
സ്ത്രീധനം സമ്പ്രദായം ഇല്ലാതാക്കാൻ ബോധവത്കരണം തുടങ്ങേണ്ടത് വിദ്യാർത്ഥികളിൽ നിന്ന്; സ്ത്രീധനം വാങ്ങില്ലെന്ന സത്യപ്രസ്താവന ഒപ്പിട്ടു വാങ്ങിക്കണം: നിർദ്ദേശവുമായി ഗവർണർ
കൊച്ചി: സ്ത്രീധന സമ്പ്രദായം ഇല്ലാതാക്കുന്നതിന് വിദ്യാർഥികളുടെ ഇടയിൽ ബോധവത്കരണം വേണമെന്നും അതിനുള്ള നടപടികൾ സർവകലാശാലായിൽ പ്രവേശനം നേടുമ്പോൾ തന്നെ ആരംഭിക്കണമെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ.
സർവകലാശാലയിൽ പ്രവേശന സമയത്തും ബിരുദം നൽകുന്നതിന് മുമ്പും സ്ത്രീധനം വാങ്ങില്ലെന്ന സത്യപ്രസ്താവന ഒപ്പിട്ട് വാങ്ങണം. സർവകലാശാല നിയമനങ്ങളുടെ കാര്യത്തിലും ഇതേരീതി പിന്തുടരണമെന്നും ഗവർണർ പറഞ്ഞു.
എറണാകുളം ഗസ്റ്റ് ഹൗസിൽ വൈസ് ചാൻസിലർമാരുമായുള്ള യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കേരളത്തിൻറെ സാമൂഹ്യവും സാമ്പത്തികവും സംസ്കാരികവുമായ മണ്ഡലത്തിൽ സ്ത്രീകൾ വലിയ സംഭാവനയാണ് നൽകുന്നത്. സ്ത്രീധനം ഇല്ലാതാക്കുക എന്നത് സ്ത്രീകളുടെ മാത്രം പ്രശ്നമല്ല. എല്ലാ മനുഷ്യരുടെയും ആവശ്യമാണ്.
മാധ്യമങ്ങൾ അടക്കമുള്ളവരുടെ സഹകരണമുണ്ടെങ്കിൽ ഇത് വിജയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീധനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പേരിൽ നടക്കുന്ന പീഡനങ്ങളും ആത്മഹത്യകളും തുടർക്കഥയായ സന്ദർഭത്തിൽ കഴിഞ്ഞ ദിവസം ഗവർണർ ഇതിനെതിരേ ഉപവാസം നടത്തിയിരുന്നു. അതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്നും ഗവർണർ വ്യക്തമാക്കിയിരുന്നു.