
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ജീവനക്കാരുടെ ശമ്പളം രണ്ട് ദിവസം വൈകിയപ്പോഴേക്കും സമരം പ്രഖ്യാപിക്കപ്പെട്ട് കഴിഞ്ഞിരുന്നു.
ശമ്പളം മുടങ്ങിയ രണ്ടാം ദിവസം തന്നെ പ്രതിഷേധ പ്രകടനം നടന്നു. മൂന്നാം ദിവസം സംസ്ഥാന സർക്കാരിന് ശക്തമായ താക്കീതുമായി ജീവനക്കാരുടെ സംഘടന രംഗത്തെത്തി. ശമ്പളം നല്‍കുന്നില്ലെങ്കില്‍ കടുത്ത സമരപരിപാടികളിലേക്ക് കടക്കും എന്നാണ് മുന്നറിയിപ്പ്.
മാർച്ച് ആറായിട്ടും ഇനിയും മുഴുവൻ സർക്കാർ ജീവനക്കാർക്കും ശമ്പളം ലഭിച്ചിട്ടില്ല. ഒന്നാം തീയതിയും രണ്ടാം തീയതിയുമായി കൊടുത്തുതീർക്കേണ്ട ഒരുപാട് പണമിടപാടുകള്‍ സർക്കാർ ജീവനക്കർക്കുണ്ട്. പത്രക്കാരന്റെയും പാലുകാരന്റെയും പൈസ മുതല്‍ ഭവന വായ്പയുടെയും വാഹന വായ്പയുടെയും അടവു വരെ മുടങ്ങിയവരുണ്ട്.

Whatsapp Group 1 | Whatsapp Group 2 |Telegram Group
ഇന്നല്ലെങ്കില്‍ നാളെ ശമ്പളം കിട്ടും എന്നതിനാല്‍ വലിയ ആശങ്കയോ പ്രതിസന്ധിയോ ആവശ്യമില്ല എന്നർത്ഥം. എന്നാലും കടംപറയേണ്ടി വരുന്നത് നാണക്കേട് തന്നെയാണ്. ഈ അവസരത്തില്‍ സർക്കാർ ജീവനക്കാർ ചില കാര്യങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്.
എന്നാല്‍, കഴിഞ്ഞ ആറുമാസത്തിലേറെയായി വെറും 1600 രൂപയുടെ പെൻഷൻ മുടങ്ങിയ പാവങ്ങള്‍ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് സംസ്ഥാനത്തെ സർക്കാർ ജീവനക്കാരും ഭരണകൂടവും ആലോചിക്കുന്നത് നല്ലതായിരിക്കും. പെൻഷൻ ഗുണഭോക്താക്കളില്‍ മുഴുവൻ ആളുകളും ഇല്ലെങ്കിലും നല്ലൊരു ശതമാനവും ഈ പെൻഷൻ തുക കൊണ്ട് മരുന്നും മറ്റ് അത്യാവശ്യ കാര്യങ്ങളും നടത്തുന്നവർ തന്നെയാണ്.
ക്ഷേമ പെൻഷൻ സംസ്ഥാനത്ത് മുടങ്ങിയിട്ട് ആറുമാസമായി. ഇവർ എങ്ങനെയാണ് ജീവിക്കുന്നത് എന്ന് ആരെങ്കിലും അന്വേഷിക്കുന്നുണ്ടോ?
ക്ഷേമ പെൻഷൻ ഗുണഭോക്താക്കള്‍ ഉള്‍പ്പെടെയുള്ളവർ സർക്കാർ ഓഫീസുകളിലേക്ക് കടന്നുവരുന്നത് തങ്ങളുടെ ജീവിതത്തിലെ ഓരോ ആവശ്യങ്ങളും സാധിക്കാനാണ്. സർക്കാർ ഉദ്യോഗസ്ഥരുടെ ഇനിയും വിട്ടുമാറാത്ത അഹന്തയും താൻപോരിമയും കാരണം എത്രയോ ജീവിതങ്ങളാണ് നിരവധിതവണ സർക്കാർ ഓഫീസുകള്‍ കയറിയിറങ്ങുന്നത്. തങ്ങളുടെ പെൻഷൻ ശരിയാക്കാനും ചികിത്സാ സഹായം വാങ്ങാനും മക്കളുടെ വിദ്യാഭ്യാസ കാര്യത്തിനും ഉള്‍പ്പെടെ ഈ നാട്ടിലെ സർക്കാർ ഓഫീസുകളില്‍ എത്തുന്നവരോട് അനുഭാവ പൂർവം പെരുമാറുന്ന എത്ര ഉദ്യോഗസ്ഥരുണ്ട് എന്ന് സർക്കാർ ജീവനക്കാർ സ്വയം പരിശോധിക്കേണ്ട സമയമാണിത്.



