
തിരുവനന്തപുരം: സംസ്ഥാനത്തെ മിക്ക സർക്കാർ ഓഫിസുകളിലും ഇന്നു ‘വിരമിക്കൽ മേള’.
ഇന്ന് വിവിധ വകുപ്പുകളിൽ നിന്നു വിരമിക്കുന്നത് പതിനായിരത്തോളം പേർ. രാവിലെ യാത്രയയപ്പു ചടങ്ങും വൈകിട്ട്, വിരമിക്കുന്നവരെ വീട്ടിലെത്തിക്കുന്ന ചടങ്ങുമാണ് ഓഫിസുകളിൽ നടക്കുക.
സെക്രട്ടേറിയറ്റിൽ നിന്നു മാത്രം ഇരുനൂറോളം പേർ വിരമിക്കുന്നു. ജൂണിൽ സ്കൂൾ പ്രവേശനം ഉറപ്പാക്കാൻ മേയിൽ ജനനത്തീയതി രേഖപ്പെടുത്തുന്ന രീതി മുൻപുണ്ടായിരുന്നതിനാലാണ് ഈ മാസം കൂട്ടവിരമിക്കൽ ഉണ്ടാകുന്നത്. മാസത്തെ ആദ്യ ദിവസമാണ് 56 വയസ്സാകുന്നതെങ്കിൽ തലേമാസത്തെ അവസാന ദിവസം വിരമിക്കണം.

Whatsapp Group 1 | Whatsapp Group 2 |Telegram Group
മറ്റു ദിവസങ്ങളിലാണെങ്കിൽ ആ മാസം അവസാന ദിവസം വിരമിച്ചാൽ മതി. അധ്യാപകരുടെ വിരമിക്കൽ തീയതി മേയ് 31 ആണ്. ഈ വർഷം വിരമിക്കുന്ന 24,424 പേരിൽ പകുതിയും ഈ മാസം സർവീസ് വിടും.
പെൻഷൻ ഗ്രാറ്റുവിറ്റി , ടെർമിനൽ സറണ്ടർ, പെൻഷൻ കമ്യൂട്ടേഷൻ, പിഎഫ്, സ്റ്റേറ്റ് ലൈഫ് ഇൻഷുറൻസ്, ഗ്രൂപ്പ് ഇൻഷുറൻസ് തുടങ്ങിയ ആനുകൂല്യങ്ങളാണ് വിരമിക്കുന്നവർക്കു ലഭിക്കുക. ശരാശരി 10 ലക്ഷം രൂപ മുതൽ 80 ലക്ഷം രൂപ വരെ ലഭിക്കും. 3,000 കോടി രൂപയോളം വിരമിക്കുന്നവരുടെ വിവിധ ആനുകൂല്യങ്ങൾക്കായി വേണ്ടിവരുമെന്നാണു കണക്ക്.