മുംബൈ ഇന്ത്യന്‍സിനെ കീഴടക്കി ഗുജറാത്ത് ടൈറ്റന്‍സ് ; പട്ടികയിൽ ഒന്നാമത്

Spread the love

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെ കീഴടക്കി ഗുജറാത്ത് ടൈറ്റന്‍സ്. മഴ വില്ലനായെത്തിയ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 155 റണ്‍സാണെടുത്തിരുന്നത്. മറുപടി ബാറ്റിങ്ങില്‍ ഗുജറാത്ത് 18 ഓവറില്‍ 132-6 എന്ന സ്‌കോറില്‍ നില്‍ക്കേ മഴയെത്തി. ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം മത്സരം 19 ഓവറായി ചുരുക്കി. വിജയലക്ഷ്യം 147 റൺസ്. അത് അടിച്ചെടുത്ത് ഗുജറാത്ത് മുംബൈ യെ കീഴടക്കി. ഒപ്പം പട്ടികയിൽ ഒന്നാമത്തുമെത്തി.

മുംബൈ ഉയര്‍ത്തിയ 156 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഗുജറാത്തിന് സായ് സുദര്‍ശനെ(5) തുടക്കത്തില്‍ തന്നെ നഷ്ടമായി. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഒന്നിച്ച നായകന്‍ ശുഭ്മാന്‍ ഗില്ലും ജോസ് ബട്ലറും ഗുജറാത്ത് സ്‌കോര്‍ ഉയര്‍ത്തി. ശ്രദ്ധയോടെയാണ് ഇരുവരും ബാറ്റേന്തിയത്. ഇരുവരും സ്‌കോര്‍ അമ്പത് കടത്തി.

ടീം സ്‌കോര്‍ 78 ല്‍ നില്‍ക്കേ ബട്ലറിനെ അശ്വനി കുമാര്‍ പുറത്താക്കി. 27 പന്തില്‍ നിന്ന് 30 റണ്‍സാണ് താരത്തിന്റെ സമ്പാദ്യം. പിന്നീട് ഷെര്‍ഫെയ്ന്‍ റൂഥര്‍ഫോഡുമായി ഗില്‍ കൂട്ടുകെട്ടുണ്ടാക്കി. ഗില്‍ പതിയെ സ്‌കോറുയര്‍ത്തിയപ്പോള്‍ റൂഥര്‍ഫോഡ് അടിച്ചുകളിച്ചു. എന്നാല്‍ 14-ാം ഓവര്‍ കഴിഞ്ഞപ്പോഴേക്കും മഴയെത്തിയത് മത്സരം അല്‍പ്പനേരം തടസ്സപ്പെടുത്തി. ഗുജറാത്ത് 107-2 എന്ന നിലയിലായിരുന്നു. ആ ഘട്ടത്തില്‍ ഡിഎല്‍എസ് പാര്‍ സ്‌കോര്‍ 99 റണ്‍സായിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ മഴ മാറിയതോടെ വൈകാതെ കളി തുടര്‍ന്നു. പിന്നാലെ 15-ാം ഓവറില്‍ തന്നെ ഗില്ലിനെ(43) ബുംറ പുറത്താക്കി. റൂഥര്‍ഫോര്‍ഡിനെ(28) ട്രന്റ് ബോള്‍ട്ടും കൂടാരം കയറ്റിയതോടെ മുംബൈക്ക് ജയപ്രതീക്ഷ വന്നു. ഷാരൂഖ് ഖാനെയും റാഷിദ് ഖാനെയും പുറത്താക്കി മുംബൈ ബൗളര്‍മാര്‍ തിരിച്ചടിച്ചു. 18 ഓവറില്‍ 132-6 എന്ന സ്‌കോറില്‍ നില്‍ക്കവേ വീണ്ടും മഴയെത്തി. എന്നാല്‍ അവസാന ഓവറില്‍ കൂറ്റ്‌സെ ആറ് പന്തില്‍ 12 റണ്‍സെടുത്തതാണ് ഗുജറാത്തിന് നിര്‍ണായകമായത്.

നിശ്ചിത 20 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 155 റണ്‍സാണെടുത്തത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ തുടക്കത്തില്‍ തന്നെ പതറി. രണ്ടാം പന്തില്‍ റയാന്‍ റിക്കെല്‍ട്ടണെയും(2) നാലാം ഓവറില്‍ രോഹിത് ശര്‍മയെയും(7) മുംബൈക്ക് നഷ്ടമായി. അതോടെ ടീം 26-2 എന്ന നിലയിലായി. മൂന്നാം വിക്കറ്റില്‍ ഒന്നിച്ച വില്‍ ജാക്സും സൂര്യകുമാര്‍ യാദവുമാണ് മുംബൈയെ കരകയറ്റിയത്. ഗുജറാത്ത് ബൗളര്‍മാരെ ശ്രദ്ധയോടെ നേരിട്ട ഇരുവരും ചേര്‍ന്ന് ടീമിനെ നൂറിനടുത്തെത്തിച്ചു.

വില്‍ ജാക്സ് 35 പന്തില്‍ നിന്ന് അഞ്ച് ഫോറും മൂന്ന് സിക്സറുമുള്‍പ്പെടെ 53 റണ്‍സെടുത്തു. സൂര്യകുമാര്‍ 24 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത് പുറത്തായി. ഇരുവരും പുറത്തായതോടെ മുംബൈ പ്രതിരോധത്തിലായി. പിന്നാലെ വന്നവരെല്ലാം നിരനിരയായി കൂടാരം കയറി. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ(1), തിലക് വര്‍മ(7), നമാന്‍ ധിര്‍(7) എന്നിവര്‍ നിരാശപ്പെടുത്തി. മുംബൈ 123-7 എന്ന നിലയിലേക്ക് വീണു. അവസാന ഓവറില്‍ കോര്‍ബിന്‍ ബോഷ്(27) നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് മുംബൈയെ 150-ലെത്തിച്ചത്. ഒടുക്കം 20 ഓവറില്‍ ഏട്ട് വിക്കറ്റ് നഷ്ടത്തില്‍ മുംബൈ 155 റണ്‍സെടുത്തു. ഗുജറാത്തിനായി സായ് കിഷോര്‍ രണ്ടുവിക്കറ്റെടുത്തു.