
സൈബർ കുറ്റകൃത്യങ്ങൾക്ക് പൂട്ടുവീഴുന്നു; പ്രത്യേക സൈബർ ഡിവിഷൻ ഉടൻ രൂപീകരിക്കും; മുഖ്യമന്ത്രി, ഡിജിപി, ആഭ്യന്തര സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ സെപ്റ്റംബറിൽ ഉന്നതതല യോഗം
സ്വന്തം ലേഖകൻ
തിരുവനന്തപുരം: സംസ്ഥാനത്ത് പ്രത്യേക സൈബർ ഡിവിഷൻ ഉടൻ രൂപീകരിക്കും. സൈബർ കുറ്റകൃത്യങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ അത് തടയുന്നതിന്റെ ഭാഗമായാണ് പുതിയ നടപടി. സൈബർ ഡിവിഷൻ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് സെപ്റ്റംബറിൽ മുഖ്യമന്ത്രി, ഡിജിപി, ആഭ്യന്തര സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിൽ ഉന്നതതല യോഗം ചേരുന്നതാണ്.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രതിദിനം നിരവധി സൈബർ കേസുകളാണ് രജിസ്റ്റർ ചെയ്യുന്നത്. അടുത്തിടെ എഐ സാങ്കേതികവിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി കോഴിക്കോട് സ്വദേശിയുടെ പണം തട്ടിയെടുത്തിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി കൂടുതൽ കടുപ്പിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

സൈബർ ഗവേഷണങ്ങൾക്കായി തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് ജില്ലകളിൽ സൈബർ ഡോമുകൾ പ്രവർത്തിക്കുന്നുണ്ട്. കൂടാതെ, ഓരോ ജില്ലയിലും സൈബർ പോലീസ് സ്റ്റേഷനുകളുടെ സേവനവും ലഭ്യമാണ്. ഇവയുടെ ഏകോപനത്തിനും, മേൽനോട്ടത്തിനും കുറ്റമറ്റ രീതിയിൽ കേസുകൾ അന്വേഷിക്കുന്നതിനുമാണ് സൈബർ ഡിവിഷനുകൾ ഉടൻ രൂപീകരിക്കുന്നത്.
ഈ പദ്ധതിക്ക് കീഴിൽ 500-ലധികം പോലീസുകാർക്ക് സൈബർ പരിശീലനം നൽകുന്നതാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ 685 സൈബർ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഈ കേസുകളിൽ ഭൂരിഭാഗവും സ്ത്രീകളാണ് തട്ടിപ്പിന് ഇരയായത്.