
ഗില്ലിന്റെയും ബട്‌ലറുടെയും മികച്ച കൂട്ടുകെട്ട് ; സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 38 റൺസ് ജയവുമായി ഗുജറാത്ത് ടൈറ്റൻസ്
അഹമ്മദാബാദ്: ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 38 റൺസ് ജയവുമായി ഗുജറാത്ത് ടൈറ്റൻസ്. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്ലിന്റെയും ജോസ് ബട്‌ലറുടെയും അര്‍ധ സെഞ്ചുറികളും മികച്ച കൂട്ടുകെട്ടുകളുമാണ് ഗുജറാത്തിന് ജയം സമ്മാനിച്ചത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്ത് 20 ഓവറില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 224 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദിന് നിശ്ചിത ഓവറില്‍ ആറുവിക്കറ്റ് നഷ്ടത്തില്‍ 186 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ.
ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഗുജറാത്തിന് സുദര്‍ശന്‍-ഗില്‍ സഖ്യം മികച്ച തുടക്കമാണ് സമ്മാനിച്ചത്. 41 പന്തില്‍ നിന്ന് 87 റണ്‍സ് ചേര്‍ത്ത ശേഷമാണ് ഈ സഖ്യം പിരിഞ്ഞത്. 23 പന്തില്‍നിന്ന് ഒമ്പത് ബൗണ്ടറിയടക്കം 48 റണ്‍സെടുത്ത സായ് സുദര്‍ശനെ പുറത്താക്കി സീഷാന്‍ അന്‍സാരിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. ടി20 ക്രിക്കറ്റില്‍ അതിവേഗം 2000 റണ്‍സ് തികയ്ക്കുന്ന ഇന്ത്യന്‍ താരമെന്ന റെക്കോഡ് ഈ മത്സരത്തില്‍ സായ് സുദര്‍ശന്‍ സ്വന്തമാക്കി.
പിന്നാലെ ജോസ് ബട്ട്ലര്‍ എത്തിയതോടെ ഗുജറാത്ത് ഇന്നിങ്സ് ടോപ് ഗിയറിലായി. 13-ാം ഓവറില്‍ ഗില്‍ പുറത്താകുമ്പോഴേക്കും ഈ സഖ്യം 62 റണ്‍സ് ചേര്‍ത്തിരുന്നു. 38 പന്തില്‍നിന്ന് രണ്ട് സിക്സും 10 ഫോറുമടക്കം 76 റണ്‍സെടുത്ത ഗില്‍ റണ്ണൗട്ടാകുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

മൂന്നാം വിക്കറ്റില്‍ വാഷിങ്ടണ്‍ സുന്ദറിനെ കൂട്ടുപിടിച്ച് ബട്ട്ലര്‍ 57 റണ്‍സ് ചേര്‍ത്തു. 37 പന്തില്‍നിന്ന് നാല് സിക്സും മൂന്ന് ഫോറുമടക്കം 64 റണ്‍സായിരുന്നു ബട്ട്ലറുടെ സമ്പാദ്യം. 16 പന്തുകള്‍ നേരിട്ട സുന്ദര്‍ 21 റണ്‍സെടുത്തു. ഹൈദരാബാദിനായി ജയ്ദേവ് ഉനദ്കട്ട് രണ്ടു വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിങ്ങില്‍ ഹൈദരാബാദിനായി ഓപ്പണര്‍മാരായ ട്രാവിസ് ഹെഡും അഭിഷേക് ശര്‍മയും മികച്ച തുടക്കം നല്‍കി. 41 പന്തില്‍ 74 റണ്‍സ് നേടിയ അഭിഷേക് ശര്‍മയാണ് ഹൈദരാബാദിന്റെ ടോപ് സ്‌കോറര്‍. മറ്റുള്ളവര്‍ക്കൊന്നും മികച്ച രീതിയില്‍ ബാറ്റുചെയ്യാനായില്ല. ട്രാവിസ് ഹെഡ് (16 പന്തില്‍ 20), ഹെന്റിച്ച് ക്ലാസന്‍ (18 പന്തില്‍ 23), ഇഷാന്‍ കിഷന്‍ (17 പന്തില്‍ 13), ക്യാപ്റ്റന്‍ പാറ്റ് കമിന്‍സ് (19) എന്നിവര്‍ മാത്രമേ രണ്ടക്കം കടന്നുള്ളൂ. അനികെത് വര്‍മ, നിതീഷ് കുമാര്‍ റെഡ്ഢി, കമിന്ദു മെന്‍ഡിസ് എന്നിവര്‍ നിരാശപ്പെടുത്തി.
ഗുജറാത്തിനായി മുഹമ്മദ് സിറാജ്, പ്രസിദ്ധ് കൃഷ്ണ എന്നിവര്‍ രണ്ടുവീതം വിക്കറ്റുകള്‍ നേടി. ഇഷാന്ത് ശര്‍മയ്ക്കും ജെറാള്‍ഡ് കോട്‌സിക്കും ഓരോ വിക്കറ്റ്.