കാന്‍സറിനും അപൂര്‍വരോഗങ്ങള്‍ക്കുമുള്ള മരുന്നുകളുടെ വില കുറയും ; കുതിരപ്പന്തയം, കാസിനോകള്‍, ഓണ്‍ലൈന്‍ ഗെയിമിങ് എന്നിവയ്ക്ക് 28 ശതമാനം നികുതി ; 50മത് ജിഎസ്ടി കൗണ്‍സില്‍ തീരുമാനങ്ങള്‍ 

Spread the love

സ്വന്തം ലേഖകൻ  

ഡൽഹി: കാന്‍സറിനും അപൂര്‍വരോഗങ്ങള്‍ക്കുമുള്ള മരുന്നുകളുടെ വില കുറയും. സിനിമശാലകളില്‍ ടിക്കറ്റിന് ഒപ്പം ഓര്‍ഡര്‍ ചെയ്യാതെ വാങ്ങുന്ന ഭക്ഷണത്തിന്‍റെയും ശീതളപാനീയങ്ങളുടെയും നികുതി കുറയ്ക്കാനും ജിഎസ്ടി കൗണ്‍സില്‍ തീരുമാനിച്ചു.

കുതിരപ്പന്തയം, കാസിനോകള്‍, ഓണ്‍ലൈന്‍ ഗെയിമിങ് എന്നിവയ്ക്ക് 28 ശതമാനം നികുതി ഏര്‍പ്പെടുത്തും. കാന്‍സറിനും കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റെ പട്ടികയില്‍ ഉള്‍പ്പെടുന്ന അപൂര്‍വരോഗങ്ങള്‍ക്കുമുള്ള മരുന്നുകളുടെ ജിഎസ്ടി ഒഴിവാക്കാന്‍ കേന്ദ്രധനമന്ത്രി നിര്‍മലാ സീതാരാമന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന 50മത് ജിഎസ്ടി കൗണ്‍സില്‍ യോഗം തീരുമാനിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അപൂര്‍വ രോഗങ്ങള്‍ക്ക് ചികില്‍സാ ആവശ്യങ്ങള്‍ക്കായി നല്‍കുന്ന ഭക്ഷണ പദാര്‍ഥങ്ങളുടെയും നികുതി ഒഴിവാക്കി. വറുത്ത് കഴിക്കാനുള്ള ലഘുഭക്ഷണങ്ങളുടെ നികുതി 18 ശതമാനത്തില്‍ നിന്ന് അഞ്ച് ശതമാനമാക്കി കുറച്ചു. സിനിമശാലകളിലെ ഭക്ഷണത്തിന്‍റെയും ശീതളപാനീയത്തിന്‍റെയും നികുതി 18 ശതമാനത്തില്‍ നിന്ന് 5 ശതമാനമാക്കി കുറച്ചു.

എന്നാല്‍ ടിക്കറ്റിനൊപ്പമാണ് ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നതെങ്കില്‍ നികുതി ഇളവ് ലഭിക്കില്ല. സ്വകാര്യസ്ഥാപനങ്ങളുടെ ഉപഗ്രഹവിക്ഷേപണ സേവനങ്ങള്‍ക്ക് നികുതി ഒഴിവാക്കി. ഒാണ്‍ലൈന്‍ ഗെയ്മിങ്, കാസിനോകള്‍, കുതിരപ്പന്തയം എന്നിവയ്ക്ക് 28 ശതമാനം നികുതി ഏര്‍പ്പെടുത്താനുള്ള മന്ത്രിതല സമിതി നിര്‍ദേശം ജിഎസ്ടി കൗണ്‍സില്‍ അംഗീകരിച്ചു.

ഇതിനായി ജിഎസ്ടി നിയമം ഭേദഗതി ചെയ്യും. എസ്‍യുവികളുടെ നിര്‍വചനത്തിലും വ്യക്തതവരുത്തി. 4 മീറ്റര്‍ നീളവും 1,500 സിസി എന്‍ജിന്‍ ശേഷിയും 170 മില്ലിമീറ്റര്‍ ഗ്രൗണ്ട് ക്ലിയറന്‍സുമുള്ള വാഹനങ്ങള്‍ക്ക് 28 ശതമാനം ജിഎസ്ടിയും 22 ശതമാനം സെസും നല്‍കണം.

ജിഎസ്ടി നഷ്ടപരിഹാരകാലാവധി നീട്ടണമെന്ന് കേരളം യോഗത്തില്‍ ആവശ്യപ്പെട്ടു. ജിഎസ്ടി വെട്ടിപ്പുകളും കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമത്തിന്‍റെ പരിധിയില്‍ കൊണ്ടുവരുന്നതിനെ പഞ്ചാബും ഡല്‍ഹിയും എതിര്‍ത്തു.

ഇഡിയെ കേന്ദ്രസര്‍ക്കാര്‍ രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു എതിര്‍പ്പ്. എന്നാല്‍ അന്വേഷണ ഏജന്‍സികളെ ശാക്തീകരിക്കാനാണ് ഈ നടപടിയെന്ന് കേന്ദ്രസര്‍ക്കാര്‍ മറുപടി നല്‍കി.