈവ് വാർത്താ സംഘത്തോടു വെളിപ്പെടുത്തി. വിദേശത്തു നിന്നും പ്രവാസിമലയാളികളുടെ സംഘടനകളുടെ സഹായത്തോടെയാണ് യുവതി രക്ഷപെട്ട് നാട്ടിലെത്തിയത്. 
രണ്ടു മാസം മുൻപ് മാധ്യമങ്ങളിലെ പരസ്യം കണ്ടാണ് കണ്ണൂർ സ്വദേശിയായ യുവതി കെഎസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ ബോസ് കൺസൾട്ടൻസി എന്ന ഹോംനഴ്‌സിംഗ് സ്ഥാപനത്തെ സമീപിക്കുന്നത്. ഇവരുടെ വാഗ്ദാനം അനുസരിച്ച് യുവതിയ്ക്ക് അക്കൗണ്ടന്റായാണ് ജോലി പറഞ്ഞിരുന്നത്. ഇത്തരത്തിൽ യുവതി ഒരു ലക്ഷം രൂപയോളം ഇയാളുടെ അക്കൗണ്ടിലേയ്ക്ക് ഇട്ടു നൽകുകയും ചെയ്തു. തുടർന്ന് യുവതിയെ തൊട്ടടുത്ത ദിവസം തന്നെ വിദേശത്ത് ജോലിയ്ക്കായി അയക്കുകയായിരുന്നു. കൊച്ചിയിൽ നടന്ന അഭിമുഖത്തിനു ശേഷം നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിൽ നിന്നാണ് യുവതിയെ കയറ്റിയയച്ചത്. തുടർന്ന് വിദേശത്ത് എത്തിയ യുവതി അക്ഷരാർത്ഥത്തിൽ സെക്‌സ് മാഫിയയുടെ പിടിയിൽ പെടുകയായിരുന്നു. യുവതിയ്‌ക്കൊപ്പം വീട്ടു ജോലിക്കെന്ന പേരിൽ എത്തിയ മറ്റൊരു യുവതിയെ ഒരു അറബിയെത്തി കൂട്ടിക്കൊണ്ടു പോകുകയായിരുന്നു. തന്റെ മുന്നിൽ വച്ച് യുവതിയെ കെട്ടിപ്പിടിച്ച ശേഷമാണ് കൂട്ടിക്കൊണ്ടു പോയതെന്നാണ് യുവതി പറയുന്നത്. ഇതെല്ലാം കണ്ട് ഭയന്നു പോയ യുവതി ഇവിടെ നിന്നും ഒരു വിധത്തിൽ പുറത്തിറങ്ങി രക്ഷപെടുകയായിരുന്നു. തുടർന്ന് ഇവിടുത്തെ മലയാളി സംഘടനകളുടെ സഹായത്തോടെ പുറത്ത് കടന്ന് രക്ഷപെടുകയായിരുന്നു. ഇതോടെയാണ് യുവതി താൻ തട്ടിപ്പിനു ഇരയായതാണെന്ന് മനസിലാക്കിയതും പൊലീസിൽ പരാതി നൽകിയതും. 
തുടർന്ന് പരാതിയുമായി യുവതി കെ.എസ്ആർടിസി സ്റ്റാൻഡിനു സമീപത്തെ കൺസൾട്ടൻസി അധികൃതരെ സമീപിച്ചു. എന്നാൽ, പരാതി കേൾക്കാൻ പോലും തയ്യാറാകാതിരുന്ന കൺ്‌സൾട്ടൻസി അധികൃതർ യുവതിയെ ഓടിച്ചു വിടുകയായിരുന്നു. തുടർന്നു സിപിഐ ഓഫിസിൽ എത്തിയ യുവതി എഐവൈഎഫ് നേതാക്കൾ അടക്കമുള്ളവരോട് സഹായം അഭ്യർത്ഥിച്ചു. ഇവരുടെ നിർദേശം അനുസരിച്ചാണ് യുവതി വെസ്റ്റ് പൊലീസിൽ പരാതി നൽകിയത്. നിലവിൽ പരാതി ഉയർന്ന കൺസൾട്ടൻസി സ്ഥാപനത്തിനെതിരെ ജില്ലയിലും പുറത്തുമായി നൂറിലേറെ കേസുകൾ നിലവിലുണ്ട്. സംഭവത്തിൽ അന്വേഷണം നടത്തി കേസെടുക്കുമെന്നു സിഐ അറിയിച്ചു. എന്നാൽ, സെക്‌സ് റാക്കറ്റ് ബന്ധമുണ്ടെന്ന് പരാതിയിലില്ലെന്നും, സാമ്പത്തിക ഇടപാട് മാത്രമാണ് പരാതിയിൽ ചൂണ്ടിക്കാട്ടിയിരിക്കുന്നതെന്നും പൊലീസ് പറഞ്ഞു.

കോട്ടയത്ത് ഹോം നഴ്‌സിംഗിന്റെ മറവിൽ വിദേശത്തേയ്ക്ക് ആളുകളെ കയറ്റിയയക്കുന്ന നിരവധി സ്ഥാപനങ്ങളാണ് പ്രവർത്തിക്കുന്നത്. ഈ സ്ഥാപനങ്ങൾക്ക് മിക്കതിനും നിലവിൽ ലൈസൻസ് പോലുമില്ല. ഇത്തരത്തിൽ ലൈസൻസ് പോലുമില്ലാതെ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളാണ് യുവതികളെ സെക്‌സ് റാക്കറ്റിന്റെ കെണിയിൽ കൊണ്ടു തള്ളുന്നത്. ഇത്തരത്തിൽ യുവതികളെ തള്ളുന്ന സംഘത്തിനെതിരെ നടപടിയെടുക്കാൻ നിലവിൽ സംവിധാനങ്ങളൊന്നുമില്ല. ഈ മറവിലാണ് തട്ടിപ്പ് സംഘങ്ങൾ വ്യാപകമായി യുവതികളെ വിദേശത്തേയ്ക്ക് റിക്രൂട്ട് ചെയ്യുന്നത്. നഗരമധ്യത്തിൽ ത്രിവേണി കോംപ്ലക്‌സിൽ പ്രവർത്തിക്കുന്ന ഹോം നഴ്‌സിംഗ് സ്ഥാപനത്തിനെതിരെയും നേരത്തെ സമാന രീതിയിൽ ആരോപണം ഉയർന്നിരുന്നു. ഇവർക്കെതിരെ കേസുകളുണ്ടെങ്കിലും പൊലീസ് ശക്തമായ നടപടികൾ എടുക്കുന്നില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group