ജിഎസ്ടി വില്ലനായി : സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് പാർലെ 10,000 ജീവനക്കാരെ പിരിച്ചുവിടുന്നു
സ്വന്തം ലേഖിക
രാജ്യത്തെ ഏറ്റവും വലിയ ബിസ്‌ക്കറ്റ് വിപണനക്കമ്പനിയായ പാർലെ 10,000ത്തോളം ജീവനക്കാരെ പിരിച്ചുവിടാനൊരുങ്ങുന്നു. ബിസ്‌ക്കറ്റിൻറെ ജിഎസ്ടി 18 ശതമാനമാക്കിയപ്പോൾ വിൽപ്പന കാര്യമായി ഇടിഞ്ഞതിനെതുടർന്നാണിതെന്ന് കമ്ബനി പറയുന്നു.
ചരക്ക് സേവന നികുതിക്ക് മുമ്പ് 12 ശതമാനം നികുതിയാണ് പ്രീമിയം ബിസ്‌ക്കറ്റുകൾക്ക് ചുമത്തിയിരുന്നത്. സാധാരണ ബിസ്‌ക്കറ്റുകൾക്ക് അഞ്ചുശതമാനവും. ജി എസ് ടി വന്നതോടെ നികുതി 18 ശതമാനമായി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇതേതുടർന്ന് ബിസ്‌കറ്റിന് വിലകൂട്ടിയതോടെ വിൽപ്പന കുറഞ്ഞു. ജിഎസ്ടി പ്രാബല്യത്തിലായപ്പോൾ നഷ്ടം ബിസ്‌ക്കറ്റുകൾക്ക് അഞ്ചുശതമാനമാണ് വിലവർധിപ്പിച്ചത്.
പാർലെ ജി, മാരി തുടങ്ങിയവയാണ് പാർലെ പ്രോഡക്ട്‌സ് പുറത്തിറക്കുന്ന പ്രധാന ബ്രാൻഡുകൾ. 10,000 കോടി രൂപയിലേറെ വിറ്റുവരവുളള കമ്ബനിയുടെ പ്രധാന വിപണി ഗ്രാമീണ മേഖലയാണ്. ഒരു ലക്ഷത്തോളം ജീവനക്കാരുള്ള പാർലെ കമ്ബിനിക്ക് സ്വന്തമായി 10 നിർമാണ പ്ലാൻറുകളുണ്ട്.
മറ്റ് കമ്പനികളുടെ 125 ഓളം പ്ലാൻറുകളിലും പാർലെയ്ക്കുവേണ്ടി ബിസ്‌ക്കറ്റുകൾ നിർമിക്കുന്നുണ്ട്. ജി എസ് ടി നിരക്ക് 12 ശതമാനമാക്കി കുറച്ചില്ലെങ്കിൽ എണ്ണായിരത്തിനും പതിനായിരത്തിനുമിടയിൽ ജീവനക്കാരെ പറഞ്ഞുവിടേണ്ടിവരുമെന്ന് പാർലെ കാറ്റഗറി ഹെഡ് മയാങ്ക് ഷാ പറയുന്നു.
ജി എസ് ടി നിരക്ക് വർധന ബിസ്‌ക്കറ്റ് വിൽപ്പനയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ടെന്ന് ബ്രിട്ടാനിയ എം ഡി വരുൺ ബെറിയും ചൂണ്ടിക്കാട്ടുന്നു. അഞ്ച് രൂപയുടെ പായ്ക്കറ്റിനുപോലും ആവശ്യക്കാർ കുറവാണെന്നും വരുൺ ബെറി പറയുന്നു.