ആർലേക്കർക്ക് തമിഴ്നാടിന്റെ അധികചുമതല; ബിഹാറിൽ നിന്ന് ആരിഫ് മുഹമ്മദ് ഖാനെ മാറ്റി;വിവിധ സംസ്ഥാനങ്ങൾക്ക് പുതിയ ഗവർണർമാർ

Spread the love

ന്യൂഡല്‍ഹി: വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാര്‍ക്ക് മാറ്റം. ഡല്‍ഹി, ലഡാക്ക്, തെലങ്കാന, മഹാരാഷ്ട്ര, ബിഹാര്‍ പശ്ചിമബംഗാള്‍, തമിഴ്‌നാട്, ഹിമാചല്‍ പ്രദേശ്, നാഗാലാന്‍ഡ് സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെയാണ് മാറ്റിയത്.

video
play-sharp-fill

ഡല്‍ഹി ഗവര്‍ണര്‍ വിനയ് കുമാര്‍ സക്‌സേനയെ ലഡാക്കിലേക്ക് മാറ്റി. ലഡാക്ക് ലഫ്. ഗവര്‍ണര്‍ കവിന്ദര്‍ ഗുപ്ത ഹിമാചല്‍ പ്രദേശ് ഗവര്‍ണറാകും. യുഎസിലെ മുന്‍ ഇന്ത്യന്‍ അംബാസിഡര്‍ തരണ്‍ജിത് സിംഗ് സന്ധുവാകും ഡല്‍ഹി ലെഫ്റ്റനന്‍റ് ഗവര്‍ണര്‍.

ഹിമാചല്‍ പ്രദേശ് ഗവര്‍ണര്‍ ശിവ് പ്രസാദ് ശുക്ലയെ തെലങ്കാനയിലേക്കാണ് മാറ്റിയത്. തെലങ്കാന ഗവര്‍ണര്‍ ജിഷ്ണു ദേവ് വര്‍മ മഹാരാഷ്ട്ര ഗവര്‍ണറാകും. നന്ദ് കിഷോര്‍ യാദവ് നാഗാലാന്‍ഡ് ഗവര്‍ണറാകും. റിട്ടയേര്‍ഡ് ലഫ്. ജനറല്‍ സയ്യിദ് അറ്റ ഹസ്‌നൈന്‍ ബിഹാര്‍ ഗവര്‍ണറാകും. ബിഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ സ്ഥാനത്ത് നിന്നും മാറ്റി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തമിഴ്‌നാട് ഗവര്‍ണര്‍ ടി എന്‍ രവിയെ പശ്ചിമ ബംഗാളിലേക്ക് മാറ്റി. നിലവിലെ ഗവര്‍ണര്‍ സി വി ആനന്ദ ബോസ് രാജിവെച്ച സാഹചര്യത്തിലാണ് ടി എന്‍ രവിയെ കേന്ദ്രം നിയോഗിച്ചത്. കേരള ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് അര്‍ലേക്കര്‍ക്ക് തമിഴ്‌നാടിന്റെ ചുമതല കൂടി നല്‍കി

അപ്രതീക്ഷിതമായിരുന്നു പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദബോസിന്റെ രാജി. മതിയാവോളം സമയം ഗവര്‍ണര്‍ പദവിയില്‍ താന്‍ ചിലവിട്ടു എന്നാണ് സി വി ആനന്ദ ബോസ് രാജിയോട് പ്രതികരിച്ചത്.

ആനന്ദ ബോസിന്റെ രാജി ഞെട്ടിച്ചെന്നായിരുന്നു മുഖ്യമന്ത്രി മമതാ ബാനര്‍ജി പ്രതികരിച്ചത്. രാജിയുടെ കാരണം സംബന്ധിച്ച് നിലവില്‍ തനിക്ക് അറിവില്ല.

എന്നാല്‍ നിയമസഭാ തെരഞ്ഞെടുപ്പ് മുന്നിലിരിക്കെ, കേന്ദ്ര ആഭ്യന്തര മന്ത്രിയില്‍ നിന്നും രാജി സമ്മര്‍ദ്ദം ഉണ്ടായെങ്കില്‍ താന്‍ അത്ഭുതപ്പെടില്ലെന്നും മമത എക്‌സില്‍ കുറിച്ചിരുന്നു.