
വീണ്ടും പോര് മുറുകുന്നു;സര്‍വകലാശാല ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് ഗവര്‍ണര്‍; നിയമപരമായി നേരിടുമെന്ന് സര്‍ക്കാര്‍;ബില്‍ ഏതെങ്കിലും കേന്ദ്രനിയമത്തെ ഹനിക്കുന്നത് അല്ലാത്തതിനാല്‍ രാഷ്ട്രപതിക്ക് അയയ്‌ക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നാണ് സര്‍ക്കാരിന്റെ വാദം;തന്നെക്കൂടി ബാധിക്കുന്ന വിഷയമായതിനാല്‍ മുകളിലുള്ളവര്‍ തീരുമാനിക്കട്ടേയെന്ന് ഗവര്‍ണര്‍.
സ്വന്തം ലേഖകൻ
തിരുവനന്തപുരം: ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള പോര് അയഞ്ഞല്ലോ എന്ന് ചിന്തിച്ച് തീരും മുൻപേ സര്‍വകലാശാല ഭേദഗതി ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കാനുള്ള ഗവര്‍ണറുടെ അപ്രതീക്ഷിത നീക്കം.
സര്‍വകലാശാല ഭേദഗതി ബില്ലും ലോകായുക്ത ബില്ലുമാണ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അയയ്ക്കാനൊരുക്കുന്നത്.
സര്‍വകലാശാല ഭേദഗതി ബില്‍ തന്നെക്കൂടി ബാധിക്കുന്ന വിഷയമായതിനാല്‍ മുകളിലുള്ളവര്‍ തീരുമാനിക്കട്ടേയെന്നാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരിക്കുന്നത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

എന്നാല്‍ ബില്‍ രാഷ്ട്രപതിക്ക് അയയ്‌ക്കേണ്ട സാഹചര്യമില്ലെന്നാണ് സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്.ബില്‍ രാഷ്ട്രപതിക്ക് അയച്ചാല്‍ അതിനെ നിയമപരമായി നേരിടുമെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.
മറ്റ് 16 ബില്ലുകളും അംഗീകരിച്ചെങ്കിലും സര്‍വകലാശാല ഭേദഗതി ബില്ലില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ തയാറായിരുന്നില്ല. ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കുമെന്ന് മുന്‍പ് തന്നെ ഗവര്‍ണര്‍ സൂചന നല്‍കിയിരുന്നു. കൃത്യമായ നിയമോപദേശം കൂടി നേടിയ ശേഷമാണ് ബില്‍ രാഷ്ട്രപതിക്ക് അയയ്ക്കാന്‍ ഗവര്‍ണര്‍ ഒരുങ്ങുന്നതെന്നാണ് വിവരം.
എന്നാല്‍ ബില്‍ ഏതെങ്കിലും കേന്ദ്രനിയമത്തെ ഹനിക്കുന്നത് അല്ലാത്തതിനാല്‍ ബില്‍ രാഷ്ട്രപതിക്ക് അയയ്‌ക്കേണ്ട സാഹചര്യം നിലനില്‍ക്കുന്നില്ലെന്നാണ് സര്‍ക്കാരിന്റെ വാദം.