
ഗ്രീഷ്മയെ ക്രിമിനലാക്കിയത് ഷാരോണെന്ന് പ്രതിഭാഗം; വിഷം കൊടുത്തു കൊന്നു എന്ന എഫ്‌ഐആര്‍ പോലും പൊലീസിന്റെ പക്കലില്ല; മാതാപിതാക്കള്‍ക്ക് ഒറ്റ മകളെ ഉള്ളൂ എന്നകാര്യം പരിഗണിക്കണമെന്നും ഗ്രീഷ്മയുടെ അഭിഭാഷകന്‍
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ കൊലക്കേസില്‍ രൂക്ഷമായ വാദപ്രതിവാദങ്ങള്‍ക്കൊടുവില്‍ ഗ്രീഷ്മയെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു. 7 ദിവസം കസ്റ്റഡിയില്‍ വേണമെന്ന ആവശ്യം പ്രോസിക്യൂഷന്‍ ഉന്നയിച്ചപ്പോള്‍ പ്രതിഭാഗം ശക്തമായി എതിര്‍ത്തു. മറ്റ് പ്രതികളെ 5 ദിവസത്തേക്കല്ലേ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടത് എന്ന് കോടതിയും ചോദിച്ചു. ഗ്രീഷ്മയാണ് മുഖ്യപ്രതി എന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഒടുവില്‍ ഷാരോണും ഗ്രീഷ്മയും തമിഴ്‌നാട്ടില്‍ പലയിടത്തും പോയിട്ടുണ്ടെന്നും അവിടെ കൊണ്ടുപോയി തെളിവെടുക്കാന്‍ 7 ദിവസം വേണമെന്നുമുള്ള ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു.
പാറശ്ശാല പൊലീസിന്റെ വീഴ്ച ചൂണ്ടിക്കാണിച്ചായിരുന്നു പ്രതിഭാഗത്തിന്റെ വാദം. വിഷം കൊടുത്തു കൊന്നു എന്ന എഫ്‌ഐആര്‍ പോലും പൊലീസിന്റെ പക്കലില്ല എന്ന് ഗ്രീഷ്മയ്ക്ക് വേണ്ടി ഹാജരായ അഭിഭാഷകന്‍ വാദിച്ചു. ഗൂഢാലോചന ഉണ്ടായിട്ടില്ല. മുറിക്കുള്ളില്‍ എന്താണ് സംഭവിച്ചത് എന്ന് ആര്‍ക്കുമറിയില്ല. വിഷം കൊണ്ടുവന്നത് ഷാരോണ്‍ ആയിക്കൂടെ എന്നും പ്രതിഭാഗം ചോദിച്ചു. ഷാരോണിന്റെ മരണമൊഴിയില്‍ ഗ്രീഷ്മയെ കുറിച്ചൊന്നും പറയുന്നില്ല എന്ന വാദവും പ്രതിഭാഗം ഉന്നയിച്ചു. മുഴുവന്‍ തെളിവെടുപ്പും വീഡിയോയില്‍ ചിത്രീകരിക്കാനും കോടതി നിര്‍ദേശം നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഗ്രീഷ്മയെ ക്രിമിനലാക്കി മാറ്റിയത് ഷാരോണാണ്. ഗ്രീഷ്മയുടെ സ്വകാര്യ ചിത്രങ്ങള്‍ ഷാരോണിന്റെ പക്കലുണ്ടായിരുന്നു. അതേക്കുറിച്ചും അന്വേഷണം വേണം. ഗ്രീഷ്മയുടെ ഭാഗത്തു നിന്നു കൂടി ചിന്തിക്കണം. ഗ്രീഷ്മയുടെ മാതാപിതാക്കള്‍ക്ക് ഒറ്റ മകളേ ഉള്ളൂ എന്നത് കണക്കിലെടുക്കണമെന്നും ഗ്രീഷ്മയുടെ അഭിഭാഷകന്‍ വാദിച്ചു.
ആത്മഹത്യാ ശ്രമത്തെ തുടര്‍ന്ന് ആശുപത്രിയിലായിരുന്ന ഗ്രീഷ്മയെ ഇന്നലെയാണ് ജയിലേക്ക് മാറ്റിയത്. നേരത്തെ, ഗ്രീഷ്മയുടെ അമ്മ സിന്ധുവിനേയും അമ്മാവന്‍ നിര്‍മല്‍ കുമാറിനേയും കോടതി നാല് ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ടിരുന്നു. ചോദ്യം ചെയ്യലിനായി കസ്റ്റഡില്‍ വേണമെന്ന ജില്ലാ ക്രൈം ബ്രാഞ്ചിന്റെ അപേക്ഷ പരിഗണിച്ചാണ് നെയ്യാറ്റിന്‍കര മജിസ്‌ട്രേറ്റിന്റെ നടപടി. ഇരുവരുടേയും ജാമ്യാപേക്ഷ തള്ളിയായിരുന്നു ഉത്തരവ്.